ഓഹരി അവലോകനം / സോണിയ ഭാനു
ബുള്ളിഷ് ട്രൻഡ് വീണ്ടെടുത്ത സെൻസെക്സും നിഫ്റ്റിയും രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഈ വാരം ചുവടുവയ്ക്കും. ബോംബെ സെൻസെക്സും നിഫ്റ്റിയും മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ പ്രതിരോധമേഖലയിൽ പരീക്ഷണം നടത്തിയ ആവേശത്തിലാണ്. സെൻസെക്സ് 114 പോയിന്റും നിഫ്റ്റി 37 പോയിന്റും നേട്ടം കൈവരിച്ചു.
തെരഞ്ഞെടുപ്പുഫലം ഉളവാക്കിയ ആവേശത്തിലാണ് നാളെ ഇന്ത്യൻ വിപണിയിൽ ഇടപാടുകൾക്ക് തുടക്കം കുറിക്കുക. ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു വിപണി അവധിയാണ്. കഴിഞ്ഞ വാരം നിഫ്റ്റിക്ക് "ദീപിക' സൂചിപ്പിച്ച 8,970 പ്രതിരോധം തകർക്കാനാവാതെ സൂചിക 8,967ൽവച്ച് തളർന്നു. 8,895ൽ നിന്നാണ് നിഫ്റ്റി പിന്നിട്ടവാരം മികവിനു തുടക്കംകുറിച്ചത്.
വാരാന്ത്യം 8,934ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഇനി ആദ്യ തടസം നേരിടുക 8,969ലാവും. ഇതു മറികടക്കുന്നതോടെ 9,000ലെ നിർണായക കടന്പ തകർത്ത് സൂചിക 9,004 വരെയും അവിടെനിന്ന് 9,041ലേക്കും ഉയരാം. മുന്നേറ്റത്തിനിടെ ലാഭമെടുപ്പിനുള്ള സാധ്യതകൾ തെളിയുമെന്നത് ചാഞ്ചാട്ടം ശക്തമാക്കാം.
വിപണി തിരുത്തലിനു ശ്രമിച്ചാൽ 8,897ൽ ആദ്യ താങ്ങുണ്ട്. ഇതു നഷ്ടപ്പെടുന്ന പക്ഷം 8,860-8,825ലേക്ക് പരീക്ഷണങ്ങൾ നടത്താം. ഡെയ്ലി ചാർട്ടിൽ നിഫ്റ്റി സെല്ലിംഗ് മൂഡിലാണ്. 8,920ലെ സപ്പോർട്ട് നഷ്ടമായാൽ 8,825 വരെ തളരാം. വീക്ക്ലി ചാർട്ടിൽ മറ്റ് സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. എന്നാൽ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ടാണ്. ഇത് വാരത്തിന്റെ രണ്ടാം പകുതിയിൽ വിപണിയെ തിരുത്തലിലേക്കു നയിക്കാം.
ബോംബെ സെൻസെക്സ് 28,885 പോയിന്റിൽനിന്നുള്ള കുതിപ്പിൽ കഴിഞ്ഞ വാരം സൂചിപ്പിച്ച പ്രതിരോധമായ 29,075ലെ തടസം മറികടന്ന് 29,098 വരെ കയറി. വ്യാപാരം അവസാനിക്കുന്പോൾ സൂചിക 28,946ലാണ്. സെൻസെക്സിന് ഈ വാരം 29,091-29,236ലും പ്രതിരോധം നേരിടാം. ഇതു മറികടന്നാൽ 29,374ൽ വീണ്ടും തടസം അനുഭവപ്പെടാം. സാങ്കേതികതിരുത്തൽ സംഭവിച്ചാൽ താങ്ങ് 28,808-28,670 പോയിന്റിലാണ്. ഈ സപ്പോർട്ട് നഷ്ടമായാൽ 28,525 വരെ പരീക്ഷണം തുടരാം.
വിദേശഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിൽനിന്ന് പിന്നിട്ട വാരം 5,957.40 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3292.76 കോടി രൂപയുടെ വില്പന നടത്തി. വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ അഞ്ചു ദിവസത്തിനിടെ 8,676.45 കോടി രൂപ ഇറക്കി. അതായത് 129 കോടി ഡോളറിന്റെ നിക്ഷേപം.
ഡോളർ പ്രവാഹം ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം മെച്ചപ്പെടുത്തി. വിനിമയ മൂല്യം 20 പൈസയുടെ നേട്ടവുമായി 66.61ലേക്കു കയറി. മൂന്നാഴ്ചയ്ക്കിടെ ഡോളറിനു മുന്നിൽ രൂപയ്ക്ക് 41 പൈസയുടെ വർധന. നവംബർ പത്തിനു ശേഷം രൂപ ഇത്രയേറെ ശക്തിയാർജിക്കുന്നത് ആദ്യമാണ്. കയറ്റുമതിക്കാരും ചില ബാങ്കുകളും ഡോളർ വിറ്റുമാറാൻ നടത്തിയ നീക്കങ്ങളാണ് രൂപയെ നാലു മാസത്തിനിടയിലെ ഏറ്റവും മികച്ച തലത്തിൽ എത്തിച്ചത്.
യൂറോയുടെ മുന്നിൽ രൂപയുടെ മുല്യം 70.44ൽനിന്ന് 70.63ലേക്ക് നീങ്ങി. യുഎസ് ഫെഡ് യോഗം പലിശനിരക്കുകളിൽ ഭേദഗതികൾ വരുത്തിയാൽ അത് ഫണ്ടുകളെ ഫോറെക്സ് മാർക്കറ്റിലേക്ക് അടുപ്പിക്കും.
ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഇന്ത്യൻ സാന്പത്തികരംഗം അടുത്ത രണ്ട് വർഷങ്ങളിൽ 7.7 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് വിലയിരുത്തി. നടപ്പു സാന്പത്തികവർഷം വളർച്ച 7.1 ശതമാനത്തിലെത്തുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ചൈന ഒഴികെ ഏഷ്യയിലെ പ്രമുഖ ഓഹരി ഇൻഡക്സുകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികളും തിളങ്ങി. അമേരിക്കയിൽ ഡൗ ജോണ്സും നാസ്ഡാക്കും എസ് ആൻഡ് പിയും മികവിലാണ്. ഈ വാരം യുഎസ് ഫെഡ് റിസർവ് പലിശനിരക്കു സംബന്ധിച്ച് പുതിയ പ്രഖ്യാപനം നടത്തും.
ഡോളർ ശക്തി നേടുമെന്ന വിശ്വാസവും തൊഴിൽ മേഖലയിലെ ഉണർവും ഫണ്ടുകളെ സ്വർണത്തിൽ വില്പനക്കാരാക്കി. വാരാന്ത്യം 1,204 ഡോളറിലാണ് സ്വർണം. സ്വർണത്തിന് 1190 ഡോളറിൽ താങ്ങ് നഷ്ടമായാൽ വിപണി 1144 ഡോളറിലേക്കു തിരുത്തലിന് ശ്രമിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.