ധനമന്ത്രാലയം റേറ്റിംഗ് ഏജന്‍സികളുമായി ചര്‍ച്ചയ്ക്ക്
Friday, March 6, 2015 11:21 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രാലയം ഫിച്ച്, സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പ്യൂര്‍ (എസ് ആന്‍ഡ് പി), മൂഡീസ് എന്നിവ അടക്കമുള്ള ആഗോള റേറ്റിംഗ് ഏജന്‍സി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ബജറ്റില്‍ പ്രഖ്യാപിച്ച നവീകരണങ്ങളെ ബോധ്യപ്പെടുത്താനും റേറ്റിംഗ് മികവ് നേടുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ 12ന് ആരംഭിക്കും.

ധനകാര്യ സെക്രട്ടറി രാജീവ് മെഹര്‍ഷിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും നയിക്കുന്ന സംഘം 12ന് ഫിച്ച് പ്രതിനിധികളുമായും ഏപ്രിലില്‍ എസ് ആന്‍ഡ് പി, മൂഡീസ് പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ട് ഏജന്‍സികളുമായി ഏപ്രിലില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുള്ള തിയതി തീരുമാനിച്ചിട്ടില്ല. ബജറ്റില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സാമ്പത്തിക ഏകീകരണത്തെ മന്ദീഭവിപ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ ഏജന്‍സികള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും റേറ്റിംഗ് ഉയര്‍ത്താനുള്ള സാധ്യതകളില്ലെന്നാണ് എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടത്.


ഘടനാപരമായ നവീകരണവും അടിസ്ഥാനമേഖലയിലെ പൊതു വിനിയോഗവും മികച്ചതെങ്കിലും സാമ്പത്തിക ഏകീകരണ തന്ത്രം റേറ്റിംഗ് ഉയര്‍ത്താന്‍ സഹായകമല്ലെന്നാണ് ഫിച്ച് അഭിപ്രായപ്പെട്ടത്.

എന്നാല്‍ നാണ്യപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിനെ മൂഡീസ് പ്രശംസിച്ചു. കരാര്‍ ആര്‍ബിഐയുടെ പണനയത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മൂഡീസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.