മത്സരത്തിനിടയില്‍ ബാങ്കിംഗ് മേഖലയ്ക്കു മാനവികമുഖം നഷ്ടമാകരുത്: മന്ത്രി കെ. ബാബു
മത്സരത്തിനിടയില്‍ ബാങ്കിംഗ് മേഖലയ്ക്കു മാനവികമുഖം നഷ്ടമാകരുത്: മന്ത്രി കെ. ബാബു
Monday, October 5, 2015 11:04 PM IST
കൊച്ചി: കടുത്ത മത്സരം നേരിടുന്ന ബാങ്കിംഗ് മേഖലയ്ക്കു മാനവികമുഖം നഷ്ടപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവരെല്ലാം ജാഗ്രത പാലിക്കണമെന്നു മന്ത്രി കെ. ബാബു. കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ 39-ാം ദേശീയ കണ്‍വന്‍ഷന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങള്‍ താഴേത്തട്ടില്‍ പ്രതിഫലിക്കണം. ബാങ്കിംഗ് സേവനങ്ങളുടെ മുന്‍ഗണനാ മേഖലകള്‍ തീരുമാനിക്കുന്നത് ഇതു മനസില്‍ കണ്ടായിരിക്കണം. കടുത്ത സമ്മര്‍ദങ്ങള്‍ക്കു നടുവിലാണ് ബാങ്ക് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഇതു കണക്കിലെടുത്തു ബാങ്ക് ജീവനക്കാരോട് മാനേജ്മെന്റുകള്‍ മാനുഷികപരിഗണന കാട്ടണമെന്നും കെ. ബാബു പറഞ്ഞു.

ബാങ്കിംഗ് മേഖലയെ അപേക്ഷിച്ച് സര്‍ക്കാര്‍ മേഖലയില്‍ പ്രഫഷണലിസവും അക്കൌണ്ടബിലിറ്റിയും പൊതുവേ കുറവാണ്. ഇതുമൂലം സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ ഏറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. വരും നാളുകളില്‍ സഹകരണമേഖല നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം മത്സരാടിസ്ഥാനത്തില്‍ പലിശ കുറച്ച് വായ്പ നല്‍കാന്‍ കഴിയില്ല എന്നതാണ്. ചടങ്ങില്‍ പ്രഥമ ജോര്‍ജ് ഡി. പല്ലന്‍ പുരസ്കാരം പി.വി. മോഹനന് മന്ത്രി കെ. ബാബു സമ്മാനിച്ചു.


അസോസിയേഷന്‍ പ്രസിഡന്റ് മെയ്മോള്‍ മാത്യു അധ്യക്ഷത വഹിച്ചു. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് കൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോസ് തോട്ടുങ്കല്‍, ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍(എഐബിഒസി) സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍, പ്രസിഡന്റ് പി.വി. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.