ന്യൂഡൽഹി: സാന്പത്തികനിലയെ സൂചിപ്പിക്കുന്ന പ്രധാന സൂചികകളുടെ അടിസ്ഥാനവർഷം മാറ്റി. ഇതോടെ വിലക്കയറ്റവും വ്യവസായവളർച്ചയും സംബന്ധിച്ച സൂചികകൾ കൂടുതൽ ആനുകാലികമായി. 2004-05ൽനിന്നു 2011-12ലേക്കാണ് അടിസ്ഥാനവർഷം മാറ്റിയത്.
മൊത്തവില സൂചിക (ഡബ്ള്യുപിഐ), വ്യവസായ ഉത്പാദന സൂചിക (ഐഐപി) എന്നിവയിൽ ഘടനാപരമായ മാറ്റവും വരുത്തി. മൊത്തവില സൂചിക തയാറാക്കുന്നതിന് ഇതുവരെ 676 ഇനങ്ങളുടെ വില നോക്കിയിരുന്നത് 697 എണ്ണമായി വർധിച്ചു. പഴയതിലെ 199 എണ്ണം മാറ്റി; 146 എണ്ണം പുതുതായി ചേർത്തു.
പാവയ്ക്ക, ചക്ക, മുസംബി, മാതളനാരങ്ങ, വെള്ളരിക്ക, റാഡിഷ്, കാരറ്റ്, പ്രകൃതിവാതകം, കൺവേയർ ബെൽറ്റ്, ട്രെഡ് റബർ, സ്റ്റീൽ കേബിൾ, ടിഷ്യു പേപ്പർ തുടങ്ങിയവ പുതുതായി സൂചികയിൽ സ്ഥാനം പിടിച്ചു.
ഖണ്ഡസാരി, പപ്പടം, വീഡിയോ-സിഡി പ്ലെയറുകൾ, ജിപ്സം, ഡോളോമൈറ്റ്, കോപ്പർ അയിര് തുടങ്ങിയവ ഒഴിവാക്കി.നേരത്തേ മൊത്തം 5482 വിലകളാണു ശേഖരിച്ചിരുന്നതെങ്കിൽ പുതിയ സൂചികയിൽ 8331 ഇടങ്ങളിലെ വില ശേഖരിക്കുന്നു.
ഇന്ധന-ഊർജവിഭാഗത്തിനു നേരത്തേ 14.91 ശതമാനം വെയിറ്റേജ് ഉണ്ടായിരുന്നത് 13.15 ശതമാനമായി കുറഞ്ഞു. പ്രൈമറി ഉത്പന്നങ്ങളുടേത് 20.12ൽനിന്ന് 22.62 ശതമാനമായി കൂട്ടി.
വ്യവസായ ഉത്പാദന സൂചികയിലും ഗണ്യമായ മാറ്റങ്ങൾ വരുത്തി. കൂടുതൽ ഫാക്ടറികളിൽനിന്നുള്ള വിവരങ്ങൾ ഇതിൽപ്പെടുത്തി. ഇപ്പോൾ പ്രാധാന്യം കുറഞ്ഞ വ്യവസായങ്ങൾ ഒഴിവാക്കി. പുതിയവ ഉൾപ്പെടുത്തുകയും ചെയ്തു.
ചില്ലറ (ഉപഭോക്തൃ) വില ആധാരമാക്കിയുള്ള വിലസൂചിക (സിപിഐ)യുടെ അടിസ്ഥാനവർഷം 2010ൽനിന്ന് 2012 ആയി മാറ്റി.
സൂചിക പരിഷ്കരിച്ചപ്പോൾവളർച്ചയിൽ കുതിപ്പ്
ന്യൂഡൽഹി: സുപ്രധാന സൂചികകൾ കണക്കാക്കുന്നതിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും വിലക്കയറ്റത്തിൽ കാര്യമായ ഇടിവ് ഇല്ല. എന്നാൽ, വ്യവസായ വളർച്ചയിൽ വലിയ കുതിപ്പു കാണിക്കുന്നു.
മൊത്തവില സൂചിക ഏപ്രിലിൽ 3.85 ശതമാനം ഉയർന്നു. തലേ മാസം 5.29 ശതമാനമായിരുന്നു ഉയർച്ച. ഏപ്രിലിൽ പതിവുള്ള താഴ്ച മാത്രമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, മാർച്ചിലെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) 2.7 ശതമാനമേ വർധിച്ചുള്ളൂ. ഒരു വർഷം മുന്പ് 5.5 ശതമാനം വളർച്ച ഉണ്ടായിരുന്നു. പഴയ സൂചികപ്രകാരം മാർച്ചിലെ വ്യവസായ വളർച്ച 2.5 ശതമാനമാണ്.
പുതിയ സൂചികപ്രകാരം 2016-17-ലെ വ്യവസായ വളർച്ച അഞ്ചു ശതമാനം വരും. പഴയതു വച്ചാണെങ്കിൽ 0.7 ശതമാനമേ വളർച്ച ഉള്ളൂ. കൂടുതൽ ഫാക്ടറികളിൽനിന്നു വിവരം ശേഖരിക്കുന്നതും കൂടുതൽ ആനുകാലിക വ്യവസായങ്ങളെ ഉൾപ്പെടുത്തിയതും മൂലമാണ് ഇതെന്നു ഗവൺമെന്റ് അവകാശപ്പെട്ടു.ചില്ലറ വിലസൂചിക (സിപിഐ) ഏപ്രിലിൽ 2.99 ശതമാനം ഉയർച്ച കാണിച്ചു. മാർച്ചിൽ 3.81 ശതമാനമായിരുന്നു ഉയർച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.