റബര്‍ വിപണി പ്രതീക്ഷയില്‍, പവനു തിളക്കമേറി
Monday, January 26, 2015 11:31 PM IST
വിപണി വിശേഷം/കെ.ബി ഉദയഭാനു

കൊച്ചി: ആഗോള സ്വര്‍ണവിപണി അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ നീക്കങ്ങള്‍ക്കായി കാതോര്‍ക്കുന്നു, കേരളത്തില്‍ പവനു തിളക്കമേറി. വിദേശ വെളിച്ചെണ്ണയുമെത്തി, നാളികേര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ തകിടം മറിയും. ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം കുരുമുളക് കരുത്തു തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍. പകല്‍ ചുടിനു കാഠിന്യമേറിയതോടെ പല ഭാഗങ്ങളിലും ടാപ്പിംഗ് മന്ദഗതിയില്‍. വ്യവസായികള്‍ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ വ്യാപാര രംഗം.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണ വില മുന്നേറി. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 20,800 രൂപയില്‍ നിന്ന് 21,400 വരെ ഉയര്‍ന്ന ശേഷം ശനിയാഴ്ച 21,120 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2,640 രൂപ.

ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണം അഞ്ചര മാസത്തിനിടയിലെ ഉയര്‍ന്ന വില ദര്‍ശിച്ചു. ഔണ്‍സിനു 1,282 ഡോളറില്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച സ്വര്‍ണത്തെ ഉയര്‍ത്തിവിടുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് യുറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.

യുറോയുടെ തിരിച്ചു വരവിനായി ഇ.സി.ബി വായ്പ അവലോകനത്തില്‍ ഉത്തേജക പദ്ധതികള്‍ക്ക് രൂപം നല്‍കിയതോടെ 1300 ഡോളറിലെ പ്രതിരോധവും കടന്ന് 1,307.80 ഡോളര്‍ വരെ മഞ്ഞലോഹം തിളങ്ങി. വാരാന്ത്യം സ്വര്‍ണം 1,294 ഡോളറിലാണ്. ഈ വാരം യുഎസ് ഡോളര്‍ ഇന്‍ഡക്സിന്റെ ചലനങ്ങളാണ് സ്വര്‍ണത്തില്‍ കൂടുതലായി പ്രതിഫലിക്കുക. ഡോളറിനു മുന്നില്‍ യൂറോ 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.

നാളികേരം

ഇന്തോനേഷ്യന്‍ വെളിച്ചെണ്ണയുമായി കപ്പലെത്തി. ഗുജറാത്തിലെ മുന്ദ്ര സ്പെഷല്‍ ഇക്കണോമിക്ക് സോണ്‍ വഴിയാണ് വന്‍കിട വ്യവസായികള്‍ വെളിച്ചെണ്ണ എത്തിച്ചത്. 4,500 ടണ്ണിന്റെ വന്‍ ലോട്ടാണ് ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിലയെ അപേക്ഷിച്ച് ഏതാണ്ട് പകുതി വിലയ്ക്ക് ഇറക്കുമതി നടന്ന സാഹചര്യത്തില്‍ വരും ദിനങ്ങളില്‍ വെളിച്ചെണ്ണ വരവ് ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്ട്.

ആഭ്യന്തര വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയുടെ വില 160 രൂപയില്‍ നില്‍ക്കുമ്പോള്‍ ഇറക്കുമതി ചരക്കിന്റെ വില ഏകദേശം 85 രൂപ മാത്രമാണ്. 35 കോടി രൂപ വിലമതിക്കുന്ന വെളിച്ചെണ്ണയാണ് ഇറക്കുമതി ചെയ്തത്.

കാര്‍ഷിക മേഖല കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തുന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. സാധാരണ ക്വിന്റലിന് 50 രൂപ വീതമാണ് ഉയര്‍ത്തുക. എന്നാല്‍ ഇക്കുറി നിരക്ക് 300 രൂപ വരെ ഉയര്‍ത്തുമെന്നാണ് അണിയറയില്‍ നിന്നുള്ള സൂചന.

ദക്ഷിണേന്ത്യന്‍ കര്‍ഷകര്‍ നാളികേര വിളവെടുപ്പിന് ഒരുങ്ങുകയാണ്. പ്രാദേശിക തലത്തില്‍ വെളിച്ചെണ്ണ വില്പന കുറവാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 13,850 ല്‍ നിന്ന് 13,800 രൂപയായി. കോഴിക്കോട് വെളിച്ചെണ്ണ 15,000 ലും തൃശൂരില്‍ 13,800 ലുമാണ്. പ്രമുഖ വിപണികളില്‍ എണ്ണ വില താഴ്ന്നപ്പോള്‍ കൊച്ചിയില്‍ കൊപ്ര 9,245 ല്‍ നിന്ന് 9270 ലേക്ക് കയറി.


