പോലീസ് റിക്കവറി: പരാതി പരിഹാര സെല്ലുകള്‍ പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല
പോലീസ് റിക്കവറി: പരാതി പരിഹാര സെല്ലുകള്‍ പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തല
Wednesday, July 1, 2015 11:32 PM IST
കൊച്ചി: പോലീസ് റിക്കവറിയുമായി ബന്ധപ്പെട്ട് സ്വര്‍ണവ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാതലത്തില്‍ മോണിറ്ററിംഗ്, ഗ്രീവന്‍സ് സെല്ലുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

നിയമസഭാ ചേംബറില്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത ഉന്നത പോലീസ്-ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) പ്രതിനിധികളുടെയും സംയുക്തയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസ് റിക്കവറിയുമായി ബന്ധപ്പെട്ട് സ്വര്‍ണവ്യാപാരികള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് എകെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മന്ത്രി രമേശ് ചെന്നിത്തലയ്ക്കു സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആസൂത്രിതമായി മോഷണസ്വര്‍ണം വാങ്ങുന്ന വ്യാപാരി ലേബല്‍ അണിഞ്ഞ ആരെയും സംരക്ഷിക്കാനില്ലെന്നു വ്യക്തമാക്കിയ അസോസിയേഷന്‍ നിരപരാധികളായ വ്യാപാരികളെ കടകളില്‍ നിന്നു പിടിച്ചുകൊണ്ടുപോയി പോലീസ് സ്റേഷനില്‍ ബന്ധിയാക്കി നടത്തുന്ന റിക്കവറി രീതികള്‍ ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.


റിക്കവറി വിഷയത്തില്‍ സ്വര്‍ണവ്യാപാര സമൂഹത്തെ വിശ്വാസത്തിലെടുത്തു മാത്രമേ മുമ്പോട്ടുപോകൂവെന്ന് ഉറപ്പുനല്‍കിയതിനൊടൊപ്പം നിവേദനത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും വിശദമായി പഠിച്ച് സര്‍ക്കുലര്‍ ഇറക്കുവാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. റാംമോഹന്‍ കമ്മത്ത് അറിയിച്ചു.

ഡിജിപി ടി.പി. സെന്‍കുമാര്‍, അഡീഷണല്‍ ഡിജിപി അനന്തകൃഷ്ണന്‍, ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ജെ.ആര്‍. ഗീത, പോലീസ്-ആഭ്യന്തര വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോടൊപ്പം എകെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി എം. റാംമോഹന്‍ കമ്മത്ത്, ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍, വര്‍ക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, സെക്രട്ടറിമാരായ കണ്ണന്‍ ശരവണ, ബി.എം. നാഗരാജന്‍, സായികുമാര്‍, വിജയഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.