കല്‍ക്കരി ലേലം: രണ്ടാംഘട്ടം ആരംഭിച്ചു
കല്‍ക്കരി ലേലം: രണ്ടാംഘട്ടം ആരംഭിച്ചു
Thursday, March 5, 2015 11:42 PM IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങളുടെ രണ്ടാംഘട്ട ലേലം സര്‍ക്കാര്‍ ഇന്നലെ ആരംഭിച്ചു. ലേലത്തിനു വച്ചിട്ടുള്ള ജാര്‍ഖണ്ഡിലെ നാലു കല്‍ക്കരി പാടങ്ങള്‍ക്കായി അഡാനി പവര്‍, ജെഎസ്ഡബ്ള്യൂ സ്റീല്‍, സെയില്‍, ബാല്‍കോ എന്നീ കമ്പനികളാണ് രംഗത്തുള്ളത്.

ജിത്പൂര്‍, മൊയിത്ര, ബ്രിന്ദ, സസായി എന്നിവിടങ്ങളിലെ പാടങ്ങളാണ് ലേലത്തിനുള്ളത്. രണ്ടാംഘട്ട ലേലം ആരംഭിച്ചു കഴിഞ്ഞതായും ജിത്പൂരിനായുള്ള ലേലം ടണ്ണിന് 120 രൂപയ്ക്ക് ആരംഭിച്ചുവെന്നും കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു. മൊയിത്ര, ബ്രിന്ദ പാടങ്ങള്‍ ടണ്ണിന് 1,004 രൂപയ്ക്കും സസായി ടണ്ണിന് 1,802 രൂപയ്ക്കുമാണ് ആരംഭിച്ചത്.

ഊര്‍ജമേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്ന ജിത്പൂരിനായി അഡാനി പവര്‍, ആധുനിക് പവര്‍ ആന്‍ഡ് നാച്വറല്‍ റിസോഴ്സസ്, ജയപ്രകാശ് പവര്‍ വെന്‍ച്വേഴ്സ്, ജിന്‍ഡാല്‍ പവര്‍ എന്നിവര്‍ രംഗത്തെത്തി. ഇത് നേരത്തെ ജിന്‍ഡാലിന് അനുവദിച്ചതായിരുന്നു.


ഊര്‍ജേതര മേഖലയ്ക്കായുള്ള മൊയിത്രയ്ക്കായി ജയ്സ്വാള്‍ നിക്കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ള്യൂ സ്റീല്‍, സെയില്‍ എന്നിവരാണെത്തിയത്. ഇതു നേരത്തെ അനുവദിച്ചത് ജയ്സ്വാള്‍ നിക്കോയ്ക്കായിരുന്നു.

മൊയിത്ര, ബ്രിന്ദ എന്നിവയ്ക്കായി സര്‍ക്കാര്‍ ഒരു ലേലമാണ് തീരുമാനിച്ചിരിക്കുന്നത്. ബാല്‍ക്കോ, ഈസ്റേണ്‍ റേഞ്ച് കോള്‍ മൈനിംഗ്, സെസ സ്റെര്‍ലൈറ്റ്, ഉഷ മാര്‍ട്ടിന്‍ എന്നീ കമ്പനികളാണ് ഇതിലേക്കായി സാങ്കേതിക യോഗ്യത നേടിയത്.

ഇവ രണ്ടും നേരത്തെ അഭിജിത്ത് ഇന്‍ഫ്രാസ്ട്രെക്ചറിന് അനുവദിച്ചിരുന്നവയായിരുന്നു. രണ്ടാംഘട്ട ലേലത്തിന്റെ അവസാനദിവസം ഒമ്പതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.