ന്യൂഡൽഹി: ഹൈദരാബാദിൽ നടക്കുന്ന ത്രിദിന ആഗോള സംരഭക ഉച്ചകോടിയിൽ അമേരിക്കൻ സംഘത്തെ നയിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ്. ആഗോളതലത്തിലുള്ള സംരംഭകരും നിക്ഷേപകരും ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിലെ അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ മേധാവിയായാണ് ഇവാങ്ക എത്തുന്നത്.
നവംബർ 28 മുതൽ ഹൈദരാബാദിൽ നടക്കുന്ന വലിയ ചടങ്ങിന് ഇന്ത്യ ആഥിത്യമരുളുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിക്കുമോ എന്നതിനു സ്ഥിരീകരണമില്ല.
ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സംരംഭകരെ കോർത്തിണക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
"ഒന്നാമത് സ്ത്രീ, എല്ലാവർക്കും ഐശ്വര്യം' എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ആഗോള വളർച്ചയിൽ സ്ത്രീകളുടെ സ്ഥാനം ഉയർത്തിക്കാണിക്കുകയാണ് ലക്ഷ്യം. ഈ വർഷം 50 ശതമാനത്തോളം വനിതാ നിക്ഷേപകരും സംരംഭകരും എത്തുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. കൂടാതെ ഊർജം, ആരോഗ്യം, ലൈഫ് സയൻസ്, ഫിനാൻഷൽ ടെക്നോളജി, മീഡിയ, സംരംഭകത്വം, കാർഷികം തുടങ്ങിയ മേഖലകളിലും ചർച്ച നടക്കും.
ഇതിനു മുന്പ് മൊറോക്കോ, കെനിയ, യുഎഇ, മലേഷ്യ, തുർക്കി എന്നിവിടങ്ങളിലായിരുന്നു ആഗോള സംരംഭക ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യമായാണ് ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നത്.
മൈക്രോസോഫ്റ്റ്, ആപ്പിൾ, ഫേസ്ബുക്ക്, സിസ്കോ, ഗൂഗിൾ തുടങ്ങിയ കോർപറേറ്റ് ഭീമന്മാർ മുൻ ഉച്ചകോടികളിൽ പങ്കെടുത്തിട്ടുണ്ട്. അതേ പ്രാതിനിധ്യം ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഉച്ചകോടിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമ പങ്കെടുത്തിരുന്നു. എന്നാൽ, ഇത്തവണ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പകരം മകളാണ് അമേരിക്കയെ പ്രതിനിധീകരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.