റബർവില താഴുന്നു; സ്കൂൾ തുറക്കൽ ദുരിതകാലം
റബർവില താഴുന്നു; സ്കൂൾ തുറക്കൽ ദുരിതകാലം
Saturday, May 21, 2016 11:31 AM IST
കോട്ടയം: റബർവില വീണ്ടും താഴ്ന്നു തുടങ്ങി. ആർഎസ്എസ് നാല് ഗ്രേഡിന് 142 രൂപയിലെത്തിയ നിരക്ക് ഒരാഴ്ചയ്ക്കുള്ളിൽ 128 ലേക്ക് ഇടിഞ്ഞു. വിദേശവിപണിയിൽ വില താഴ്ന്നതോടെ തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി വീണ്ടും വർധിച്ചു.

ഈ മാസം ആദ്യം വില ഉയർന്നതോടെ കർഷകർ കടം വാങ്ങി റബറുകൾക്ക് റെയിൻ ഗാർഡും പ്ലാസ്റ്റിക്കും വച്ചുതുടങ്ങിയിരുന്നു. ഒരു റബറിന് 40 രൂപയോളം ചെലവിലാണ് ഷേഡ് വയ്ക്കുന്നത്. മഴ ശക്‌തിപ്പെട്ടു വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണു വ്യാപകമായി ചെറുകിട കർഷകർ ഷേഡ് വച്ചത്. ആഭ്യന്തരവില വില 135 കടന്നതുമുതൽ വ്യവസായികൾ മാർക്കറ്റിൽനിന്നു വിട്ടുനിൽക്കുകയാണ്. കർഷകർക്ക് വിറ്റഴിക്കാൻ ഷീറ്റ് സ്റ്റോക്കുമില്ല.


സ്കൂൾ തുറക്കുന്ന കാലമായതോടെ ഫീസ്, പാഠപുസ്തകം, ബാഗ്, യൂണിഫോം തുടങ്ങി ഭാരിച്ച ചെലവാണ് ഓരോ രക്ഷിതാവിനുമുണ്ടാകുന്നത്. ഈ ചെലവിനുള്ള വക കൈവശമില്ലാത്ത സാഹചര്യത്തിലാണു കടം വാങ്ങി ഷേഡുവച്ച് ടാപ്പിംഗ് നടത്താൻ കർഷകർ ഇറങ്ങിപ്പുറപ്പെട്ടത്. വില മെച്ചപ്പെട്ടതിനുശേഷം വില സ്‌ഥിരതാ പദ്ധതിയിൽ സബ്സിഡി ലഭിക്കാൻ കർഷകർ അപേക്ഷ നൽകിയിരുന്നില്ല. നിലവിൽ വില താഴ്ന്നുകൊണ്ടിരിക്കെ പദ്ധതിയുടെ സഹായം കർഷകർ വീണ്ടും തേടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.