കുരുമുളക് ഉണര്‍വ് നിലനിര്‍ത്തി; പ്രതീക്ഷയോടെ ഏലക്കാ വിപണി
കുരുമുളക് ഉണര്‍വ് നിലനിര്‍ത്തി; പ്രതീക്ഷയോടെ ഏലക്കാ വിപണി
Monday, May 4, 2015 10:46 PM IST
വിപണി വിശേഷം/ കെ.ബി ഉദയഭാനു

കൊച്ചി: വ്യവസായികളെ തലോടി കേന്ദ്രം റബറിന്റെ ഇറക്കുമതി നികുതി ഉയര്‍ത്തി. എട്ട് ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചിലേക്ക് ടോക്കോമില്‍ റബര്‍. നാളികേര ഉത്പാദനം പത്തു ശതമാനം കുറയും, ഉത്പാദകര്‍ക്ക് മെച്ചപ്പെട്ട വില പ്രതീക്ഷിക്കാം. കുരുമുളക് വിപണി ഉണര്‍വ് നിലനിര്‍ത്തി. റംസാന്‍ ഓര്‍ഡറുകള്‍ക്കായി ഏലക്കാ കര്‍ഷകര്‍ കാത്തിരിക്കുന്നു. സ്വര്‍ണ വില താഴ്ന്നു.

കുരുമുളക്

കുരുമുളക് വിപണി മികവ് നിലനിര്‍ത്തിയതിനൊപ്പം 500 രൂപയുടെ നേട്ടവും സ്വന്തമാക്കി. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ചരക്കില്‍ താല്‍പര്യം കാണിച്ചു. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് കയറ്റുമതി സാധ്യത ഉയര്‍ത്തുകയാണ്. ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ മറ്റ് ഉത്പാദന രാജ്യങ്ങളുടെ വിലയുമായുള്ള ഇന്ത്യന്‍ ചരക്കിന്റെ അന്തരം കുറഞ്ഞു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 61,500 രൂപയിലാണ്.

റബര്‍

വിദേശ റബര്‍ ഇറക്കുമതി നികുതി അഞ്ച് ശതമാനം മാത്രം ഉയര്‍ത്തി താത്കാലികമായി കേന്ദ്രം പ്രശ്നത്തില്‍ നിന്ന് തലയൂരി. എന്നാല്‍ കര്‍ഷകരുടെ പ്രതിസന്ധി ഇവിടെ തീരുന്നില്ല. ഇറക്കുമതി നികുതി 20 ല്‍ നിന്ന് 25 ശതമാനമായാണ് ഉയര്‍ത്തിയത്. ഇപ്പോഴും വ്യവസായികള്‍ക്ക് താല്‍പര്യം വിദേശ ചരക്ക് തന്നെയാവും.

പുതിയ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ടാപ്പിംഗ് പുനരാരംഭിക്കാന്‍ വരും ദിനങ്ങളില്‍ കാര്‍ഷിക മേഖല ഉത്സാഹിക്കും. ഇതിനിടയില്‍ വ്യവസായികള്‍ ചരക്കു സംഭരിക്കാന്‍ നടത്തിയ വേളയിലെ ഷീറ്റ് ക്ഷാമം വിലക്കയറ്റത്തിന് വഴിതെളിച്ചു.

12,000 രൂപയില്‍ നിന്ന് ആര്‍എസ്എസ് നാലാം ഗ്രേഡ് വാരാന്ത്യം 12,500 ലേക്ക് ഉയര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റബര്‍ 500 രൂപയുടെ പ്രതിവാര നേട്ടം സ്വന്തമാക്കുന്നത്. അഞ്ചാം ഗ്രേഡ് 400 രൂപ ഉയര്‍ന്ന് 12,000 രൂപയായി. ഒട്ടുപാല്‍ 8,000 ലും ലാറ്റക്സ് 8,200 രൂപയിലുമാണ്. ചെറുകിട വ്യവസായികള്‍ 500 ടണ്‍ റബര്‍ ശേഖരിച്ചു.

ജാപ്പാനീസ് മാര്‍ക്കറ്റായ ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ എട്ട് ആഴ്ചകളിലെ ഏറ്റവും മികച്ച റേഞ്ചിലാണ്. ഓപ്പറേറ്റര്‍മാര്‍ പുതിയ പൊസിഷനുകള്‍ക്ക് ഉത്സാഹിച്ചതോടെ റബര്‍ സെപ്റ്റംബര്‍ അവധി കിലോ 220 യെന്നിലേക്ക് ഉയര്‍ന്നു. ചൈനീസ് മാര്‍ക്കറ്റായ ഷാങ്ഹായിലും സിംഗപ്പുരിലും പിന്നിട്ടവാരം റബര്‍ വില കയറി.

നാളികേരം

നാളികേര ഉത്പാദനം പത്തു ശതമാനം കുറയുമെന്ന വിവരം വിലത്തകര്‍ച്ചയെ തടഞ്ഞു നിര്‍ത്താന്‍ ഉപകരിക്കും. കേരളം, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വിളവ് കുറയുമെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ വിലയിരുത്തല്‍.

