ന്യൂഡൽഹി: ക്ലീൻ എനർജി പദ്ധതികൾക്കായി ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ചേർന്നു നിക്ഷേപിക്കുന്നത് 78,830 കോടി രൂപ. 33,482.83 കോടി രൂപ ഈ വർഷം മാർച്ച് 31നു മുമ്പ് നിക്ഷേപിച്ചിരുന്നു. ഈ സ്‌ഥാപനങ്ങൾ 30983.70 മെഗാ വാട്ടിന്റെ പദ്ധതിക്കായാണ് ധനകാര്യ സ്‌ഥാപനങ്ങൾ ഇത്രയേറെ തുക നീക്കിവച്ചിരിക്കുന്നതെന്നു കേന്ദ്ര ഊർജമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ അറിയിച്ചു.
പൊതുമേഖലയിൽനിന്ന് 23ഉം സ്വകാര്യമേഖലയിൽനിന്ന് ഏഴും ബാങ്കുകളാണ് ക്ലീൻ എനർജി പദ്ധതിക്കായി ഫണ്ട് നീക്കിവച്ചിട്ടുള്ളത്. ഇതിൽ പൊതുമേഖലയിൽനിന്നു നാലും സ്വകാര്യമേഖലയിൽനിന്ന് രണ്ടും ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ ബാങ്കുകൾ 12,619.83 മെഗാവാട്ട് പദ്ധതിക്കായി 19,639.52 കോടി രൂപ നിക്ഷേപിക്കും. അതേസമയം സ്വകാര്യമേഖലാ ബാങ്കുകൾ 18,660.01 കോടി രൂപയാണ് നിക്ഷേപിക്കുക. 6,905.24 മെഗാ വാട്ട് പദ്ധതിക്കാണ് ഈ തുക. പൊതുമേഖല നോൺ ബാങ്കിംഗ് ധനകാര്യ സ്‌ഥാപനങ്ങൾ 20,802.01 കോടി രൂപയും സ്വകാര്യമേഖല നോൺ ബാങ്കിംഗ് ധനകാര്യ സ്‌ഥാപനങ്ങൾ 19,728.15 കോടി രൂപയുമാണ് നല്കുക.
പൊതുമേഖലാ ബാങ്കുകളിൽ പദ്ധതിക്ക് ഏറ്റവും കൂടുതൽ തുക നല്കിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്, 5,904.72 കോടി രൂപ.
സ്വകാര്യമേഖലാ ബാങ്കുകളിൽ യെസ് ബാങ്ക് 8764.90 കോടി രൂപയും പൊതുമേഖലാ നോൺ ബാങ്കിംഗ് ധനകാര്യസ്‌ഥാപനമായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി 8,489.72 കോടി രൂപയും സ്വകാര്യ സ്‌ഥാപനമായ എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി 14,863 കോടി രൂപയുമാണ് നിക്ഷേപിക്കുന്നത്.
30,983.70 മെഗാ വാട്ടിന്റെ പദ്ധതിയിൽ 16,040.09 മെഗാവാട്ട് കാറ്റാടിപ്പാടം വഴിയും 13,773.81 മെഗാ വാട്ട് സൗരോർജത്തിൽനിന്നും 700,95 മെഗാ വാട്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾ വഴിയും ഉത്പാദിപ്പിക്കാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.