ബജറ്റിനു ശേഷം നിരക്കിളവില്‍ കണ്ണുനട്ട് വിപണി
Tuesday, March 3, 2015 11:29 PM IST
മുംബൈ: കോര്‍പറേറ്റുകള്‍ക്ക് കാര്യമായ പരിരക്ഷകളൊന്നും നല്‍കാതിരുന്ന ബജറ്റിനുശേഷം വിപണി അടുത്ത പ്രതീക്ഷയായി ഉറ്റു നോക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യെയാണ്. നിലവിലെ നാണ്യശോഷണ സാഹചര്യത്തിനു വിഘാതമാകുന്ന നിര്‍ദേശങ്ങളൊന്നും തന്നെ ബജറ്റില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് വിപണി ആര്‍ബിഐയുടെ നിരക്കിളവിനെ പ്രതീക്ഷിക്കുന്നത്. പലിശ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ആര്‍ബിഐയുടെ നയപ്രഖ്യാപനം ഈ ആഴ്ചതന്നെ ഉണ്ടാകുമെന്നാണ് ആഗോള ധനകാര്യ സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റാന്‍ലി വിലയിരുത്തുന്നത്.

ബജറ്റിനു ശേഷമുള്ള വിപണിയുടെ ശ്രദ്ധ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഭേദഗതി, സാധന-സേവന നികുതി, കല്‍ക്കരി ഖനനം, ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തല്‍ തുടങ്ങിയ ബില്ലുകളിലേക്ക് മാറിയിട്ടുണ്െടന്നും മോര്‍ഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 അവസാനത്തോടെ ആര്‍ബിഐ പലിശ നിരക്കില്‍ ഒന്നേകാല്‍ ശതമാനത്തിന്റെ ഇളവ് വരുത്തുമെന്നാണ് കണക്കുകൂട്ടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ അര ശതമാനത്തിന്റെ റീപ്പോ നിരക്കിളവുണ്ടാകുമെന്നാണ് എച്ച്എസ്ബിസി വിലയിരുത്തുന്നത്. ആദ്യത്തെ നിരക്കിളവ് ഏപ്രിലിലാണുണ്ടാകുകയെന്നും എച്ച്എസ്ബിസി ചീഫ് എക്കണോമിസ്റ് പ്രഞ്ജുല്‍ ഭണ്ഡാരി അഭിപ്രായപ്പെട്ടു.


വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് ബജറ്റ് നിരക്കിളവുകളിലേക്ക് നയിക്കുമെന്ന തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ബാങ്ക് ഓഫ് അമേരിക്ക മേരില്‍ ലിഞ്ച് പറഞ്ഞു. ഏപ്രിലോടെ പലിശനിരക്കില്‍ ആര്‍ബിഐ കാല്‍ ശതമാനത്തിന്റെ ഇളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് ഓഫ് അമേരിക്ക വ്യക്തമാക്കി.

ജൂണ്‍ അവസാനത്തോടെ അരശതമാനത്തിന്റെ നിരക്കിളവ് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഡിബിഎസ് ബാങ്ക് അഭിപ്രായപ്പെട്ടത്. മാര്‍ച്ചില്‍ നിരക്കിളവ് ഉണ്ടായാല്‍ അത് നാമമാത്രമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊതുവില്‍ അംഗീകരിക്കപ്പെടുന്നതിനും അപ്പുറത്തേക്കുള്ള കണക്കുകളാണ് മോര്‍ഗന്‍ സ്റാന്‍ലി അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത രണ്ടുവര്‍ഷക്കാലം മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് 17 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുമെന്ന് പൊതുവെ വിലയിരുത്തപ്പെടുമ്പോള്‍ മോര്‍ഗന്‍ 24 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.