എൽപിജി സബ്സിഡി ഉപേക്ഷിച്ചവർക്ക് ഒരു വർഷം കഴിഞ്ഞാൽ സബ്സിഡി ചോദിക്കാം
Saturday, April 23, 2016 12:10 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗീവ് ഇറ്റ് അപ്’ കാമ്പയിനിലൂടെ ഗ്യാസ് സബ്സിഡി ഉപേക്ഷിച്ചവർക്ക് ഒരു വർഷം കഴിഞ്ഞാൽ സബ്സിഡി ചോദിക്കാം. കാമ്പയിൻ ഈ വർഷംകൊണ്ട് അവസാനിപ്പിക്കുന്നതും സർക്കാർ പുതിയ മാർഗങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്നതുമാണ് സബ്സിഡി പുനഃസ്‌ഥാപിക്കാൻ കാരണം. ഒരു വർഷത്തെ കാമ്പയിൻ കാലാവധി അവസാനി ക്കുമ്പോൾ അപേക്ഷ നല്കിയാൽ മാത്രമേ വീണ്ടും സബ്സിഡി ലഭിക്കുകയുള്ളൂവെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ അറിയിച്ചു.

സാമ്പത്തിക ഘടകം ഇക്കാര്യത്തിൽ രണ്ടാമതാണ്. ഒന്നാമതായി പദ്ധതിയുടെ വിശ്വസ്തതയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഗീവ് ഇറ്റ് അപ് പദ്ധതിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് പദ്ധതിയുടെ വിജയമെന്നും പ്രധാൻ പറഞ്ഞു. സബ്സിഡി വേണ്ടെന്നുവച്ച 1.13 കോടി കുടുംബങ്ങൾക്ക് പ്രധാൻ നന്ദിയും അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 27നാണ് പ്രധാനമന്ത്രി ഗീവ് ഇറ്റ് അപ് കാമ്പയിൻ തുടങ്ങിയത്. പാവപ്പട്ട കുടുംബങ്ങളിൽ എൽപിജി എത്തിക്കാനായി സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങളോട് തങ്ങളുടെ എൽപിജി സബ്സിഡി ഉപേക്ഷിക്കാൻ കാമ്പയിനിലൂടെ പ്രധാനമന്ത്രി അഭ്യർഥിച്ചു. മേയ് ഒന്നിന് അഞ്ചു കോടി ബിപിഎൽ കുടുംബങ്ങൾക്ക് മൂന്നു വർഷത്തിനുള്ളിൽ എൽപിജി കണക്ഷൻ നല്കുന്ന 8,000 കോടി രൂപയുടെ ഉജ്വല യോജന പദ്ധതി ആവിഷ്കരിച്ചു. ഗീവ് ഇറ്റ് അപ് പദ്ധതിയിൽനിന്നു ലാഭിക്കുന്ന 5,000 കോടി രൂപ ഇതിൽ ഉൾപ്പെടും.


സബ്സിഡി ഉപേക്ഷിച്ച 1.13 കോടി ആളുകളിൽ പകുതിയും മാഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാടക, തമിഴ്നാട് എന്നീ അഞ്ചു സംസ്‌ഥാനങ്ങളിൽനിന്നു മാത്രമാണ്. മഹാരാഷ്ട്രയിൽ 16.44 ലക്ഷം പേരും ഉത്തർ പ്രദേശിൽ 13 ലക്ഷം പേരും ഡൽഹിയിൽ 7.26 ലക്ഷം പേരും സബ്സിഡി ഉപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ സംസ്‌ഥാനമായ ഗുജറാത്തിൽ 4.2 ലക്ഷം പേരും പെട്രോളിയം മന്ത്രിയുടെ സംസ്‌ഥാനമായ ഒഡീഷയിൽ 1.3 ലക്ഷം പേരും സബ്സിഡി വേണ്ടെന്നുവച്ചു.

ഗീവ് ഇറ്റ് അപ് കാമ്പയിൻ വഴിയും ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതു വഴിയും കേന്ദ്രസർക്കാരിന്റെ എൽപിജി സബ്സിഡി ബില്ലിൽ കുറവും ഉണ്ടായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.