ഓഹരി അവലോകനം / സോണിയ ഭാനു
തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി പതിവിലും മികച്ചതായിരിക്കുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം വിദേശഫണ്ടുകളുടെ മനസുപോലും മാറ്റിമറിച്ചു. ഒരു മാസത്തിലേറെയായി അവർ അണിഞ്ഞിരുന്ന വില്പനക്കാരന്റെ മേലങ്കി ഇതോടെ അഴിച്ചുമാറ്റി നിക്ഷേപത്തിനു മുന്നിട്ടിറങ്ങി. സൂചികയിൽ എന്തും സംഭവിക്കാമെന്ന സ്ഥിതിയിലാണ് വിപണി ഇപ്പോൾ നീങ്ങുന്നത്. സെൻസെക്സും നിഫ്റ്റിയും സാങ്കേതികമായി ഓവർ ഹീറ്റാവുന്നു, തിരുത്തൽ ഏതു നിമിഷവും മുന്നിൽക്കണ്ട് ചുവടുകൾ മാറ്റി ചവിട്ടാൻ പ്രദേശിക ഓപ്പറേറ്റർമാരും മനസുകൊണ്ട് കരുതിയിരിക്കുക.
കാലവർഷം നേരത്തെ കണക്കുകൂട്ടിയ ശരാശരിയായ 96 ശതമാനത്തേക്കാൾ മികച്ച് 100 ശതമാനമായിരിക്കുമെന്ന പ്രവചനമാണ് കാലാവസ്ഥാ വിഭാഗത്തിൽനിന്നു പുറത്തുവന്നത്. കാർഷിക മേഖലയുടെയും രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയുടെയും കുതിച്ചുചാട്ടത്തിന് മഴ അനുകൂലമാക്കും. എഫ്എംസിജി, വളം കൗണ്ടറുകളിൽ അലയടിച്ച ഷോട്ട് കവറിംഗ് പിന്നിട്ടവാരം നിഫ്റ്റിയെയും സെൻസെക്സിനെയും ഒരു പോലെ ഉയർത്തി. നാലാം ത്രൈമാസത്തിൽ കോർപറേറ്റ് മേഖല പുറത്തുവിടുന്ന തിളക്കമാർന്ന റിപ്പോർട്ടുകളും മികവിന് ആക്കം കൂട്ടി.
ഫോർട്ട്ഫോളിയോ നിക്ഷേപകരും വിദേശഫണ്ടുകളും പിന്നിട്ടവാരം 3,060.25 കോടി രൂപ രാജ്യത്ത് നിക്ഷേപിച്ചു. വിദേശഫണ്ടുകൾ 2832.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1297.49 കോടിയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 64.37ൽനിന്ന് 64.30ലേക്ക് ഇതിനിടെ മെച്ചപ്പെട്ടു. നിലവിൽ രൂപയുടെ സപ്പോർട്ട് 63.69ലും 63.13ലുമാണ്. ഡോളറിനു മുന്നിൽ രൂപയ്ക്ക് തളർച്ച നേരിട്ടാൽ 64.71-65.86 വരെ നീങ്ങാം.
മുൻവാരം നിഫ്റ്റിക്ക് സൂചിപ്പിച്ച 9351ലെ പ്രതിരോധം മറികടക്കാൻ കാലാവസ്ഥാ പ്രവചനം ഉപകരിച്ചു. ബുൾ റാലി നിഫ്റ്റിയെ 9,450 വരെ എത്തിച്ചശേഷം വാരാന്ത്യം റിക്കാർഡ് ക്ലോസിംഗ് ആയ 9,400ലാണ്. 115 പോയിന്റ് പ്രതിവാര നേട്ടം. ഡെയ്ലി ചാർട്ടിൽ കാൻഡിൽ സ്റ്റിക്ക് ബിയറിഷ് മൂഡിലാണ്. ഇടപാടുകളുടെ വ്യാപ്തിയിലും വ്യക്തമായ കുറവനുഭവപ്പെടുന്നു. മറ്റു സാങ്കേതിക വശങ്ങളായ സ്ലോ സ്റ്റോക്കാസ്റ്റിക്, ആർഎസ്ഐ എന്നിവ ഓവർ ബോട്ടാണ്. എംഎസിഡി റിവേഴ്സ് റാലിക്ക് ശ്രമം തുടങ്ങി. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് പുൾ ബാക്ക് സൂചനകളും നൽകി. അതേസമയം പാരാബോളിക് എസ്എആർ ബുള്ളിഷ് ട്രൻഡ് നിലനിർത്തി. ഈ വാരം നിഫ്റ്റിയുടെ പ്രതിരോധം 9,476-9,553ലാണ്. തിരിച്ചടി നേരിട്ടാൽ 9,296-9,193ൽ താങ്ങ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്സ് 329 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. 29,919ൽനിന്ന് 30,366 വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ച ശേഷം 30,188ൽ ക്ലോസിംഗ് നടന്നു. ഈ വാരം 29,648-30,648 റേഞ്ചിൽ സഞ്ചരിക്കാനുള്ള സാധ്യതകളാണ് തെളിയുന്നതെങ്കിലും ആദ്യ തടസം 30,396 പോയിന്റിലും താങ്ങ് 29,949ലുമാണ്. മുൻനിരയിലെ 30 ഓഹരികളിൽ 21 എണ്ണത്തിന്റെ നിരക്കുയർന്നപ്പോൾ ഒന്പത് ഓഹരികൾക്ക് തളർച്ച നേരിട്ടു.
ആഗോള ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം ഏഷ്യൻ ഓഹരിവിപണികളിൽ വ്യത്യസ്ത പ്രതികരണമുളവാക്കി. ജാപ്പനീസ്, കൊറിയൻ മാർക്കറ്റുകൾ തളരുകയും ചൈനീസ്, ഹോങ്കോംഗ് ഓഹരി സൂചികകൾ തിളങ്ങുകയും ചെയ്തു. കോർപറേറ്റ് മേഖലയിൽനിന്നുള്ള മികച്ച ത്രൈമാസ പ്രവർത്തനഫലങ്ങൾ യൂറോപ്യൻ ഓഹരി ഇൻഡക്സുകളുടെ തിളക്കം വർധിപ്പിച്ചു. അതേസമയം അമേരിക്കയിൽ ഡൗ ജോണ്സ്, എസ് ആൻഡ് പി ഇൻഡക്സുകൾ തളർന്നു. നാസ്ഡാക് സൂചിക മികവിലാണ്.
ക്രൂഡ് ഓയിൽ വില ബാരലിന് 47.88 ഡോളറിൽ എത്തി. ഈ വാരം 49.40 ഡോളറിലെ തടസം മറികടന്നാൽ 50.65 ഡോളർ വരെ എണ്ണവില ഉയരാം. ഒപെക് ക്രൂഡ് ഉത്പാദനം ഉയരുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മാസാവസാനം ഒത്തുചേരും.
രാജ്യന്തരവിപണിയിൽ സ്വർണം ട്രോയ് ഒൗണ്സിന് 1227 ഡോളറിലാണ്. ഡെയ്ലി ചാർട്ടിൽ സ്വർണം തിരിച്ചുവരവ് നടത്തിയെങ്കിലും വീക്ക്ലി ചാർട്ട് ദുർബലാവസ്ഥയിലാണ്. 1201 ഡോളറിലെ താങ്ങ് നഷ്ടമായാൽ 1185ലേക്ക് സ്വർണം പരീക്ഷണങ്ങൾക്കു മുതിരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.