ന്യൂയോർക്ക് സിറ്റി: കമ്പനികളുടെ 2016ലെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തി തയാറാക്കുന്ന ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഏഷ്യൻ കമ്പനികൾ മുന്നിൽ. പട്ടികയിലുള്ള 500 കമ്പനികളിൽ 40 ശതമാനവും (197 കമ്പനികൾ) ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്ന്. ഏഷ്യയിൽ ആസ്ഥാനമുള്ള ആഗോള കമ്പനികളാണ് ഇവയിൽ പലതും. നോർത്ത് അമേരിക്കയിൽനിന്ന് 145 കമ്പനികളും യൂറോപ്പിൽനിന്ന് 143 കമ്പനികളും പട്ടികയിൽ ഇടംപിടിച്ചു. മറ്റുഭൂഖണ്ഡങ്ങളിൽനിന്നെല്ലാംകൂടി 15 കമ്പനികൾ മാത്രമാണുള്ളത്.
പട്ടികയിലെ ഏറ്റവും കൂടുതൽ കമ്പനികൾ അമേരിക്കയിലുള്ളതാണ്, 132 എണ്ണം. തൊട്ടുപിന്നാലെ ചൈനയുണ്ട്. 109 കമ്പനികളാണ് ചൈനയിൽനിന്ന് പട്ടികയിൽ ഇടം പിടിച്ചത്. മൂന്നാം സ്ഥാനത്ത് ജപ്പാനാണ് 51 കമ്പനികൾ. ദക്ഷിണകൊറിയയിൽനിന്ന് 15 കമ്പനികൾ ഇടംപിടിച്ചപ്പോൾ ഇന്ത്യയിൽനിന്ന് ഏഴു കമ്പനികൾ പട്ടികയിൽ കയറിപ്പറ്റി. ആദ്യ 200 കമ്പനികളിൽ ഒരു ഇന്ത്യൻ കമ്പനി മാത്രമാണുള്ളത്, ഇന്ത്യൻ ഓയിൽ. 168-ാമതാണ് ഇന്ത്യൻ ഓയിൽ.
റിലയൻസ് ഇൻഡസ്ട്രീസ് (203), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (217), ടാറ്റാ മോട്ടോഴ്സ് (247), രാജേഷ് എക്സ്പോർട്ട്സ് (295), ഭാരത് പെട്രോളിയം (360), ഹിന്ദുസ്ഥാൻ പെട്രോളിയം (384) എന്നിവയാണ് ഫോർച്യൂൺ 500 പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ബാക്കി കമ്പനികൾ.
പട്ടികയിൽ ഒന്നാമതായി വാൾമാർട്ട് തന്നെ തുടരുന്നു. അടുത്ത മൂന്നു സ്ഥാനങ്ങളിൽ ചൈനീസ് കമ്പനികളായ സ്റ്റേറ്റ് ഗ്രിഡ്, സിനോപെക്, ചൈനാ പെട്രോളിയം എന്നിവയാണ്. മൂന്നു കമ്പനികളും ഊർജമേഖലയിലുള്ളതാണ്.
ടൊയോട്ട, ഫോക്സ്വാഗൺ, റോയൽ ഡച്ച് ഷെൽ, ബെർക്ഷയർ ഹാത്വേ, ആപ്പിൾ, എക്സോൺ മോബീൽ എന്നീ കമ്പനികളും ആദ്യ പത്തിൽ ഇടംപിടിച്ചു.
27.7 ലക്ഷം കോടി ഡോളറാണ് പട്ടികയിലുള്ള 500 കമ്പനികളുടെയുംകൂടി ആകെ വരുമാനം. ഇതിൽ 1.5 ലക്ഷം കോടി ഡോളർ ലാഭമാണ്. 6.7 കോടി പേർ ഈ കമ്പനികളിൽ ജോലിയെടുക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.