ബാങ്കുകളുടെ അധികപണം നിക്ഷേപിക്കാൻ ബോണ്ട്
ബാങ്കുകളുടെ അധികപണം നിക്ഷേപിക്കാൻ ബോണ്ട്
Friday, December 2, 2016 1:25 PM IST
മുംബൈ: കറൻസി പിൻവലിക്കലിനെത്തുടർന്നു ബാങ്കുകളിൽ എത്തുന്ന വൻ നിക്ഷേപത്തിന്റെ ബാധ്യത ലഘൂകരിക്കാൻ റിസർവ് ബാങ്ക് കടപ്പത്രം ഇറക്കും. മാർക്കറ്റ് സ്റ്റബിലൈസേഷൻ സ്കീം (എംഎസ്എസ്) പ്രകാരം ആറു ലക്ഷം കോടി രൂപയുടെ ബോണ്ടാണ് ഇറക്കുക. ഇപ്പോൾ 30,000 കോടി ആയിരുന്ന പരിധിയാണ് ആറു ലക്ഷം കോടിയാക്കിയത്.

14 ദിവസവും 28 ദിവസവും കാലാവധി ഉള്ളതാണ് ഇത്തരം കടപ്പത്രങ്ങൾ. ഇവയുടെ പലിശ കേന്ദ്ര ഗവൺമെന്റ് നല്കും.

ബാങ്കുകളിൽ വരുന്ന അധിക നിക്ഷേപത്തിനനുസരിച്ച് വായ്പ കൂടുന്നില്ല. തന്മൂലം ബാങ്കുകൾക്കു പലിശബാധ്യത വരികയാണ്. ഇതിനിടെ സെപ്റ്റംബർ 16നുശേഷം നവംബർ 10 വരെയുള്ള അധികനിക്ഷേപം കരുതൽ പണ അനുപാതം (സിആർആർ) ആയി മാറ്റാൻ റിസർവ് ബാങ്ക് നിർദേശിച്ചു. സിആർആറിനു പലിശയില്ല. തന്മൂലം ബാങ്കുകൾക്കു നഷ്ടം വരും.


സിആർആർ വർധന പിൻവലിച്ച് ബോണ്ടിലേക്കു തുക മാറ്റാൻ അനുവദിക്കുമെന്നാണു കരുതുന്നത്. എന്നാൽ ബോണ്ടുകൾ തീർത്തും ഹ്രസ്വകാല ബോണ്ടുകളായതു ബാങ്കുകൾക്കു ലഭിക്കാവുന്ന പലിശയുടെ തോത് കുറയ്ക്കും. ബാങ്കുകൾ നിക്ഷേപത്തിനു കുറഞ്ഞത് നാലു ശതമാനം പലിശ നല്കണം. 28 ദിന ബോണ്ടുകൾക്ക് അത്രയും പലിശ ഇല്ല.

ഇതിനകം 11 ലക്ഷം കോടി രൂപയാണു ബാങ്കുകളിൽ അധിക നിക്ഷേപമായി എത്തിയത്. മൊത്തം 14.6 ലക്ഷം കോടി രൂപയുടെ കറൻസിയാണു പിൻവലിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.