ഓഹരി അവലോകനം / സോണിയ ഭാനു
നിക്ഷേപ അന്തരീക്ഷം മാറുന്നു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും അമേരിക്ക-കൊറിയ ബന്ധം ആടിയുലഞ്ഞതും അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവവികാസങ്ങളും വിദേശഫണ്ടുകളെ ചുവടു മാറ്റിച്ചവിട്ടാൻ പ്രേരിപ്പിക്കുന്നു. യുദ്ധഭീതിയിൽ ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ തന്നെ ഫണ്ടുകൾ വില്പനയ്ക്കു നീക്കം നടത്താം. ഓപ്പണിംഗ് വേളയിൽ ജപ്പാൻ, ചൈന, കൊറിയൻ ഓഹരി ഇൻഡക്സുകളിൽ രക്തച്ചൊരിച്ചിൽ സംഭവിച്ചാൽ ഇന്ത്യൻ മാർക്കറ്റിലേക്കും അതു വ്യാപിക്കാം.
നിഫ്റ്റിക്ക് കഴിഞ്ഞവാരം സൂചിപ്പിച്ച 9,144 പോയിലെ സപ്പോർട്ട് ഒരു പോയിന്റ് വ്യത്യാസത്തിൽ സൂചിക നിലനിർത്തി. 9,241ൽനിന്നുള്ള തകർച്ചയിൽ നിഫ്റ്റി 9,145 വരെ താഴ്ന്ന ശേഷം 9,150ൽ ക്ലോസിംഗ് നടന്നു. മുൻവാരം സൂചിപ്പിച്ചിരുന്ന 9,249ലെ പ്രതിരോധം ഭേദിക്കാനും വിപണിക്കായില്ല. സാങ്കേതികമായി സൂചിപ്പിച്ച ടാർജറ്റിനകത്താണ് നിഫ്റ്റി സഞ്ചരിച്ചത്. ഇനി ഈ വാരം എങ്ങനെയെന്ന് വിലയിരുത്താം. ഏറെ നിർണായകം 9,020 പോയിന്റാണ്. ഇന്ന് 9,116-9,082ൽ താങ്ങ് നിലനിർത്തിയാൽ 9,212ലേക്കു തിരിച്ചുവരവിന് ശ്രമം നടത്താം. ഈ തടസം ഭേദിക്കാനായില്ലെങ്കിൽ വിപണി കൂടുതൽ ദുർബലമാകാം. അതായത്, സൂചിക 8,820ലേക്കും തുടർന്നുള്ള ആഴ്ചകളിൽ 8,420 പോയിന്റിലേക്കും പരീക്ഷണം നടത്താം.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റി തിരുത്തലിനുള്ള തയാറെടുപ്പിലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ പാരാബോളിക് എസ്എആർ, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ട് മേഖലയിലാണ്. വീക്ക്ലി ചാർട്ടിൽ സ്ലോ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്കുകൾ തിരുത്തലിനുള്ള സാധ്യതകൾക്കു ശക്തിപകരുന്നു. മാർക്കറ്റ് ഓവർ ഫീറ്റായത് മുൻനിർത്തി ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗ് നടത്താം.
ബോംബെ സെൻസെക്സ് 29,838ൽനിന്നുള്ള തകർച്ചയിൽ മുൻവാരം സൂചിപ്പിച്ച 29,466 സപ്പോർട്ട് ഭേദിച്ച് അഞ്ച് പോയിന്റ് താഴെ 29,461ൽ ക്ലോസിംഗ് നടന്നു. ഈ വാരം 29,718-29,975ൽ തടസം നിലവിലുണ്ട്. സെൻസെക്സിന്റെ ആദ്യ താങ്ങ് 29,324 പോയിന്റിലാണ്. ഇതു നഷ്ടപ്പെട്ടാൽ 29,187-28,930ലേക്ക് സൂചിക തിരിയാം.
കഴിഞ്ഞ ഏഴ് ആഴ്ചകളിൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപത്തിന് ഉത്സാഹിച്ചത് രൂപയ്ക്കു തിളക്കം പകർന്നു. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ വിനിമയനിരക്ക് ഈ കാലയളവിൽ 275 പൈസ വർധിച്ച് വാരാന്ത്യം 64.45 ലാണ്. അതേസമയം വാരത്തിന്റെ രണ്ടാം പകുതിയിൽ വിദേശ ഓപ്പറേറ്റർമാർ നിക്ഷേപം തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങി. തുടർച്ചയായ വാങ്ങലുകൾക്കു ശേഷം അവർ പിന്നിട്ടവാരം 28.76 കോടി ഡോളറിന്റെ വില്പന നടത്തി. സെബിയുടെ കണക്കുകൾ പ്രകാരം 2,264.05 കോടി രൂപയുടെ ഓഹരികൾ വിദേശഫണ്ടുകൾ പിന്നിട്ട നാലു പ്രവൃത്തിദിനങ്ങളിൽ വിറ്റുമാറി.
"യുഎസ് ഡോളർ ടൂ സ്ട്രോങ്' എന്ന് അമേരിക്കൻ പ്രസിഡന്റിന്റെ വിലയിരുത്തൽ ഫോറെക്സ് മാർക്കറ്റിൽ വൻ ചലനങ്ങൾക്ക് ഇടയാക്കും. യുദ്ധസന്നാഹങ്ങളും പ്രമുഖ നാണയങ്ങളിൽ ചാഞ്ചാട്ടമുളവാക്കാം. ഈ മാസം വിദേശഫണ്ടുകൾ 16,500 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചു. ഈ വർഷം അവർ ഇതിനകം 85,156 കോടി രൂപ ഓഹരിയിലും കടപത്രത്തിലുമായി ഇറക്കി. അതായത്, 1300 കോടി ഡോളർ.
ബിഎസ്ഇയിൽ കഴിഞ്ഞവാരം 15,016.25 കോടി രൂപയുടെയും എൻഎസ്ഇയിൽ 98,393.40 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ഇത് 16,104.66 കോടിയും എൻഎസ്ഇയിൽ 1,05,939.97 കോടി രൂപയുമായിരുന്നു.
പണപ്പെരുപ്പ നിരക്ക് ഉയരുന്നത് വിപണിയിൽ ആശങ്ക ജനിപ്പിച്ചു. ഫെബ്രുവരിയിലെ 3.65 ശതമാനത്തിൽനിന്ന് മാർച്ചിൽ പണപ്പെരുപ്പം 3.81ലേക്ക് കയറി. ഇത് കേന്ദ്രബാങ്കിനെ പലിശനിരക്ക് കുറയ്ക്കുന്നതിൽനിന്നു പിന്തിരിപ്പിക്കാം. ഇന്ധന വിലവർധന പണപ്പെരുപ്പത്തിന് ഇടയാക്കി. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽവില ഏഴു ശതമാനം ഉയർന്ന് ബാരലിന് 53.18 ഡോളറായി.
ഏഷ്യയിലെ പ്രമുഖ ഓഹരിവിപണികൾ വാരാന്ത്യം വില്പനക്കാരുടെ നിയന്ത്രണത്തിലാണ്. യൂറോപ്യൻ മാർക്കറ്റുകളും വില്പനയിലേക്കു തിരിഞ്ഞു. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡ്ക്സുകളും തളർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.