എല്‍പിജി സബ്സിഡി: നേരിട്ടുള്ള വിതരണത്തിലൂടെ സര്‍ക്കാര്‍ 5,060 കോടി രൂപ ലാഭിച്ചു
എല്‍പിജി സബ്സിഡി: നേരിട്ടുള്ള വിതരണത്തിലൂടെ സര്‍ക്കാര്‍ 5,060 കോടി രൂപ ലാഭിച്ചു
Wednesday, May 27, 2015 11:03 PM IST
ന്യൂഡല്‍ഹി: നേരിട്ടുള്ള ആനുകൂല്യ വിതരണ (ഡിബിടി) സമ്പ്രദായത്തിലൂടെ പാചകവാതക സബ്സിഡി വിതരണം ചെയ്തതിലൂടെ സര്‍ക്കാരിന് 5,060 കോടി രൂപ ലാഭിക്കാനായതായി റിപ്പോര്‍ട്ട്.

ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 12.87 കോടിയായി കുറഞ്ഞപ്പോള്‍ 2.13 കോടി ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്ന സംബ്സിഡി ഇനത്തിലാണ് സര്‍ക്കാരിന് 5,060 കോടി രൂപ ലഭിക്കാനായതെന്ന് എണ്ണമന്ത്രാലയം അറിയിച്ചു.

ഒഴിവാക്കപ്പെട്ട 2.13 കോടി ഉപഭോക്താക്കളില്‍ വ്യാജ അക്കൌണ്ടുകളോടൊപ്പം തന്നെ സ്വമേധയാ സബ്സിഡി തിരികെനല്‍കിയവരും ബാങ്ക് അക്കൌണ്ട് ഇല്ലാത്തവരും ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പണവിതരണ പദ്ധതിയായി കണക്കാക്കുന്ന ഡിബിടി പദ്ധതിയുടെ വിജയം സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മഥുരയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.


12 കോടിയിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് എല്‍പിജി സബ്സിഡി നേരിട്ട് ബാങ്ക് അക്കൌണ്ടിലേക്കു നല്‍കുക വഴി സര്‍ക്കാര്‍ ഈ സമ്പ്രദായത്തില്‍ നിന്ന് ഇടനിലക്കാരെയും മധ്യവര്‍ത്തികളെയും ഒഴിവാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2015-16 വര്‍ഷത്തേക്കായി സബ്സിഡി ഇനത്തില്‍ 30,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ എല്‍പിജിക്കു മാത്രം 22,000 കോടി രൂപവരും. ഈ കണക്കുകള്‍ അടുത്തിടെ 40,000 കോടി രൂപയിലേക്ക് ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി ഇരട്ടിക്കല്‍ ഒഴിവാക്കുകവഴി ഒരു കോടിയോളം അക്കൌണ്ടുകള്‍ സര്‍ക്കാര്‍ വ്യാജമെന്നു കണ്െടത്തി മാറ്റിയിരുന്നു. ഡിബിടിയില്‍ ഉള്‍പ്പെടുത്തുകവഴി ഒഴിവാക്കിയവരുടെ എണ്ണവും ഈ പട്ടികയിലേക്കു ചേര്‍ത്തു.

ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം മൂന്നു കോടിയോളം വരുമെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.