കുരുമുളക് കരുത്തു തിരിച്ചുപിടിച്ചു; സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം
കുരുമുളക് കരുത്തു തിരിച്ചുപിടിച്ചു; സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടം
Monday, February 2, 2015 10:35 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: ടാപ്പിംഗ് സീസണ്‍ അവസാനഘട്ടത്തിലേക്ക്, ഷീറ്റുവില ഉയര്‍ത്താന്‍ ടയര്‍ ലോബി തയ്യാറായില്ല. പുതിയ കുരുമുളക് വരവിനിടയില്‍ വാങ്ങലുകാര്‍ മത്സരിച്ച് ചരക്ക് എടുത്തു. വിദേശ വെളിച്ചെണ്ണയുടെ വരവ് പതിനായിരം ടണ്‍ കവിഞ്ഞു, കാര്‍ഷിക മേഖല ആശങ്കയില്‍. ചുക്ക് വില കുറഞ്ഞു. സ്വര്‍ണത്തില്‍ വന്‍ ചാഞ്ചാട്ടം.

കുരുമുളക്

മുന്‍വാരം സൂചിപ്പിച്ച പോലെ തന്നെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം കുരുമുളക് കരുത്തു തിരിച്ചു പിടിച്ചു. ഉത്പന്നം ശേഖരിക്കാന്‍ ഇടപാടുകാര്‍ കാണിച്ച ഉത്സാഹത്തിനിടയില്‍ പല ഭാഗങ്ങളിലും വിളവെടുപ്പ് ആരംഭിച്ചു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 59,500 രൂപയില്‍ നിന്ന് 61,000 ലേക്ക് ഉയര്‍ന്നപ്പോള്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 62,500 രൂപയില്‍ നിന്ന് 64,000 രൂപയായി. പുതിയ കുരുമുളക് 59,000 രൂപയിലാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയില്‍ നിന്ന് മലബാര്‍ മുളകള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ എത്തിയതായി സൂചനയില്ല. പല കയറ്റുമതിക്കാരും നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കിയിട്ടും ബയ്യര്‍മാര്‍ അകന്ന് കളിച്ചു.

റബര്‍

കാലാവസ്ഥ മാറിയതോടെ പകല്‍ അന്തരീക്ഷ താപനില അടിവെച്ച് ഉയര്‍ന്നു തുടങ്ങി. ഇതോടെ ടാപ്പിംഗ് ചുരുക്കി ഉത്പാദകര്‍ രംഗം വിടുകയാണ്. ഇനി വേനല്‍ മഴയുടെ വരവിനായി കാത്തിരിക്കാം. അതായത് റബര്‍ ഉത്പാദനം വരും മാസങ്ങളില്‍ ഗണ്യമായി ചുരുങ്ങുന്നതോടെ വിപണി ചരക്ക് ക്ഷാമത്തിന്റെ പിടിയിലേക്ക് തിരിയും.

പതിവില്‍ നിന്ന് വ്യത്യസ്ഥമായി കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്ത് റബര്‍ ടാപ്പിംഗ് മന്ദഗതിയിലായിരുന്നു. റബറിന്റെ വില തകര്‍ച്ച തന്നെയാണ് ടാപ്പിംഗില്‍ നിന്ന് കര്‍ഷകരെ പിന്‍തിരിപ്പിച്ചത്. അതുകൊണ്ടുതന്നെ കരുതല്‍ ശേഖരമെന്ന് പറയാന്‍ ചരക്കില്ലാത്ത അവസ്ഥയാണ്.

ടയര്‍ ലോബി ഷീറ്റ് ക്ഷാമം മറികടക്കാന്‍ ഇറക്കുമതിലേക്ക് പിന്‍തിരിയാമെങ്കിലും രാജ്യത്തെ ചെറുകിട വ്യവസായികള്‍ അസംസ്കൃത റബറിനായി നമ്മുടെ വിപണികളെ തന്നെ ആശ്രയിക്കണ്ടിവരും. ലാറ്റക്സിനും അഞ്ചാം ഗ്രേഡിനുമെല്ലാം മെച്ചപ്പെട്ട വില വേണമെന്ന പിടിവാശിയിലേക്ക് കാര്‍ഷിക മേഖല ഒറ്റക്കെട്ടായി നീങ്ങിയാല്‍ വിപണി ചൂടുപിടിക്കും.

