സൂചികയില്‍ തകര്‍ച്ച തുടരുന്നു
സൂചികയില്‍ തകര്‍ച്ച തുടരുന്നു
Monday, May 4, 2015 10:46 PM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ഓഹരി സൂചികയിലെ തകര്‍ച്ച തുടരുന്നു. പിന്നിട്ടവാരങ്ങളില്‍ വ്യക്തമാക്കിയ 200 ഡേ മൂവിംഗ് ആവറേജ് കാത്തു സൂക്ഷിക്കാന്‍ വാരാവസാനം നിഫ്റ്റിക്ക് കഴിഞ്ഞത് തകര്‍ച്ചയുടെ ആക്കം രൂക്ഷമാക്കി. എന്നാല്‍ മുന്‍വാരം സൂചിപ്പിച്ച 8,178 ലെ സപ്പോര്‍ട്ട് വാരാന്ത്യം കേവലം രണ്ടു പോയിന്റ് വ്യത്യാസത്തില്‍ 8,181 ല്‍ നിലനിര്‍ത്താന്‍ നിഫ്റ്റിക്കായി. ബോംബെ സെന്‍സെക്സിനു പിന്നിട്ട വാരം ഇതേ കോളത്തില്‍ നല്‍കിയ 27,007 ലെ താങ്ങ് കാത്തു സൂക്ഷിച്ച് സെന്‍സെക്സ് 27,011 ല്‍ ക്ളോസ് ചെയ്തു.

നിഫ്റ്റി 123 പോയിന്റും സെന്‍സെക്സ് 426 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. കോര്‍പറേറ്റ് മേഖല പുറത്തു വിട്ട നാലാം ക്വാര്‍ട്ടറിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് ഫണ്ടുകളുടെ പ്രതീക്ഷയ്ക്ക് ഒത്തു മികവ് കാണിക്കാനായില്ല.

വിദേശ വിപണികളിലെ പുതിയ നികുതികളെ കുറിച്ചുള്ള ആശങ്കകളും ഫണ്ടുകളെ വില്പനയ്ക്ക് പ്രേരിപ്പിച്ചു. ഇതിനിടയില്‍ മണ്‍സൂണ്‍ ദുര്‍ബലമാകുമെന്ന വിലയിരുത്തല്‍ വില്പന സമ്മര്‍ദത്തിന്റെ ആക്കം വര്‍ധിപ്പിച്ചു.

ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ഏപ്രില്‍ സീരീസ് സെറ്റില്‍മെന്റും ഓപ്പറേറ്റര്‍മാരെ പിരിമുറുക്കത്തിലാക്കി. ഏപ്രിലില്‍ 300 പോയിന്റാണ് നിഫ്റ്റിക്ക് നഷ്ട്ടമായത്. ഈവാരം 8,105-8,029 ലെ താങ്ങ് നിലനിര്‍ത്താനായാല്‍ ഒരു പുള്‍ ബാക്ക് റാലിക്ക് സൂചിക ശ്രമിക്കും. അത്തരം ഒരു നീക്കം സംഭവിച്ചാല്‍ 8,295 ലേക്ക് ഉയരാന്‍ ഇടയുണ്ട്. എന്നാല്‍ ഈ റേഞ്ച് മറികടക്കാനായില്ലെങ്കില്‍ പുതിയ ഷോട്ട് പൊസിഷനുകളിലൂടെ ഊഹകച്ചവടക്കാര്‍ നിഫ്റ്റിയെ 7,974-7,915 ലേക്ക് ഇടിക്കാം. എംഎസിഡി, പാരാബോളിക്ക് എസ്എആര്‍ എന്നിവ മുന്‍വാരം സൂചിപ്പിച്ച പോലെ സെല്ലിംഗ് മൂഡിലാണ്. സ്ളോ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് ഓവര്‍ സോള്‍ഡായത് തിരിച്ചു വരവിനുള്ള സാഹചര്യം ഒരുക്കാം.

