കുരുമുളകിന് കനത്ത വിലത്തകര്‍ച്ച; ചുക്ക് മികച്ച നിലവാരത്തില്‍
കുരുമുളകിന് കനത്ത വിലത്തകര്‍ച്ച; ചുക്ക് മികച്ച നിലവാരത്തില്‍
Monday, March 2, 2015 11:05 PM IST
വിപണി വിശേഷം / കെ.ബി ഉദയഭാനു

കൊച്ചി: കുരുമുളക് കനത്ത വിലത്തകര്‍ച്ചയില്‍ ആടിയുലഞ്ഞു. റബര്‍ ടാപ്പിംഗ് സ്തംഭിച്ചിട്ടും വ്യവസായികള്‍ ഷീറ്റുവില ഉയര്‍ത്താന്‍ തയാറായില്ല. ചുക്ക് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. കര്‍ഷകര്‍ പുതിയ നാളികേരവുമായി വിപണിയില്‍. ആഗോള തലത്തില്‍ സ്വര്‍ണ വില കയറി, സംസ്ഥാനത്ത് നിരക്ക് താഴ്ന്നു.

കുരുമുളക്

കാര്‍ഷിക മേഖലയില്‍ നിന്നുള്ള പുതിയ കുരുമുളക് വരവ് ശക്തമായി. വിളവെടുപ്പ് പുരോഗമിക്കുന്നതിനൊപ്പം ഉത്പന്നം വില്പനയ്ക്ക് ഇറക്കാനും കാര്‍ഷിക മേഖല ഉത്സാഹിക്കുകയാണ്. കയറ്റുമതിക്കാരും അന്തര്‍സംസ്ഥാന വ്യാപാരികളും ടെര്‍മിനല്‍ വിപണിയില്‍ നിന്ന് അല്‍പം വിട്ടുനിന്നു. വില ഇടിയുന്ന പ്രവണതയാണ് വാങ്ങലുകാരെ പിന്നോക്കം വലിച്ചത്.

പുതിയ കുരുമുളക് വില 58,600 ല്‍ നിന്ന് 52,000 രൂപയായി. ഒറ്റആഴ്ച 6,400 രൂപയാണ് പുതിയ മുളകിന് നഷ്ടമായത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 58,500 രൂപയില്‍ നിന്ന് 53,500 രൂപയായി.

ഗാര്‍ബിള്‍ഡ് കുരുമുളക് വില 56,500 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില താഴ്ന്നെങ്കിലും അതിനൊപ്പം വിയറ്റ്നാമും വില ഇടിച്ച് വിദേശ ഓര്‍ഡറുകള്‍ പിടിയില്‍ ഒതുക്കാന്‍ മത്സരിക്കുകയാണ്. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ വാങ്ങലുകാരില്‍ നിന്നും പുതിയ അന്വേഷണങ്ങളില്ല. ഹൈറേഞ്ച് മുളക് വരവ് തുടരുകയാണ്. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചരക്കും വില്പനയ്ക്ക് എത്തുന്നുണ്ട്.

ആഗോള തലത്തില്‍ കുരുമുളക് ഉത്പാദനം ഉയരുകയാണ്. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ കര്‍ഷകരെ വിലത്തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ഇറക്കുമതിനിയന്ത്രണം അനിവാര്യമാവുന്നു. ഇറക്കുമതി ചെയ്യുന്ന വിദേശ കുരുമുളകിന്റെ അടിസ്ഥാന വില കിലോഗ്രാമിനു 400 രൂപയായെങ്കിലും നിജപ്പെടുത്തിയാല്‍ കനത്ത തകര്‍ച്ചയില്‍ നിന്ന് ഉത്പാദകരെ താങ്ങി നിര്‍ത്താനാവും.

റബര്‍

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബര്‍ മികവ് നിലനിര്‍ത്തി. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം ചൈനീസ് വ്യവസായികള്‍ ആഗോള വിപണിയില്‍ തിരിച്ചെത്തിയെങ്കിലും അവരുടെ വരവ് റബറില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല. ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ ജൂണ്‍ അവധി 223 യെന്നിലാണ്.

ബുള്‍റാലിയില്‍ കുടുതല്‍ മികവിന് വിപണി ശ്രമം നടത്തുന്നുണ്െടങ്കിലും നേരത്തെ കണക്ക് കൂട്ടിയ 240 യെന്നിലേക്ക് പ്രവേശിക്കാന്‍ ഏറെ ക്ളേശിക്കേണ്ടി വരും. വിപണിയുടെ സാങ്കേതിക വശങ്ങള്‍ പ്രകാരം ജൂണ്‍ അവധി ഓവര്‍ ബോട്ടാണ്. അതായത് സാങ്കേതിക തിരുത്തലിന് റബര്‍ ഈവാരം ശ്രമം നടത്താം.

