നേപ്പാളിൽ നിക്ഷേപം: ബാബാ രാംദേവ് വിവാദത്തിൽ
നേപ്പാളിൽ നിക്ഷേപം: ബാബാ രാംദേവ് വിവാദത്തിൽ
Tuesday, November 29, 2016 1:23 PM IST
കാഠ്മണ്ഡു: യോഗ ഗുരു ബാബാ രാംദേവിന്റെ നേപ്പാളിലെ നിക്ഷേപം വിവാദത്തിൽ. രാംദേവിന്റെ ഉടമസ്‌ഥതയിലുള്ള പതഞ്ജലി ആയുർവേദ് ഗ്രൂപ്പ് നേപ്പാളിൽ നടത്തിയ 150 കോടിയുടെ നിക്ഷേപത്തിന് സർക്കാർ അനുമതിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഫോറിൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ ആക്ട് പ്രകാരം ഒരു വിദേശ നിക്ഷേപകന് നേപ്പാളിൽ നിക്ഷേപം നടത്തണമെങ്കിൽ നേപ്പാളിലെ ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെയോ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രീസിന്റെയോ അനുമതി വേണം. നേപ്പാളിൽ ഏറ്റവും പ്രചാരമുള്ള കാന്തിപുർ ഡെയ്ലിയാണ് അനധികൃത നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

അതേസമയം, നിയമം ലംഘിച്ച് താൻ നേപ്പാളിൽ ഒരു നിക്ഷേവും നടത്തിയിട്ടില്ലെന്ന വാദവുമായി ബാബാ രാംദേവ് രംഗത്തെത്തി. എല്ലാ ചട്ടങ്ങളും പൂർത്തിയായ ശേഷമേ പതഞ്ജലി ആയുർവേദ് ലിമിറ്റഡ് നേപ്പാളിൽ പ്രവേശിക്കൂ. ഇന്ത്യയിൽനിന്നുള്ള നിക്ഷേപങ്ങൾ നേപ്പാളിലെ പതഞ്ജലി യോഗാപീഠ് ആകർഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


നേപ്പാളിലെ പതഞ്ജലി യോഗാപീഠിലെ മുഴുവൻ നിക്ഷേപങ്ങളും നേപ്പാളീസ് ബിസിനസുകാരനായ ഉപേന്ദ്ര മഹാതോയുടെയും ഭാര്യ സാമന്തയുടെയും പേരിലാണ്. ഭാവിയിൽ പതഞ്ജലി ആയുർവേദ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 23നു നടത്തിയ പത്രസമ്മേളനത്തിൽ നേപ്പാളിലെ ആയുർവേദ ഫാക്ടറിക്കായി 150 കോടിയുടെ നിക്ഷേപം നടത്തുമെന്ന് രാംദേവ് പ്രഖ്യാപിച്ചിരുന്നു. 500 കോടിയുടെ നിക്ഷേപം പിന്നാലെയുണ്ടാകുമെന്നും പറഞ്ഞിരുന്നു. നേപ്പാളിലെ പതഞ്ജലി ഫാക്ടറി 24ന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി ഉദ്ഘാടനം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.