മൊബൈല്‍ ചാര്‍ജറുകള്‍ക്കു പ്രത്യേകം നികുതി ചുമത്താനുള്ള സംസ്ഥാന നീക്കം ഉപേക്ഷിക്കണമെന്ന് ഐസിഎ
Sunday, May 24, 2015 12:07 AM IST
കൊച്ചി: ചാര്‍ജറുകളെ മൊബൈലിന്റെ ഭാഗമായി കണക്കാക്കണമെന്നും ഇവയ്ക്ക് പ്രത്യേകം നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്നു സംസ്ഥാനം പിന്മാറണമെന്നും ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ (ഐസിഎ) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു.

മൊബൈലിന്റെ ഭാഗമായി ഒരു ഹാന്‍ഡ്സെറ്റ് പാക്കായാണ് ചാര്‍ജറുകള്‍ വരുന്നത്. അതുകൊണ്ടുതന്നെ ഇവ ഏക യൂണിറ്റായി കാണണമെന്നും അതിന് പ്രത്യേകം വാറ്റ് ചുമത്തരുതെന്നും ഐസിഎ പറഞ്ഞു.

രാജ്യാന്തര തലത്തില്‍ അംഗീകരിച്ചിട്ടുള്ള നികുതി സമ്പ്രദായങ്ങള്‍ കേരള സര്‍ക്കാരും തുടരണമെന്നും ഐസിഎ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

പ്രത്യേകം നികുതി ഏര്‍പ്പെടുത്തുന്നതിനായി മൊബൈല്‍ ചാര്‍ജറുകളെ സ്വതന്ത്ര വസ്തുവായി പരിഗണിച്ച നടപടികളില്‍ നിന്നു സംസ്ഥാന നികുതി വകുപ്പിനെ തടയണമെന്ന് ഐസിഎ ദേശീയ പ്രസിഡന്റ് പങ്കജ് മൊഹീന്ദ്രൂ ആവശ്യപ്പെട്ടു.

മൊബൈലുകളോടൊപ്പമുള്ള ചാര്‍ജറുകള്‍ക്ക് രാജ്യാന്തര തലത്തിലെങ്ങും പ്രത്യേക നികുതി ചുമത്തുന്ന സമ്പ്രദായമില്ല. രാജ്യത്തെ ഇലക്ട്രോണിക് സിസ്റം രൂപകല്‍പ്പനയ്ക്കും ഉത്പാദനത്തിനും (ഇഎസ്ഡിഎം) ഹാനികരമാണ് സംസ്ഥാന നികുതി വകുപ്പിന്റെ നടപടികളെന്നും കത്തില്‍ വ്യക്തമാക്കുന്നു.


മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യ കരുത്തേറിയ ഒരു മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴാണ് നികുതി വകുപ്പിന്റെ ഇത്തരം ഹാനികരമായ നടപടികളെന്നും അദേഹം ആരോപിച്ചു. രാജ്യാന്തര തലത്തില്‍ മത്സരിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള രീതികള്‍ അംഗീകരിക്കണമെന്നും മൊഹീന്ദ്രൂ ചൂണ്ടിക്കാട്ടി.

മൊബൈല്‍ ഉത്പാദകര്‍, ബ്രാന്‍ഡ് ഉടമകള്‍, സേവനദാതാക്കള്‍, വിതരണക്കാര്‍, റിട്ടെയ്ലുകാര്‍, മികച്ച ഉപഭോക്താക്കള്‍ തുടങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള മൊബൈല്‍ വ്യവസായ രംഗത്തെ ഉന്നത സമിതിയാണ് ഐസിഎ. ആപ്പിള്‍, സാംസംഗ്, മൈക്രോമാക്സ്, മൈക്രോസോഫ്റ്റ്, നോകിയ, ജിയോണി, ബ്ളാക്ക്ബെറി, സോണി, പാനാസോണിക്, സ്പൈസ്, ഇന്റക്സ്, ലാവ തുടങ്ങിയ പ്രമുഖ മൊബൈല്‍ കമ്പനികളെല്ലാം ഇതില്‍ അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.