ഉത്പാദനം കുറഞ്ഞു; പുതുവര്‍ഷത്തില്‍ റബര്‍വിപണി ചൂടുപിടിക്കാന്‍ സാധ്യത
ഉത്പാദനം കുറഞ്ഞു; പുതുവര്‍ഷത്തില്‍ റബര്‍വിപണി ചൂടുപിടിക്കാന്‍ സാധ്യത
Monday, October 5, 2015 11:02 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ആഗോളതലത്തില്‍ റബര്‍ ഉത്പാദനം കുറഞ്ഞതായി വിലയിരുത്തല്‍, പുതുവര്‍ഷത്തില്‍ വിപണി ചൂടുപിടിക്കാന്‍ സാധ്യത. കയറ്റുമതിക്കാര്‍ സെപ്റ്റംബര്‍ ഷിപ്പ്മെന്റിനുള്ള കുരുമുളക് സംഭരണം പുര്‍ത്തിയാക്കി രംഗംവിട്ടു. ചുക്കിനെ ബാധിച്ച വിലയിടിവ് തുടരുന്നു. മാസാരംഭത്തിലും വെളിച്ചെണ്ണയ്ക്കു കാലിടറി. ആഗോള സ്വര്‍ണവിപണി ബുള്ളിഷ് ട്രന്‍ഡ് നിലനിര്‍ത്തി.

റബര്‍

ആഗോളതലത്തില്‍ റബര്‍ ഉത്പാദനം ചുരുങ്ങിയതായി വിലയിരുത്തല്‍. ഇന്ത്യയില്‍ ഉത്പാദനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതായാണു കണക്കാക്കുന്നത്. റബറിന്റെ താഴ്ന്നവിലയാണു കര്‍ഷകരെ ടാപ്പിങിന് നിരുത്സാഹപ്പെടുത്തിയത്. റബര്‍ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന തായ്ലണ്ടിലെ അവസ്ഥയും വ്യത്യസ്തമല്ല. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്റോക്ക് നില പുനഃപരിശോധിക്കേണ്ട സമയമായി.

ഭീമമായ സ്റോക്ക് നില ഉയര്‍ത്തിയാണ് ആഗോള ടയര്‍ വ്യവസായികള്‍ ഏതാനും വര്‍ഷങ്ങളായി വിപണിയെ കൈപ്പിടിയില്‍ ഒതുക്കിയത്. മുഖ്യ റബര്‍ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ റബര്‍ കണ്‍സോര്‍ഷ്യമാണ് ഉത്പാദനത്തെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകള്‍ പുറത്തുവിട്ടത്. ആഗോള റബര്‍ വിപണി വര്‍ഷാന്ത്യതോടെ പ്രതിസന്ധികളെ മറികടക്കാനുള്ള കുതിപ്പിനു തുടക്കം കുറിക്കാം. കിലോ 540 യെന്നില്‍നിന്ന് 160 യെന്‍ വരെ നാലു വര്‍ഷത്തിനിടെ റബര്‍വില ഇടിഞ്ഞു.

സംസ്ഥാനത്ത് സെപ്റ്റംബര്‍ - ഡിസംബറാണ് റബര്‍ സീസണ്‍. ഷീറ്റിന്റെ താഴ്ന്ന വില മൂലം സെപ്റ്റംബറില്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍നിന്നു വിട്ടുനിന്നു. മുഖ്യവിപണികളില്‍ ലാറ്റക്സിന്റെ ലഭ്യത ചുരുങ്ങി. കഴിഞ്ഞവാരം ലാറ്റക്സിന് 300 രൂപ ഉയര്‍ത്തി 8,300 രൂപയായി. നാലാം ഗ്രേഡ് 11,350ലും അഞ്ചാം ഗ്രേഡ് 11,200ലുമാണ്. പ്രമുഖ അവധിവ്യാപാര കേന്ദ്രങ്ങളായ ടോക്കോം എക്സ്ചേഞ്ചിലും സിക്കോമിലും ഷാങ്ഹായിലും റബറിനു വില്‍പ്പനസമ്മര്‍ദത്തെ മറികടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

