ഓഹരി അവലോകനം / സോണിയ ഭാനു
സാന്പത്തികവർഷാന്ത്യം മുൻനിർത്തി ഓപ്പറേറ്റർമാർ വളരെ കരുതലോടെയാണ് ചുവടുവയ്പുകൾ നടത്തുന്നത്. ഈ വാരം ഡെറിവേറ്റീവ് മാർക്കറ്റിൽ മാർച്ച് സീരീസ് സെറ്റിൽമെന്റ് സൂചികയിലെ ചാഞ്ചാട്ടത്തിന് ഇടയാക്കാം. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഉത്സാഹിച്ചെങ്കിലും വിദേശഫണ്ടുകൾ നിക്ഷേപകരായി തുടരുന്നു.
രണ്ടാഴ്ചകളിലെ മുന്നേറ്റത്തിനുശേഷം പിന്നിട്ടവാരം ബോംബെ സെൻസെക്സും നിഫ്റ്റിയും അല്പം തളർന്നത് ഉൗഹക്കച്ചവടക്കാരെ വില്പനയ്ക്കു പ്രേരിപ്പിച്ചു. സെൻസെക്സ് 228 പോയിന്റും നിഫ്റ്റി 52 പോയിന്റും കുറഞ്ഞു. തൊട്ട് മുൻവാരം സെൻസെക്സ് 702 പോയിന്റും നിഫ്റ്റി 225 പോയിന്റും ഉയർന്നിരുന്നു.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ നിരക്ക് വീണ്ടും വർധിച്ചു. വിനിമയനിരക്ക് 65.46ൽനിന്ന് 65.41ലേക്കു കയറി. പതിനേഴ് മാസത്തിനിടയിലെ ഉയർന്ന റേഞ്ചിൽ മാർച്ചിൽ രൂപ സഞ്ചരിച്ചു. വിദേശനിക്ഷേപം തുടരുന്നതാണ് രൂപയ്ക്കു നേട്ടമായത്. വിദേശ ധനകാര്യസ്ഥാപനങ്ങൾ 3713.82 കോടി രൂപയുടെ നിക്ഷേപം പിന്നിട്ടവാരം നടത്തി. മാർച്ചിൽ ഇതുവരെ വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിൽ 600 കോടി ഡോളർ നിക്ഷേപിച്ചു.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2588.97 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. വിനിമയ വിപണിയിൽ രൂപ 64 വരെ ശക്തിപ്രാപിച്ചാലും വർഷാന്ത്യം രൂപയുടെ മൂല്യം 68-69 റേഞ്ചിലേക്ക് ദുർബലമാകുമെന്നു വിലയിരുത്തുന്നവരും രംഗത്തുണ്ട്.
മുൻനിരയിലെ 30 ഓഹരികളിൽ 19 ഓഹരികൾക്കു തിരിച്ചടിനേരിട്ടപ്പോൾ 11 ഓഹരികളുടെ വില ഉയർന്നു. നാല് പ്രമുഖ കന്പനികളുടെ വിപണിമൂല്യത്തിൽ 26,728 കോടി രൂപയുടെ ഇടിവ്. ടിസിഎസ്, ആർഐഎൽ, ഇൻഫോസിസ്, എച്ച്യുഎൽ തുടങ്ങിയ കന്പനികളുടെ വിപണിമൂല്യം കുറഞ്ഞു.
ബിഎസ്ഇയിലും എൻഎസ്യിലും പിന്നിട്ടവാരം ഇടപാടുകളുടെ വ്യാപ്തി വർധിച്ചു. ബിഎസ്ഇയിൽ 82,092,67 കോടി രൂപയുടെയും എൻഎസ്ഇയിൽ 1,27,633.62 കോടി രൂപയും ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ഇത് യഥാക്രമം 70,897.68 കോടിയും 1,08,922.36 കോടി രൂപയുമായിരുന്നു.
സെൻസെക്സ് പോയ വാരം 29,140-29,524 പോയിന്റ് റേഞ്ചിൽ ചാഞ്ചാടി. വാരാന്ത്യം സൂചിക 29,395ലാണ്. മുൻവാരം സൂചിപ്പിച്ച ആദ്യ സപ്പോർട്ടായ 29,403 പോയിന്റ് നിലനിർത്താൻ വിപണിക്കു കഴിയാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. ഈ വാരം 29,181 പോയിന്റിൽ ആദ്യ താങ്ങുണ്ട്. ഈ സപ്പോർട്ട് കൈമോശം വന്നാൽ 28,968-28,797ലേക്ക് നീങ്ങാം. അതേസമയം മികവിനു ശ്രമിച്ചാൽ 29,565ൽ പ്രതിരോധമുണ്ട്. ഇതു മറികടന്നാൽ 29,736-29,949 വരെ ഉയരാം. സെൻസെക്സിന്റെ വീക്ക്ലി ചാർട്ട് സാങ്കേതികമായി വീക്ഷിച്ചാൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് മനോഭാവം നിലനിർത്തി. എന്നാൽ, സ്റ്റോക്കാസ്റ്റിക്, ആർഎസ്ഐ എന്നിവ ഓവർ ബോട്ട് പൊസിഷനിലാണ്.
നിഫ്റ്റി സൂചികയ്ക്കു പോയവാരം 9,120നു മുകളിൽ ഇടം കണ്ടെത്താനായില്ല. വാരാന്ത്യം 9,108ലാണ് നിഫ്റ്റിയെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 9,080ലെ സപ്പോർട്ട് ക്ലോസിംഗിൽ വിപണി നിലനിർത്തി. ഈ വാരം 9,046ലെ താങ്ങ് കാത്തുസൂക്ഷിക്കാനായാൽ നിഫ്റ്റി 9,144-9,181 പോയിന്റിലേക്കും അവിടെനിന്ന് ഏപ്രിലിൽ 9,242ലേക്കും ഉയരാം. എന്നാൽ, ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ സൂചിക 8,985-8,948ലേക്ക് സാങ്കേതിക തിരുത്തൽ കാഴ്ചവയ്ക്കാം. വ്യാഴാഴ്ചയാണ് മാർച്ച് സീരീസ് സെറ്റിൽമെന്റ്.
യൂറോപ്യൻ ഇൻഡക്സുകൾ പലതും നഷ്ടത്തിലാണ്. വാരാന്ത്യം അമേരിക്കയിൽ ഡൗ ജോണ്സും എസ് ആൻഡ് പിയും നഷ്ടത്തിലേക്കു നീങ്ങി. അതേസമയം ടെക്നോളജി ഓഹരികൾക്കു മുൻതൂക്കം നൽക്കുന്ന നാസ്ഡാക് സൂചിക തിളങ്ങിയത് ഇന്ത്യൻ മാർക്കറ്റിലെ ടെക്നോളജി വിഭാഗം ഓഹരികൾക്ക് ഈ വാരം നേട്ടമാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.