കയറ്റുമതി ലക്ഷ്യം നേടിയില്ല; വാണിജ്യ കമ്മി ഉയര്‍ന്നു
കയറ്റുമതി ലക്ഷ്യം നേടിയില്ല; വാണിജ്യ കമ്മി ഉയര്‍ന്നു
Saturday, April 18, 2015 11:14 PM IST
മുംബൈ: 2014-15 സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതി ലക്ഷ്യം നേടിയില്ല. കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.23 ശതമാനത്തിന്റെ ഇടിവോടെ 31,053 കോടി ഡോളറായി കുറഞ്ഞു. 2013-14 വര്‍ഷം കയറ്റുമതി 31,441 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ 43 മാസക്കാലയളവിലെ ഏറ്റവും വലിയ കുറവാണ് കയറ്റുമതി രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ വാണിജ്യ കമ്മി 13,701 കോടി ഡോളറായും ഉയര്‍ന്നു. 2013-14 വര്‍ഷം 13,580 കോടി ഡോളറായിരുന്നു വണിജ്യകമ്മി.

കയറ്റുമതി 1.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇറക്കുമതി 0.6 ശതമാനത്തിന്റെയും ഇടിവു രേഖപ്പെടുത്തി. 2013-14 വര്‍ഷം 45,021 കോടി ഡോളറിന്റേതായിരുന്ന ഇറക്കുമതി 2014-15 വര്‍ഷത്തില്‍ 44,754 കോടി ഡോളറായും കുറഞ്ഞു.

2014-15 വര്‍ഷത്തില്‍ എണ്ണയുടെ ഇറക്കുമതി 16 ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തിയതു മാത്രമാണ് കണക്കുകളില്‍ മികവ് രേഖപ്പെടുത്തിയ ഏക വസ്തുത. മുന്‍ വര്‍ഷം 16,477 കോടി ഡോളറായിരുന്ന എണ്ണയുടെ ഇറക്കുമതിച്ചെലവ് 13,826 കോടി ഡോളറായി കുറഞ്ഞു. എന്നാല്‍ മാര്‍ച്ചില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ഏകദേശം ഇരട്ടിയോളം ഉയര്‍ന്ന് 498 കോടി ഡോളറിലെത്തി.


2015 മാര്‍ച്ചില്‍ മാത്രം വ്യാപാരകമ്മി കഴിഞ്ഞ നാലുമാസക്കാലയളവിലെ ഏറ്റവും ഉന്നതി രേഖപ്പെടുത്തിക്കൊണ്ട് 1,179 കോടി ഡോളറായി ഉയര്‍ന്നിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ പശ്ചാത്തലത്തില്‍ കയറ്റുമതിയിലുണ്ടായ ഇടിവ് കമ്മിയില്‍ പ്രതിഫലിച്ചു. തുടര്‍ച്ചയായ നാലുമാസക്കാലത്തെ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് മാര്‍ച്ചില്‍ കയറ്റുമതി 2,395 കോടി ഡോളറിന്റേതായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 3,034 കോടി ഡോളറായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.

മാര്‍ച്ചില്‍ ഇറക്കുമതി 13.44 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 3,474 കോടി ഡോളറിന്റേതായി കുറഞ്ഞു. മുന്‍വര്‍ഷം മാര്‍ച്ചില്‍ ഇറക്കുമതി 4,129 കോടി ഡോളറായിരുന്നു.

വളര്‍ച്ച വളരെ ശ്രമകരമാണെന്നു വ്യക്തമാക്കിക്കൊണ്ടുള്ള കണക്കുകള്‍ പുറത്തുവിട്ടത് വാണിജ്യകാര്യമന്ത്രാലയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.