വെളിച്ചെണ്ണ

മാസാരംഭത്തിലും പിടിച്ചുനില്‍ക്കാന്‍ വെളിച്ചെണ്ണ ക്ളേശിച്ചു. മാസത്തിന്റെ ആദ്യവാരത്തില്‍ പൊതുവേ എണ്ണവില്‍പ്പന ഉയരാറുണ്ട്. എന്നാല്‍, വിപണി വൃത്തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഇത്തവണ ഡിമാന്‍ഡ് ഉയര്‍ന്നില്ല. അയല്‍സംസ്ഥാനങ്ങളിലെ വന്‍കിട മില്ലുകാര്‍ കേരളത്തിലേക്ക് ഉയര്‍ന്ന അളവില്‍ എണ്ണ കയറ്റിവിടുന്നുണ്ട്. വാരാന്ത്യം വെളിച്ചെണ്ണ 10,900ലും കൊപ്ര 3,455 രൂപയിലുമാണ്.


കുരുമുളക്

മുംബൈയിലെ കുരുമുളക് കയറ്റുമതിക്കാര്‍ ആഫ്രിക്കയിലേക്കും മധ്യപൂര്‍വേഷ്യയിലേക്കുമുള്ള സെപ്റ്റംബര്‍ ഷിപ്പ്മെന്റിനുള്ള ചരക്കു സംഭരണം പുര്‍ത്തിയാക്കി. കയറ്റുമതി മേഖലയില്‍നിന്നുള്ള ആവശ്യം കുരുമുളകിന് 300 രൂപ ഉയര്‍ന്ന് 66,300ലാണ്. ഇടുക്കി, വയനാട് മേഖലകളില്‍നിന്നുള്ള ചരക്കുനീക്കം ശക്തമല്ല.

കാലാവസ്ഥ മാറ്റങ്ങള്‍ വിലയിരുത്തിയാല്‍ ഡിസംബറില്‍ തെക്കന്‍ കുരുമുളക് വില്‍പ്പനയ്ക്ക് എത്തും. സത്ത് നിര്‍മാതാക്കളാണ് തെക്കന്‍ ജില്ലകളില്‍നിന്നുള്ള ലൈറ്റ് പെപ്പര്‍ ശേഖരിക്കുക. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് ടണ്ണിന് 10,750 ഡോളറിലാണ്. ബ്രസീലും ഇന്തോനേഷ്യയും വിയറ്റ്നാമും വില്‍പ്പനക്കാരാണ്.

ചുക്ക്

ചുക്കുവില വീണ്ടും കുറഞ്ഞു. ആഭ്യന്തര-വിദേശ വിപണികളില്‍നിന്നുള്ള ആവശ്യം കുറഞ്ഞത് തളര്‍ച്ച രൂക്ഷമാക്കുന്നു. ഉത്പാദനമേഖലകളില്‍നിന്ന് കാര്യമായി ചുക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുന്നില്ല. അതേസമയം, കര്‍ണാടക ചുക്ക് ഉത്തരേന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ഉത്തരേന്ത്യയില്‍ ശൈത്യകാലത്തിനു തുടക്കം കുറിച്ച തിനാല്‍ ആഭ്യന്തര ഡിമാന്‍ഡ് ചുക്കിനു പ്രതീക്ഷിക്കാം. എന്നാല്‍, തത്കാലം വിലക്കയറ്റത്തിനു സാധ്യത തെളിഞ്ഞിട്ടില്ല. വിവിധയിനം ചുക്ക് 19,000-20,500 രൂപയിലാണ്.

സ്വര്‍ണം

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ആഭരണ വിപണികളില്‍ പവന്‍ 20,080 രൂപയില്‍നിന്ന് 19,520ലേക്ക് ഇടിഞ്ഞു. എന്നാല്‍, വാരാന്ത്യം തങ്കത്തിന്റെ വിലയിലുണ്ടായ കുതിപ്പ് പവന്റെ നിരക്ക് ശനിയാഴ്ച 19,760ലേക്ക് ഉയര്‍ത്തി. ഈ വര്‍ഷം ഇതാദ്യമായി ഒറ്റ ദിവസം പത്തു ഗ്രാം തങ്കത്തിന് 660 രൂപ ഉയര്‍ന്ന് 26,810ല്‍ കൈമാറി. ന്യൂയോര്‍ക്കില്‍ മഞ്ഞലോഹം ട്രോയ് ഔണ്‍സിന് 1,147 ഡോളറില്‍നിന്ന് 1,104ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 1,139 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.