പ്രാദേശികമായി ഐഫോൺ നിർമിക്കുന്നതിൽ ഇന്ത്യയ്ക്കു നേട്ടമില്ലെന്നു വിദഗ്ധർ
പ്രാദേശികമായി ഐഫോൺ നിർമിക്കുന്നതിൽ ഇന്ത്യയ്ക്കു നേട്ടമില്ലെന്നു വിദഗ്ധർ
Sunday, May 22, 2016 12:02 PM IST
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ ആപ്പ് ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം സിഇഒ ടിം കുക്കിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയുണ്ടായി. എന്നാൽ, ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമുണ്ടായില്ല. ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിളിന്റെ പദ്ധതി സ്വാഗതാർഹമാണെങ്കിലും ഇന്ത്യയ്ക്ക് ഇതിൽ കാര്യമായ നേട്ടമുണ്ടാവില്ലെന്ന അഭിപ്രായവുമായി ടെക് രംഗത്തെ വിദഗ്ധർ രംഗത്തെത്തി.

ലോകത്ത് പുതുതായി ഇറങ്ങുന്ന 75 ശതമാനം സ്മാർട്ട് ഫോണുകളും ഇന്ത്യയിലെത്തുന്നുണ്ട്. ഫോണുകളുടെ ഉത്പാദനത്തിലും അതിനു പിന്നിലെ ബൗദ്ധിക കാര്യങ്ങളിലും മറ്റു കമ്പനികളേപ്പോലെതന്നെയാണ് ആപ്പിളും എന്ന് ഇൻമൊബി സിഇഒ നവീൻ തിവാരി അഭിപ്രായപ്പെട്ടു. ഐഒഎസിന്റെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തുകയാണ് ആപ്പിളിന്റെ മുഖ്യലക്ഷ്യം. ഇന്ത്യയിൽ വികസിപ്പിച്ച ഇൻഡസ് ഒഎസിന് ആഭ്യന്തരമായി 5.6 ശതമാനം ഉപയോക്‌താക്കളുണ്ട്. ഐഫോണിന് 2.5 ശതമാനവും.

പാശ്ചാത്യരാജ്യങ്ങളുടെ ഉപയോഗത്തിനിണങ്ങിയ രീതിയിലാണ് ഐഫോണുകളുടെ നിർമാണം. അവിടെയുള്ള പ്രചാരം ഇന്ത്യയിലും വ്യാപിപ്പിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ഇതിനാണ് ഇന്ത്യയിൽത്തന്നെ ആപ്പ് ഡെവലപ്മെന്റ് സെന്റർ തുടങ്ങാൻ പദ്ധതിയിടുന്നത്. ഇന്ത്യയുടെ പൾസ് അറിഞ്ഞ് നിർമിക്കുന്ന ആപ്ലിക്കേഷനുകൾ ഇന്ത്യൻ വിപണിയിൽ ആപ്പിളിനു നേട്ടം നല്കാനിടയുണ്ട്. ഇപ്പോൾ രണ്ടു ശതമാനത്തിൽനിൽക്കുന്ന മാർക്കറ്റ് ഷെയറും ഉയർന്നേക്കാമെന്ന് നവീൻ പറഞ്ഞു.


ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ഉത്പന്നങ്ങൾ രണ്ടു ശതമാനം മാത്രമേയുള്ളൂ. ആഗോള ഐഫോൺ മാർക്കറ്റിലാകട്ടെ ഇന്ത്യയിൽനിന്നുള്ള ആപ്പിളിന്റെ വരുമാനം കേവലം ഒരു ശതമാനവും. പ്രാദേശികമായി നിർമിക്കുന്ന ഫോണുകൾ ആപ്പിളിന് ഇന്ത്യയിൽ വൻ പ്രചാരം നേടിക്കൊടുക്കാൻ സാധ്യതയുണ്ട്.

ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയിൽ ചുവടുറപ്പിക്കാനാണ് ആപ്പിളിന്റെയും ശ്രമം. മൈക്രോസോഫ്റ്റ് ഇന്ത്യയിൽ ചുവടുറപ്പിച്ചിട്ട് ഒന്നര പതിറ്റാണ്ടു പിന്നിട്ടു. 1998ലാണ് ഹൈദരാബാദിൽ മൈക്രോസോഫ്റ്റ് ഡെവലപ്മെന്റ് സെന്റർ തുറന്നത്. 2004ൽ ബംഗളൂരുവിലും ഹൈദരാബാദിലും ഗൂഗിൾ സെന്ററുകൾ തുറന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.