ഐഒസി ഓഹരി വില്പന: രക്ഷിച്ചതു എല്‍ഐസി
ഐഒസി ഓഹരി വില്പന: രക്ഷിച്ചതു എല്‍ഐസി
Thursday, August 27, 2015 12:17 AM IST
ന്യൂഡല്‍ഹി: 10,000 കോടി രൂപ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) ഓഹരി വില്പനയെ രക്ഷിച്ചത് മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി). ആഗോള വിപണിയുടെ തകര്‍ച്ചയില്‍ ആഭ്യന്തര വിപണി കൂപ്പുകുത്തിയപ്പോള്‍ ഐഒസിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയാണ് എല്‍ഐസി രക്ഷകനായത്.

സര്‍ക്കാരിന് 68.6 ശതമാനം ഓഹരി പങ്കളിത്തമുള്ള ഐഒസിയുടെ പത്തു ശതമാനം ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ (ഒഎഫ്എസ്) വിറ്റഴിച്ചത്. വിറ്റഴിച്ച 24.28 കോടി ഓഹരികളില്‍ 20.87 കോടിയും എല്‍ഐസി നേടി.


വിപണിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിക്ഷേപകര്‍ ഓഹരിവാങ്ങാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വില്പനയ്ക്കുള്ളതിലെ 86 ശതമാനം ഓഹരികളും എല്‍ഐസി സ്വന്തമാക്കിയത്. ഇതോടെ ഐഒസിയില്‍ എല്‍ഐസിയുടെ ഓഹരി വിഹിതം 2.52 ശതമാനത്തില്‍ നിന്ന് 11.11 ശതമാനമായി ഉയര്‍ന്നു.

ഇതിനോടകം പൊതുമേഖലാ ബാങ്കുകളുടേയും ഖനികളുടേയും ഓഹരികള്‍ സ്വന്തമാക്കിയ എല്‍ഐസി ജനുവരിയില്‍ കോള്‍ ഇന്ത്യയുടെയും മുന്‍വര്‍ഷം സ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യുടെയും ഓഹരികളും നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.