ഓഹരി അവലോകനം / സോണിയ ഭാനു
വിദേശ ധനകാര്യസ്ഥാപനങ്ങളുടെ കനത്ത വില്പനയ്ക്കിടെ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരായത് സെൻസെക്സിനും നിഫ്റ്റിക്കും ആശ്വാസം പകർന്നു. ബോംബെ സെൻസെക്സ് 312 പോയിന്റും നിഫ്റ്റി 127 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
ഏഷ്യൻ മേഖലയിലെ യുദ്ധസാധ്യതകൾ വിദേശ ധനകാര്യസ്ഥാപനങ്ങളിൽ ഭീതി ജനിപ്പിക്കുന്നുണ്ട്. വിദേശഫണ്ടുകൾ മൂന്നാഴ്ചയായി തുടരുന്ന വില്പന സമ്മർദം പിന്നിട്ടവാരത്തിലും ആവർത്തിച്ചു. പോയവാരം നാലു ദിവസമേ വിപണി പ്രവർത്തിച്ചുള്ളൂ. വെള്ളിയാഴ്ച വിനായകചതുർഥിയായതിനാൽ പ്രവർത്തനം വീണ്ടും നാലു ദിവസങ്ങളിൽ ഒതുങ്ങും. തൊട്ടടുത്ത വാരം ഡെറിവേറ്റീവ് മാർക്കറ്റിൽ ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റായതിനാൽ ഓപ്പറേറ്റർമാർ കരുതലോടെയാവും ഇനിയുള്ള ഏഴു ദിവസങ്ങളിൽ കരുക്കൾ നീക്കുക.
വിദേശഫണ്ടുകൾ കഴിഞ്ഞവാരം 5,892 കോടി രൂപയുടെ ഓഹരി വിറ്റു. വിദേശ ഫോർട്ട്ഫോളിയോ നിക്ഷേപകർ മൊത്തം 7,344 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചു. ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ പോയവാരം 4369.26 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബോംബെ സെൻസെക്സിന് അതിന്റെ 50 ദിവസങ്ങളിലെ ശരാശരിക്കു മുകളിൽ ക്ലോസിംഗ് വേളയിൽ ഇടം കണ്ടെത്താനായില്ല. സെൻസെക്സ് കഴിഞ്ഞവാരം 31,298-31,937 റേഞ്ചിൽ കയറിയിറങ്ങി. വാരാന്ത്യം 31,525ൽ നിലകൊള്ളുന്ന സൂചികയ്ക്ക് ഈ വാരം 31,825ലാണ് ആദ്യ പ്രതിരോധം. ഈ തടസം ഭേദിക്കാനായില്ലെങ്കിൽ 31,336-31,147ലേക്കു വീണ്ടും തിരുത്തൽ തുടരാം. അതേസമയം 31,825ലെ തടസം മറികടന്നാൽ വിപണി 32,125-32,314 വരെ ഉയരാം. ഡെയ്ലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ സോൾഡാണ്. പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിൽ തുടരുന്നു. എംഎസിഡി ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് 9,970ലെ പ്രതിരോധത്തിലേക്കു ഉയരാനുള്ള കരുത്ത് ലഭിച്ചില്ല. ഒരുവേള 9,947 വരെ ഉയർന്ന നിഫ്റ്റി പിന്നീട് 9,752 വരെ താഴ്ന്നശേഷം ക്ലോസിംഗിൽ 9,837ലാണ്. സൂചിക 9,938 പോയിന്റ് മറികടന്നാൽ 10,040 വരെ ഉയരാം. ഈ അവസരത്തിൽ ഉൗഹക്കച്ചവടക്കാർ ഷോട്ട് കവറിംഗിന് തുനിഞ്ഞാൽ സൂചിക 10,133 വരെ മുന്നേറാം. നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 9,743ലാണ്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 9,650-9,548ലേക്കു തളരാം.
ചൈനീസ് മാർക്കറ്റ് ഒഴിക്കെ ഏഷ്യയിലെ ഒട്ടുമിക്ക ഓഹരി സൂചികകളും വാരാന്ത്യം തളർന്നു. യൂറോപ്യൻ മാർക്കറ്റുകൾക്കും മികവിന് അവസരം ലഭിച്ചില്ല. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി 500 ഇൻഡക്സുകളും നഷ്ടത്തിലാണ്.
ആഗോളവിപണിയിൽ സ്വർണം മികച്ച പ്രകടനത്തിലൂടെ ഒന്പതു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1301 ഡോളർ വരെ കുതിച്ചു. വാരാന്ത്യം സ്വർണം 1,288 ഡോളറിലാണ്. സ്പെയിനിലെ ഭീകരാക്രമണമാണ് ഫണ്ടുകളെ സ്വർണത്തിൽ നിക്ഷേപകരാക്കിയത്. വെള്ളിവില ഒൗണ്സിന് രണ്ടു മാസത്തിനിടയിലെ ഉയർന്ന നിരക്കായ 17.25 ഡോളർ വരെ മുന്നേറി.
യുഎസ് ഡോളറിന്റെ മൂല്യത്തിന് ഇടിവുണ്ടാകുമെന്ന ആശങ്ക നിക്ഷേപകരെ ക്രൂഡ് ഓയിൽ വിപണിയിലേക്ക് അടുപ്പിച്ചു. എണ്ണവില ബാരലിന് മൂന്നു ശതമാനം വർധിച്ച് 48.51 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.