പിന്നിട്ടവാരം റബറിനു ആവശ്യക്കാര്‍ കുറഞ്ഞത് മൂലം ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലാം ഗ്രേഡ് 11,900 ല്‍ നിന്ന് 11,700 ലേക്ക് നീങ്ങി. അഞ്ചാം ഗ്രേഡിന് 250 രൂപ കുറഞ്ഞ് 10,750 രൂപയായി. ലാറ്റക്സ് 7,700 രൂപയില്‍ നിന്ന് 7,500 രൂപയായി. കൊച്ചിയിലേക്കുള്ള ചരക്ക് വരവ് വീണ്ടും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ റബറിനെ ബാധിച്ച മാന്ദ്യം വിട്ടുമാറാഞ്ഞതിനാല്‍ ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ നേരിയ റേഞ്ചില്‍ നീങ്ങി.


നാളികേരം

വിദേശ വെളിച്ചെണ്ണ പ്രവഹിക്കുന്നു. തുടക്കമെന്ന നിലയ്ക്ക് ഇത് വിപണിയില്‍ കാര്യമായ സ്വധീനം ചെലുത്തിയിട്ടില്ലെങ്കിലും വരവ് ശക്തമാകുന്നതോടെ സ്ഥിതികള്‍ പാടെ തകിടം മറിയാം.

ഇതിനകം പതിനായിരം ടണ്‍ വെളിച്ചെണ്ണ കപ്പല്‍ മാര്‍ഗം ഇറക്കുമതി നടത്തിയതായാണ് വിവരം. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണ് വ്യവസായകള്‍ ഇറക്കുമതി തുടരുന്നത്.

ആഭ്യന്തര വെളിച്ചെണ്ണയുടെ പകുതി വിലയ്ക്ക് ഇറക്കുമതി ചരക്ക് എത്തിക്കുകയാണ്. കേരളത്തില്‍ ഈ മാസം നാളികേര വിളവെടുപ്പ് വ്യാപകമായവും. പുതിയ കൊപ്രയുടെ വരവ് ഉയരുന്നതോടെ വിലയില്‍ ചാഞ്ചാട്ടം ശക്തമാക്കാം. മാസാരംഭം ആയതിനാല്‍ പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ കരുത്തു നിലനിര്‍ത്താം.

ഇതേ പ്രതീക്ഷയില്‍ മില്ലുകാര്‍ ചരക്ക് റിലീസിംഗിന് ശ്രമം നടത്തുന്നുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ 13,900 ലും കോഴിക്കോട് 15,000 ലും തൃശൂരില്‍ 13,800 ലുമാണ്. കൊച്ചിയില്‍ കൊപ്ര 9,335 രൂപയില്‍ വിപണനം നടന്നു.

ഏലക്കാ

വരണ്ട കാലാവസ്ഥയിലേക്ക് കാര്‍ഷിക മേഖല നീങ്ങിത്തുടങ്ങിയതോടെ ഹൈറേഞ്ചില്‍ ഏലക്കാ ഉത്പാദനത്തിലും കുറവ് അനുഭവപ്പെട്ടു. ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്കാ നീക്കവും കുറഞ്ഞു. ഉത്പന്നത്തിന്റെ വിലക്കയറ്റം കണ്ട് സ്റ്റോക്കിസ്റ്റുകള്‍ ചരക്കില്‍ പിടിമുറുക്കുന്നുണ്ട്.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവില ചാഞ്ചാടി. ആഭരണ വിപണികളില്‍ പവന്‍ 21,120 രൂപയില്‍ നിന്ന് 20,800 വരെ താഴ്ന്ന ശേഷം ശനിയാഴ്ച 320 രൂപയുടെ കുതിപ്പുമായി 21,120 ലെത്തി. ഒരു ഗ്രാമിന്റെ വില 2,640 രൂപയാണ്. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണം ഔണ്‍സിനു 1,307 ഡോളറില്‍ നിന്ന് 1,251 ലേക്ക് ഇടിഞ്ഞെങ്കിലും വാരവസാനം നിരക്ക് 1,292 ഡോളറിലാണ്.

ചുക്ക്

ആഭ്യന്തര ഡിമാന്‍ഡ് മങ്ങിയതോടെ ചുക്ക് വില താഴ്ന്നു. കൊച്ചിയില്‍ വിവിധയിനം ചുക്കിന് 500 രൂപ കുറഞ്ഞു. മീഡിയം ചുക്ക് 19,500 രൂപയിലും ബെസ്റ്റ് ചുക്ക് 21,500 ലും ക്ളോസിംഗ് നടന്നു.

ജാതിക്ക

വ്യവസായികളില്‍ നിന്നുള്ള ഡിമാന്‍ഡ് ജാതിക്കയ്ക്കും ജാതിപത്രിയും മികവ് നല്‍കി. മുഖ്യ വിപണിയിലേക്കുള്ള ചരക്കിന്റെ വരവ് കുറവാണെങ്കിലും വിലയില്‍ മാറ്റമില്ല. ജാതിക്ക തൊണ്ടന്‍ 300-320 രൂപ, തൊണ്ടില്ലാത്തത് 500-540, ജാതിപത്രി 775-900 ലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.