മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ലയിപ്പിക്കുന്നതിനു മുന്പ് അസോസ്യേറ്റ് ബാങ്കുകളിൽ സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്) പ്രഖ്യാപിക്കും. 20 വർഷം സർവീസ് പൂർത്തിയാക്കുകയോ 55 വയസ് തികയുകയോ ചെയ്തവർക്കാണു വിആർഎസ് നൽകുക എന്നാണു മാധ്യമ റിപ്പോർട്ട്.
എസ്ബിഐയുടെ കേന്ദ്രബോർഡ് വിആർഎസിനു തത്വത്തിൽ അനുമതി നൽകിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ എന്നിവയാണ് എസ്ബിഐയിൽ ലയിക്കുന്ന അസോസ്യേറ്റ് ബാങ്കുകൾ. ഇവയിൽ 27,648 ഓഫീസർമാരടക്കം 1.1 ലക്ഷം ജീവനക്കാരുണ്ട്.
ലയനത്തോടെ ബാങ്കുകളുടെ നൂറുകണക്കിനു ശാഖകൾ ഇല്ലാതാകും. ഒരേ സ്ഥലത്തു പല ശാഖകൾ പ്രവർത്തിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. അതും വിആർഎസിന് കാരണമായി ബാങ്ക് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
നേരത്തേ വിരമിക്കുന്നവർക്ക് പെൻഷൻ പ്രായം വരെയുള്ള ശിഷ്ട കാലാവധിയിലേക്കുള്ള ശന്പളത്തിന്റെ പകുതി (പരമാവധി 30 മാസത്തെ ശന്പളം) നൽകും. ബേസിക് പേ, ഡിഎ, സ്പെഷൽ പേ, പ്രഫഷണൽ ക്വാളിഫിക്കേഷൻ അലവൻസ്, സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ് എന്നിവ ചേർത്ത തുകയാണു ശന്പളമായി കണക്കാക്കുക.
ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, പിഎഫ് ചട്ടങ്ങൾ പ്രകാരമുള്ള പെൻഷൻ, ശേഷിക്കുന്ന പ്രിവിലേജ് ലിവിന്റെ എൻകാഷ്മെന്റ് തുടങ്ങിയവയും നൽകും.
പ്രത്യേകമായ അക്കാഡമിക് പ്രഫഷണൽ യോഗ്യതകളും പ്രത്യേക വൈദഗ്ധ്യ പരിശീലനവും ഉള്ളവരെ വിആർഎസിനു പരിഗണിക്കില്ല. പിഎച്ച്ഡി, എംബിഎ, സിഎ, സിഎഫ്എ തുടങ്ങിയവ ഉള്ളവർക്കും വിആർഎസ് നൽകില്ല. വിദേശനാണ്യ ഇടപാടുകൾ, റിസ്ക് മാനേജ്മെന്റ് തുടങ്ങിയവയിൽ ഏർപ്പെടുന്നവർക്കും വിആർഎസ് നൽകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.