വിദേശകടം അല്പം കൂടി; ഹ്രസ്വകാല കടം കുറഞ്ഞു
Sunday, August 30, 2015 11:31 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകടം 2014-15ല്‍ 6.6 ശതമാനം വര്‍ധിച്ച് 47,580 കോടി ഡോളര്‍ (30,92,700 കോടി രൂപ) ആയി. ഇതോടെ കടം ജിഡിപി (ഒരു വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 23.6 ശതമാനത്തില്‍നിന്ന് 23.8 ശതമാനമായി.

എന്നാല്‍, ഹ്രസ്വകാല കടങ്ങളുടെ അനുപാതം 7.6 ശതമാനം കുറഞ്ഞിട്ടുണ്ട്. 2014 മാര്‍ച്ചില്‍ 9,170 കോടി ഡോളറായിരുന്ന ഹ്രസ്വകാല ബാധ്യത 8,470 കോടി ഡോളറായി താണു.

ഹ്രസ്വകാല കടം തലേ വര്‍ഷം മൊത്തം കടത്തിന്റെ 20.5 ശതമാനമായിരുന്നു. അത് ഈ മാര്‍ച്ചില്‍ 17.8 ശതമാനമായി കുറഞ്ഞു.


വിദേശകടത്തില്‍ സര്‍ക്കാര്‍ കടം അഞ്ചിലൊന്നില്‍ താഴെയാണ്. 8,970 കോടി ഡോളര്‍ മാത്രം.

ഹ്രസ്വകാല ബാധ്യതകളില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിവിപണിയിലും കടപ്പത്രങ്ങളിലും നടത്തുന്ന നിക്ഷേപവും പെടുന്നു. ദീര്‍ഘകാല ബാധ്യതയില്‍ പ്രവാസി ഇന്ത്യക്കാരുടെ ബാങ്കു നിക്ഷേപവും കമ്പനികളുടെ വിദേശ വായ്പകളും സര്‍ക്കാര്‍ വായ്പകളും പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.