കുരുമുളക്

ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ കുരുമുളക് കരുത്തു തിരിച്ചു പിടിക്കാന്‍ വാരാന്ത്യം ശ്രമം തുടങ്ങി. സീസണിനു തുടക്കം കുറിച്ചതിനാല്‍ വിപണിയിലേക്കുള്ള ചരക്ക് വരവ് ഉയര്‍ന്നു തുടങ്ങും. തെക്കന്‍ കേരളത്തില്‍ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുകയാണ്. വെയര്‍ ഹൌസിലെ പഴയ കുരുമുളക് പുറത്തേക്കു വിടുമെന്ന ഭീഷണി തുടരുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 59,500 രൂപയിലും ഗാര്‍ബിള്‍ഡ് കുരുമുളക് 62,500 രൂപയിലുമാണ്.

രാജ്യാന്തര വിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 10,650 ഡോളറിലാണ്. ഫെബ്രുവരി ഷിപ്പ്മെന്റിന് 9,700 ഡോളറിനും മാര്‍ച്ച് ഷിപ്പ്മെന്റിന് 9,000 ഡോളറിനും ക്വട്ടേഷന്‍ ഇറങ്ങുന്നുണ്ട്. നിരക്ക് ഇത്രയേറെ താഴ്ത്തി ഓഫറുകള്‍ ഇറക്കുന്നത് ഹൈറേഞ്ച് ചരക്ക് രംഗത്ത് എത്തുന്ന വേളയില്‍ വിപണി ആടിയുലയുമെന്ന സൂചനയാണ് നല്കുന്നത്.

റബര്‍

പകല്‍ താപനില ഉയരുകയാണ്. ഒപ്പം പല ഭാഗങ്ങളിലും റബര്‍ ടാപ്പിംഗില്‍ നിന്നു പിന്തിരിയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍ കാര്യമായ താല്‍പര്യം കാണിച്ചില്ല. 11,700 രൂപയില്‍ വില്പന തുടങ്ങിയ ആര്‍എസ്എസ് നാലാം ഗ്രേഡ് ശനിയാഴ്ച 11,900 ലാണ്. അഞ്ചാം ഗ്രേഡ് 11,000 രൂപയിലും ഒട്ടുപാലും ലാറ്റക്സും 7,700 രൂപയിലുമാണ്.

കൊച്ചിയില്‍ 500 ടണ്‍ റബര്‍ പോയവാരം വില്പനയ്ക്ക് എത്തി. ആഗോള വിപണിയില്‍ റബറിന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. ടോക്കോമില്‍ നേരിയ റേഞ്ചിലാണ് റബര്‍ നീങ്ങുന്നത്.

ഏലക്കാ

ഏലം കര്‍ഷകര്‍ ഉത്പന്നത്തിന്റെ വിലക്കയറ്റം കണ്ട് ആവേശത്തിലാണ്. പ്രമുഖ ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞതിനിടയിലെ ആഭ്യന്തര- വിദേശ ഡിമാന്‍ഡുകള്‍ സുഗന്ധറാണിയുടെ നിരക്ക് ഉയര്‍ത്തി. മികച്ചയിനം ഏലത്തിന് കിലോ 1,383 രൂപ വരെ കയറി ഇടപാട് നടന്നപ്പോള്‍ ശരാശരി ഇനങ്ങള്‍ 980 രൂപയിലുമാണ്. ഏലം അവധി നിരക്കുകളില്‍ ശക്തമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു.

ജാതിക്ക

ഔഷധ വ്യവസായികള്‍ ജാതിക്കയും ജാതിപത്രിയും ശേഖരിക്കുന്നുണ്ട്. വിപണിയിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞു. ജാതിക്ക തൊണ്ടന്‍ 300-320 രൂപ, തൊണ്ടില്ലാത്തത് 500-540, ജാതിപത്രി 775-900 ലുമാണ്. ഗ്രാമ്പൂ 1000-1100 രൂപയിലും വിപണനം നടന്നു.

ചുക്ക്

ആഭ്യന്തര ഡിമാന്‍ഡിന്റെ അഭാവം മൂലം ചുക്ക് വിപണി തളര്‍ച്ചയിലാണ്. കൊച്ചിയില്‍ മീഡിയം ചുക്ക് 20,000 രൂപയിലും ബെസ്റ് ചുക്ക് 22,000 രൂപയിലുമാണ്. സര്‍വകാല റിക്കാര്‍ഡില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.