സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം 307.21 കോടി
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം 307.21 കോടി
Wednesday, May 6, 2015 12:06 AM IST
തൃശൂര്‍: സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 1767.24 കോടി രൂപയില്‍ നിന്നും 96.07 കോടി (5.45%) വര്‍ധിച്ച് 1863.31 കോടി രൂപയായി. പലിശേതര വരുമാനത്തിലെ വര്‍ധന 128.61 (34.90%) കോടി രൂപയാണ്. അതേസമയം പ്രവര്‍ത്തനലാഭം 882.89 കോടി രൂപയില്‍ നിന്നും 66.62 കോടി രൂപയുടെ കുറവോടെ (7.55%) 816.27 കോടി രൂപയായി. ബാങ്കിംഗ് മേഖലയില്‍ അടുത്തിടെ നടന്ന ശമ്പള ഒത്തുതീര്‍പ്പുകളും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധമായ കൂടിയ ബാധ്യതകളും കാരണം ജീവനക്കാരുടെ ആനുകൂല്യങ്ങളിലേക്കു കൂടുതലായി നീക്കിയിരിപ്പ് ആവശ്യമായി വന്നതാണ് പ്രവര്‍ത്തനലാഭത്തിലെ കുറവിനിടയാക്കിയത്.

പോയ വര്‍ഷം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി.മാത്യു അഭിപ്രായപ്പെട്ടു. കോര്‍പറേറ്റ് വായ്പാരംഗത്ത് പവര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകള്‍ സമ്മര്‍ദമുണ്ടാക്കി. ജീവനക്കാരുടെ ചെലവുകളിലേക്കുള്ള നീക്കിയിരിപ്പുകളും സ്ട്രെസ്ഡ് അസറ്റുകള്‍ മൂലമുള്ള കൂടുതലായ നീക്കിയിരിപ്പുകളും അറ്റ ലാഭത്തെ ബാധിച്ചു.

2015 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക അറ്റാദായം 307.21 കോടി രൂപയാണ്. മുന്‍ വര്‍ഷത്തില്‍ 507.50 കോടി രൂപയായിരുന്നു. ഓഹരി ഉടമകള്‍ക്ക് 60 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.

2014-15 സാമ്പത്തിക വര്‍ഷം ഏകീകരണത്തിന്റെ വര്‍ഷമായിരുന്നുവെന്നും വായ്പകള്‍ക്കും നിക്ഷേപങ്ങള്‍ക്കുമായി റീട്ടെയില്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബാങ്ക് എടുത്ത നടപടികള്‍ ഫലവത്തായെന്നും വി.ജി. മാത്യു പറഞ്ഞു. ഈ കാലയളവില്‍ ബള്‍ക്ക് നിക്ഷേപങ്ങള്‍ 29 ശതമാനത്തില്‍ നിന്നും 21.67 ശതമാനമായി കുറഞ്ഞു. കോര്‍ നിക്ഷേപങ്ങളില്‍ 20.61% വര്‍ധനയും കാസാ നിക്ഷേപങ്ങളില്‍ 8.77% വര്‍ധനയും രേഖപ്പെടുത്തി. ബാങ്കിന്റെ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ ഈ കാലയളവില്‍ 29.17% വര്‍ധന രേഖപ്പെടുത്തി. കോര്‍ വായ്പാ വളര്‍ച്ച 8.64% ആണ്. മൊത്ത നിഷ്ക്രിയ ആസ്തികള്‍ 1.71 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.96 ശതമാനവുമാണ്.


കാര്‍ഷിക വായ്പ, എംഎസ്എംഇ വായ്പ, ഭവന വായ്പ, വാഹന വായ്പ എന്നിവയില്‍ യഥാക്രമം 36.18%, 20.32%, 36.41%, 46.41% വര്‍ധന രേഖപ്പെടുത്തി. റീട്ടെയില്‍ അടിസ്ഥാനമായുള്ള വളര്‍ച്ചയിലേക്കുള്ള തന്ത്രപരമായ ചുവടുമാറ്റത്തിലൂടെ ബാങ്കിന്റെ ലാഭത്തിലും അസറ്റ് ക്വാളിറ്റിയിലും വരുംകാലങ്ങളില്‍ പുരോഗതിയുണ്ടാവും.

പ്രവാസി ഭാരതീയരില്‍നിന്നും മികച്ച പിന്തുണയാണ് ബാങ്കിനു കിട്ടിക്കൊണ്ടിരിക്കുന്നത്. ഇടപാടുകാര്‍ക്കു മികച്ച സേവനം ഉറപ്പാക്കാനായി ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് പ്ളാറ്റ്ഫോമുകള്‍ അടുത്തിടെ നവീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ നിക്ഷേപങ്ങളുടെ പലിശമാറ്റങ്ങള്‍ മൂലമുണ്ടായ നേട്ടങ്ങള്‍ ഇടപാടുകള്‍ക്കു കൈമാറാന്‍ തീരുമാനിക്കുകയും ബേസ് റേറ്റ് 30 ബേസിസ് പോയിന്റ്സായി കുറയ്ക്കുകയും ചെയ്തതായി മാത്യു പറഞ്ഞു.

ഈ വര്‍ഷം ശാഖകളുടെയും എക്സ്റന്‍ഷന്‍ കൌണ്ടറുകളുടെയും എടിഎംകളുടെയും എണ്ണം യഥാക്രമം 25, 25, 150 യൂണിറ്റുകള്‍ വീതം ഉയര്‍ത്താന്‍ ബാങ്കിനു പദ്ധതിയുണ്ട്. ബാങ്കിന്റെ ഇപ്പോഴത്തെ സിആര്‍എആര്‍ അനുപാതം തൃപ്തികരമായ നിലയിലാണെന്നും ആവശ്യമെങ്കില്‍ പുതിയ ഇക്വിറ്റി, ബോണ്ട് എന്നിവ വഴി കൂടുതല്‍ കരുതല്‍ ധനം സ്വരൂപിക്കാവുന്നതാണെന്നും വി.ജെ.മാത്യു കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.