സെന്‍സെക്സ് 27,567 ല്‍ നിന്നുള്ള തകര്‍ച്ചയില്‍ 27,000 ലെ താങ്ങും തകര്‍ത്ത് 26,897 വരെ പരീക്ഷണം നടത്തി. വാരാന്ത്യം 27,011 ല്‍ നിലകൊള്ളുന്ന സെന്‍സെക്സിന് ഈവാരം 27,419-27,828 ല്‍ പ്രതിരോധവും 26,749-26,488 ല്‍ താങ്ങും നിലവിലുണ്ട്. കഴിഞ്ഞ മുന്നാഴ്ചകളിലെ ബിഎസ്ഇ സൂചികയുടെ തകര്‍ച്ച 1,863 പോയിന്റാണ്. അതായത് 6.49 ശതമാനം സുചിക ഇതിനകം താഴ്ന്നു. അതേ സമയം മോഡി തരംഗത്തില്‍ മുന്നേറിയ സൂചിക അതിന്റെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ഇതിനകം പത്തു ശതമാനം ഇടിഞ്ഞു.


വിദേശ ഫണ്ടുകള്‍ ലാഭമെടുപ്പിന് മുന്‍തൂക്കം നല്‍കിയതിനിടയില്‍ രാജ്യത്തെ വിദേശ നിക്ഷേപ കരുതല്‍ ശേഖരം സര്‍വകാല റിക്കാര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 24 ന് അവസാനിച്ച വാരം കരുതല്‍ ശേഖരം 1.4 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് 344.6 ബില്യന്‍ ഡോളറായി.

പ്രതികൂല വാര്‍ത്തകള്‍ സൃഷ്ടിച്ച ആഘാതം മൂലം പ്രമുഖ ഇന്‍ഡക്സുകള്‍ നാലു മാസത്തിനിടയിലെ താഴ്ന്ന തലത്തിലാണ്. മുന്‍നിരയിലെ 30 ഓഹരികളില്‍ 23 എണ്ണത്തിനു തിരിച്ചടിനേരിട്ടു. എഫ്എംസിജി, സ്റ്റീല്‍, ഹെല്‍ത്ത് കെയര്‍, ടെക്നോളജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യുമര്‍ ഗുഡ്സ് വിഭാഗം ഓഹരികള്‍ തളര്‍ച്ചയിലാണ്. ബാങ്കിംഗ്, ഓട്ടോ മൊബൈല്‍, പവര്‍ ഓഹരികള്‍ കരുത്തു നിലനിര്‍ത്തി.

പിന്നിട്ടവാരം വ്യാപാരം നാലു ദിവസങ്ങളില്‍ മാത്രമായി ഒതുങ്ങിയത് ഇടപാടുകളുടെ വ്യാപ്തി കുറച്ചു. ബിഎസ്ഇ യില്‍ 13,354.24 കോടി രൂപയുടെയും എന്‍എസ്ഇ യില്‍ 80,408.38 കോടി രൂപയിലും ഒതുങ്ങി.

സൂചികയിലെ തകര്‍ച്ച മൂലം കഴിഞ്ഞവാരം മുന്‍നിരയിലെ ഒമ്പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 65,919 കോടി രൂപയുടെ ഇടിവ്. ടിസിഎസ്, ആര്‍ഐഎല്‍, ഒഎന്‍ജിസി, ഐടിസി എന്നിവയ്ക്കാണ് കനത്ത പ്രഹരം. ഐടിസി യുടെ വിപണി മൂല്യത്തില്‍ 19,958.64 കോടിയുടെ കുറവ് സംഭവിച്ചു.

ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും ചാഞ്ചാടി. അതേ സമയം യൂറോയുടെ മൂല്യത്തളര്‍ച്ച യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ നേട്ടമാക്കി. യുഎസ് മാര്‍ക്കറ്റുകള്‍ ഒരു ശതമാനം മുന്നേറി. ഡൌ ജോണ്‍സ് സൂചിക 18,024 ലും എസ് ആന്‍ഡ് പി 2,108 ലും നാസ്ഡാക് 5,005 ലും വാരാന്ത്യം ക്ളോസ് ചെയ്തു.

ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 59.26 ഡോളറിലാണ്. സ്വര്‍ണം ആറ് ആഴ്ച്ചകളിലെ എറ്റവും താഴ്ന്ന നിരക്കായ 1,169 ഡോളര്‍ വരെ ഇടിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.