സെന്‍സെക്സും നിഫ്റ്റിയും കുതിച്ചു കയറി
സെന്‍സെക്സും നിഫ്റ്റിയും കുതിച്ചു കയറി
Friday, December 19, 2014 11:00 PM IST
മുംബൈ: അഞ്ചു ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ വന്‍ കുതിപ്പോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 416 പോയിന്റിന്റെ നേട്ടത്തോടെ 27,127 പോയിന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 130 പോയിന്റിന്റെ നേട്ടത്തോടെ 8,159ലും വ്യാപാരം അവസാനിപ്പിച്ചു.

പലിശ നിരക്കുകള്‍ ഉയര്‍ത്തുന്ന കാര്യം സംബന്ധിച്ച് ഉടന്‍ നടപടിയില്ലെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ് മറ്റ് ഏഷ്യന്‍ വിപണികളിലെന്നപോലെ ഇന്ത്യന്‍ ഓഹരി സൂചികകളിലും പ്രതിഫലിച്ചത്. ഒരു വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടര്‍ന്നിരുന്ന രൂപയുടെ മൂല്യം ഫെഡറല്‍ റിസര്‍വ് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപ 63.11 ലേക്ക് ഉയര്‍ന്നു. ദീര്‍ഘകാലമായി തീരുമാനമില്ലാതെ തുടര്‍ന്ന സാധന-സേനവ നികുതി സംബന്ധിച്ച ഭരണഘടനാഭേദഗതി ബില്ലിന് കാബിനറ്റ് ബുധനാഴ്ച അംഗീകാരം നല്‍കിയതും സൂചികകളുടെ കുതിപ്പിനു പിന്തുണ നല്‍കി.

വന്‍ ഓഹരികളുടെ പാത പിന്തുടര്‍ന്ന് മധ്യ, ചെറുകിട സൂചികകളും ഇന്നലെ 2.6 ശതമാനം മുതല്‍ മൂന്നു ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ഓഹരിവിപണി ലഭ്യമാക്കിയ കണക്കുകള്‍ പ്രകാരം ബുധനാഴ്ച മാത്രം വിദേശ ധനാകാര്യസ്ഥാപനങ്ങള്‍ 1,636.36 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.


ഇന്നലെ മേഖലാ സൂചികകളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ചു ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തിക്കൊണ്ട് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചിക വിപണിയില്‍ മുന്നിട്ടുനിന്നപ്പോള്‍ മെറ്റല്‍, പവര്‍, റിയാലിറ്റി, ക്യാപ്പിറ്റല്‍ ഗുഡ്സ് സൂചികകള്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി. ബാങ്കെക്സ് 2.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക് നാലു ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയപ്പോള്‍ എസ്ബിഐ 1.6 ശതമാനം നേട്ടമുണ്ടാക്കി. മറ്റു പൊതുമേഖലാ ബാങ്കുകളും നേട്ടത്തിലാണ് അവസാനിച്ചത്. ടാറ്റ മോട്ടോഴ്സും മാരുതി സുസുക്കിയും ബജാജ് ഓട്ടോയും മേഖലയില്‍ നേട്ടമുണ്ടായവരുടെ മുന്‍നിരയിടം നേടി. ഭെല്‍, എന്‍ടിപിസി, ടാറ്റ പവര്‍, എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളും നേട്ടം കൊയ്തു.

ബിഎസ്ഇയില്‍ ഇന്നലെ വ്യാപാരം നടന്ന ഓഹരികളില്‍ 2,172 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 684 ഓഹരികള്‍ക്കു നഷ്ടം നേരിട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.