രണ്ടു റോ-റോ സര്‍വീസ് വെസലുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കും
രണ്ടു റോ-റോ സര്‍വീസ് വെസലുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കും
Saturday, February 28, 2015 11:38 PM IST
കൊച്ചി: പശ്ചിമകൊച്ചിയുടെ യാത്രാ ക്ളേശത്തിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന റോ-റോ (റോള്‍ ഓണ്‍ റോള്‍ ഓഫ്) സര്‍വീസിനുള്ള വെസലുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കും. ഇതു സംബന്ധിച്ചു കൊച്ചി കപ്പല്‍ശാലയുമായി കൊച്ചി കോര്‍പറേഷന്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12ന് കരാര്‍ ഒപ്പിടുമെന്നു മേയര്‍ ടോണി ചമ്മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. 3.8 കോടി രൂപയാണു ഒരു വെസലിന്റെ നിര്‍മാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍(കെയുആര്‍ഡിഎഫ്സി)നിന്നു തുക വായ്പയായി ലഭിച്ചിട്ടുണ്െടന്നു മേയര്‍ പറഞ്ഞു.

രണ്ടു വെസലുകളാണു കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിക്കുന്നത്. 15 മാസത്തിനകം വെസലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡിസൈന്‍ ആന്‍ഡ് ഡിഫന്‍സ് പ്രൊജക്ട് ചീഫ് ജനറല്‍ മാനേജര്‍ ബിജോയ് ഭാസ്കര്‍ പറഞ്ഞു. കൊച്ചി കപ്പല്‍ശാലയില്‍ ആദ്യമായിട്ടാണ് റോ-റോ സര്‍വീസിനുള്ള വെസല്‍ നിര്‍മിക്കുന്നത്. വെസലിനു വേണ്ടിയുള്ള ഉപകരണങ്ങളെല്ലാം വിദേശത്തുനിന്നു വരുത്തും.

അസംബ്ളിംഗും ഡിസൈനും കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയിലായിരിക്കും റോ-റോ സര്‍വീസ് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന ജങ്കാറിനേക്കാള്‍ രണ്ടിരട്ടി വാഹനങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ റോ-റോ വെസലിനു സാധിക്കും. 70 ടണ്‍ ശേഷി വഹിക്കാന്‍ ശേഷിയുള്ള റോ-റോ വെസലിനു 33 മീറ്റര്‍ നീളവും, 8.25 മീറ്റര്‍ വീതിയുമുണ്ടാകും.10 ടണ്‍ ശേഷിയുള്ള നാല് ലോറികള്‍, 12 കാര്‍, 50 യാത്രക്കാര്‍ എന്നിവര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സൌകര്യമുണ്ടാകും.


ജല ഗതാഗതരംഗത്തെ വാട്ടര്‍ മെട്രോ എന്നു വിശേഷിപ്പിക്കുന്ന റോ-റോ സര്‍വീസിനു തുടക്കം കുറിക്കുന്നതോടെ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ യാത്ര കൂടുതല്‍ സൌകര്യപ്രദമാകുമെന്നു മേയര്‍ പറഞ്ഞു. റോ-റോ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിനിലും ജെട്ടി നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍കൊച്ചി 15-8-15 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണു റോ-റോ സര്‍വീസ്.

കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ (ഡിസൈന്‍) മാനേജര്‍ ഷിറാസ്, നേവല്‍ ആര്‍ക്കിടെക്ട് സനൂപ് ബാലകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.