അതേ സമയം തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട ഉത്പാദനം പ്രതീക്ഷിക്കുന്നു. 2014-15 കാലയളവില്‍ പത്തു ശതമാനം ഉത്പാദനം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ 17.48 ശതമാനം കുറവ് കണക്കാക്കുന്നു. അതേ സമയം തമിഴ്നാട്ടില്‍ 3.90 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിരുത്തുന്നത്.


മാസാരംഭമായതിനാല്‍ പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ് ഉയര്‍ന്നു. മുന്‍വാരത്തെ അപേക്ഷിച്ച് കൊച്ചിയില്‍ വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞ് 13,800 രൂപയായി. കൊപ്ര 9,395 രൂപയില്‍ നിന്ന് 9,330 രൂപയായി. നാളികേര ഉത്പാദനത്തെ കുറിച്ചുള്ള പുതിയ കണക്കുകള്‍ വരും ദിനങ്ങളില്‍ വിപണിക്ക് ഉണര്‍വ് പകരാം.

അതേ സമയം കൊപ്ര ക്ഷാമം മുന്‍നിര്‍ത്തി ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതിക്കുള്ള നീക്കങ്ങളും അരങ്ങറുന്നുണ്ട്. വിദേശ ചരക്ക് ഇറക്കുമതിക്ക് തുടക്കം കുറിച്ചാല്‍ നാളികേര കൃഷിയും റബറിന്റെ പാദ പിന്‍തുടരാം.


ഏലക്കാ

റംസാന് മുന്നോടിയായുള്ള അറബ് രാജ്യങ്ങളുടെ ഏലം സംഭരണത്തെ ഉറ്റുനോക്കുകയാണ് ഉത്പാദകര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആവശ്യക്കാരെത്തിയാല്‍ നിരക്ക് ഉയരാം. ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വരവ് ഉയര്‍ന്ന അളവിലാണ്. വാരാവസാനം നടന്ന ലേലത്തില്‍ 916 രൂപയാണ് മികച്ചയിനം ഏലത്തിന് ലഭിച്ചത്. ശരാശരി ഇനങ്ങള്‍ 680 രൂപയിലാണ്.

സ്വര്‍ണം

കേരളത്തില്‍ പവന്റെ വില കയറിയിറങ്ങി. 20,120 ല്‍ വില്പന തുടങ്ങിയ പവന്‍ ഒരവസരത്തില്‍ 20,280 ലേക്ക് കയറിയെങ്കിലും ശനിയാഴ്ച പവന്‍ 20,040 ലാണ്. രൂപയുടെ വിനിമയ മൂല്യത്തിലെ ഇടിവ് സ്വര്‍ണത്തിന്റെ വില ഇടിവിനെ പിടിച്ചുനിര്‍ത്തുന്നു. ഉത്തരേന്ത്യയില്‍ പത്തു ഗ്രാം തങ്കത്തിന് 27,000 രൂപയിലെ താങ്ങ് കൈമോശം വന്ന് 26,635 ലാണ്.

ആഗോള വിപണിയില്‍ സ്വര്‍ണം തളര്‍ച്ചയിലാണ്. മുന്‍വാരം സൂചിപ്പിച്ച 1,166 ഡോളറിലെ താങ്ങ് നിലനിര്‍ത്തിയ സ്വര്‍ണം 1,169 വരെ താഴ്ന്ന ശേഷം വ്യാപാരാന്ത്യം 1,177 ഡോളറിലാണ്. സ്വര്‍ണത്തിന് വിലവില്‍ 1,205-1,233 ഡോളര്‍ വരെ ഉയരാനുള്ള കരുത്തു സ്വരൂപിക്കാനാവും. എന്നാല്‍ വിപണികളുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ തളര്‍ച്ച തുടരാനാണ് സാധ്യത. അതായത് ഈവാരം 1,159 ലെ താങ്ങ് നഷ്ടപ്പെട്ടാല്‍ ഡിസംബര്‍ ലോ ആയ 1,141 ഡോളറിലേക്കും അവിടെ നിന്ന് 1,113 ഡോളറിലേക്കും സ്വര്‍ണം പരീക്ഷണങ്ങള്‍ നടത്താം.

ജാതിക്ക

ജാതിക്ക, ജാതിപത്രി വിലകളില്‍ കാര്യമായ മാറ്റമില്ല. ജാതിക്ക തൊണ്ടന്‍ 270-290 ലും തൊണ്ടില്ലാത്തത് 500-550 ലും ജാതിപത്രി 850-900 രൂപയിലുമാണ്.

ചുക്ക്

അറബ് രാജ്യങ്ങളുമായി ചുക്കിന് പുതിയ കച്ചവടങ്ങള്‍ ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍. മീഡിയം ചുക്ക് വില 21,750 രൂപയിലും ബെസ്റ്റ് ചുക്ക് 23,750 രൂപയിലും സ്റ്റെഡിയായി തുടരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.