മൊത്തവിലയിലും കയറ്റം
മൊത്തവിലയിലും കയറ്റം
Tuesday, August 16, 2016 11:47 AM IST
ന്യൂഡൽഹി: ഭക്ഷ്യ വിലക്കയറ്റം മൊത്ത വില സൂചികയെയും ബാധിച്ചു. മൊത്തവില സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം 23 മാസത്തെ ഏറ്റവും ഉയർന്ന തോതിൽ എത്തി. ജൂലൈയിലെ പണപ്പെരുപ്പം 3.55 ശതമാനമായി വർധിച്ചു. 2014 ഓഗസ്റ്റിലെ 3.74 ശതമാനം കഴിഞ്ഞാലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ജൂലൈയിലെ ഭക്ഷ്യ വിലക്കയറ്റം 11.82 ശതമാനമായി കുതിച്ചു കയറി, ഉള്ളി ഒഴികെ എല്ലാറ്റിനും വില കുത്തനേ കൂടി. ഉരുളക്കിഴങ്ങിന് 59 ശതമാനം, പയറുവർഗങ്ങൾക്ക് 36 ശതമാനം, പച്ചക്കറിക്ക് 28 ശതമാനം, പഞ്ചസാരയ്ക്കു 32 ശതമാനം എന്ന തോതിലായിരുന്നു കയറ്റം.


2014 നവംബർ മുതൽ 2016 മാർച്ച് വരെ മൊത്തവില സൂചിക താഴോട്ടുപോയിരുന്നതാണ്. തുടർന്നു കയറ്റം തുടങ്ങിയ സൂചിക അതിവേഗമാണ് അപകടമേഖലയിൽ എത്തിയത്. മൊത്തവില കയറുന്നതു തുടർ ആഴ്ചകളിൽ ചില്ലറവില കുതിക്കാൻ ഇടയാക്കും. ഇപ്പോൾത്തന്നെ ചില്ലറ വില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ആറു ശതമാനത്തിനു മുകളിലാണ്. പരമാവധി ആറു ശതമാനം ചില്ലറ വിലക്കയറ്റമാണ് ഗവൺമെന്റും റിസർവ് ബാങ്കും ചേർന്ന് അംഗീകരിച്ച പണനയ മാനദണ്ഡത്തിൽ അനുവദിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.