സംസ്ഥാനത്ത് നാലാം ഗ്രേഡ് റബര്‍ 12,700 രുപയിലും അഞ്ചാം ഗ്രേഡ് 11,100 രൂപയിലും മാറ്റമില്ലാതെ നിലകൊണ്ടു. ലാറ്റക്സും ഒട്ടുപാലും 7,800 രൂപയിലാണ്. കൊച്ചിയില്‍ 1,000 ടണ്‍ റബറിന്റെ കൈമാറ്റം പോയവാരം നടന്നു.


നാളികേരം

നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. പച്ച തേങ്ങയുടെ ലഭ്യത ഉയരുമെന്ന് വ്യക്തമായതോടെ ഒരു വിഭാഗം മില്ലുകാര്‍ സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റുമാറാന്‍ ഉത്സാഹിച്ചു. അതേ സമയം മറ്റൊരു കൂട്ടര്‍ മാസാരംഭമായതിനാല്‍ എണ്ണയ്ക്ക് ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷയിലുമാണ്. കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് 200 രൂപ കുറഞ്ഞ് 13,300 ലും കൊപ്ര 9,040 രൂപയിലും ക്ളോസ് ചെയ്തു. കോഴിക്കോട് വെളിച്ചെണ്ണ 14,900 രൂപയില്‍ നിന്ന് 14,300 രൂപയായി. തമിഴ്നാട് വിപണിയായ കാങ്കയത്ത് വെളിച്ചെണ്ണ വില 12,475 ല്‍ സ്റ്റെഡിയാണെങ്കിലും അവിടെ കൊപ്രയ്ക്കും 100 രൂപ കുറഞ്ഞ് 9,300 രൂപയായി. തൃശൂരില്‍ എണ്ണ 13,200 ലാണ്.

സ്വര്‍ണം

കേരളത്തില്‍ സ്വര്‍ണവില വീണ്ടും താഴ്ന്നു. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 20,080 രൂപയില്‍ നിന്ന് 20,000 രൂപയായി. ഒരു ഗ്രാമിന്റെ വില 2,500 രൂപ. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന് 1,213 ഡോളറിലാണ്.

ചുക്ക്

ചുക്ക് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന റേഞ്ചിലാണ്. കാര്‍ഷിക മേഖലകളില്‍ നിന്ന് പുതിയ ചുക്ക് വില്പനയ്ക്ക് എത്തിയത് കണ്ട് അന്തര്‍ സംസ്ഥാന വ്യാപാരികള്‍ ചരക്ക് സംഭരിക്കാന്‍ മത്സരിച്ചു. കൊച്ചിയില്‍ ചുക്കിന് 1,500 രൂപ ഉയര്‍ന്നു. മീഡിയം ചുക്ക് 22,000 രൂപയിലും ബെസ്റ്റ് ചുക്ക് 24,000 രൂപയിലുമാണ്.

ജാതിക്ക

ഉത്തരേന്ത്യയില്‍ നിന്നുള്ള അന്വേഷണങ്ങള്‍ തുടരുകയാണെങ്കിലും ജാതിക്ക വിലയില്‍ മാറ്റമില്ല. ജാതിക്ക തൊണ്ടന്‍ 290-310 രൂപ, തൊണ്ടില്ലാത്തത് 525-550, ജാതിപത്രി 800-900 രൂപയിലുമാണ്.

ഏലക്കാ

ഏലക്ക വിളവെടുപ്പ് അവസാനിക്കാറായതിനാല്‍ മുഖ്യ ലേലകേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വരവ് ചുരുങ്ങി. വരണ്ട കാലാവസ്ഥ മൂലം പല തോട്ടങ്ങളിലും ഉത്പാദനവും കുറഞ്ഞു. വാരാന്ത്യം വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ മികച്ചയിനം കിലോഗ്രാമിനു 1,134 രൂപയിലാണ്. അവധി വ്യാപാരത്തില്‍ ഏലക്ക 1,145 രൂപയില്‍ നിന്ന് 1,151 വരെ കയറി.

എന്നാല്‍ മുന്‍വാരം സൂചിപ്പിച്ച 1,160 രൂപയിലെ പ്രതിരോധം ഭേദിക്കാനുള്ള കരുത്തു ലഭിച്ചില്ല. ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിനു മത്സരിച്ചതോടെ കിലോയ്ക്കു 80 രൂപ കുറഞ്ഞ് 1,071 ലേക്ക് ഇടിഞ്ഞു. ഡെയ്ലി ചാര്‍ട്ടില്‍ ഏലം സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞെങ്കിലും വീക്കിലി ചാര്‍ട്ടില്‍ ഏലം ബുള്ളിഷ് ട്രന്റ് നിലനിര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.