ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചിക വീണ്ടും തിളങ്ങി. കൊറിയയിൽനിന്നുള്ള പ്രതികൂല വാർത്തകൾക്കിടയിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിന് ഉത്സാഹിച്ചത് വിദേശ ഓപ്പറേറ്റർമാരെ വാരാന്ത്യം വില്പനയിൽനിന്ന് അല്പം പിന്തിരിക്കാനും നിക്ഷേപകരാക്കി മാറ്റാനും ഉപകരിച്ചു. ബോംബെ സെൻസെക്സ് 1.85 ശതമാനം മികവുമായി 585 പോയിന്റ് കഴിഞ്ഞവാരം ഉയർന്നപ്പോൾ നിഫ്റ്റി സൂചിക 1.52 ശതമാനം നേട്ടത്തിൽ 150 പോയിന്റ് വർധിച്ചു.
31,798ൽനിന്നുള്ള മുന്നേറ്റത്തിൽ ബോംബെ സൂചിക 32,000ലെ പ്രതിരോധം ഭേദിച്ചത് വിദേശഫണ്ടുകളെ തുടർച്ചയായുള്ള വില്പനയിൽനിന്ന് അല്പം പിന്തിപ്പിച്ചു. വാരാവസാനം ഏകദേശം 425 കോടി രൂപയുടെ നിക്ഷേപം വിദേശ ധനകാര്യസ്ഥാപനങ്ങൾ നടത്തി. അതേസമയം അവരുടെ പിന്നിട്ട വാരത്തിലെ വില്പന 3,365 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മുൻനിരയിലെയും രണ്ടാം നിരയിലെയും ഓഹരികളിലെ നിക്ഷേപതാത്പര്യം നിലനിർത്തി. അവർ കഴിഞ്ഞവാരം 3,835.21 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഓഹരിസൂചിക തിളങ്ങിയെങ്കിലും ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് കരുത്തുനേടാനായില്ല. 63.79ൽനിന്ന് മികവിന് അവസരം ലഭിക്കാതെ വാരാവസാനം 64.10ലേക്കു താഴ്ന്നു. ഈ വാരം രൂപയുടെ വിനിമയനിരക്ക് 63.63-64.24 റേഞ്ചിൽ നീങ്ങാനാണു സാധ്യത. പ്രമുഖ ആറു കറൻസികൾക്കു മുന്നിൽ യുഎസ് ഡോളർ സൂചിക 91.85ലാണ്.
നിഫ്റ്റി സൂചിക 10,000നു മുകളിലേക്കു തിരിച്ചു കയറിയത് വാങ്ങൽ താത്പര്യം ഒരിക്കൽകൂടി ഉയർത്തി. പിന്നിട്ട വാരം 9,972ൽനിന്ന് സൂചിക 10,132 വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 10,085 പോയിന്റിലാണ്. നിഫ്റ്റി സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയേക്കാൾ മുകളിൽ ഇടം കണ്ടെത്തിയത് നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കും. ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ ആർഎസ്ഐ ബുള്ളിഷ് സോണിലേക്ക് തിരിഞ്ഞു. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടാണ്. പാരാബോളിക് എസ്എആർ ബുള്ളിഷ് ട്രൻഡ് നിലനിർത്തി. ഈ വാരം 9,991 ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ 10,155ലേക്കു സൂചിക ഉയരും. വാരമധ്യത്തിനു മുന്പ് ഈ പ്രതിരോധം മറികടന്നാൽ നിഫ്റ്റിയുടെ ലക്ഷ്യം 10,225-10,319 റേഞ്ചിലേക്കു തിരിയും.
ബോംബെ സൂചിക 32,356 വരെ കയറിയ ശേഷം വാരാവസാനം 32,272 പോയിന്റിലാണ്. സെൻസെക്സിന് ഈ വാരം 32,486 തടസം നിലവിലുണ്ട്. ഇതു മറികടക്കാനായാൽ 32,700ലേക്കും തുടർന്ന് 33,044ലേക്കും കുതിക്കാം. എന്നാൽ, ആദ്യ പ്രതിരോധമായ 32,486 മറികടക്കാനായില്ലെങ്കിൽ 31,928-31,584ലേക്ക് പരീക്ഷണങ്ങൾക്കു വീണ്ടും മുതിരാം.
ഹൈൽത്ത് കെയർ ഇൻഡക്സ് 4.79 ശതമാനം കയറി. കാപ്പിറ്റൽ ഗുഡ്സ്, പവർ, ബാങ്കിംഗ്, ഓട്ടോ, ടെക്നോളജി, ഓയിൽ ആൻഡ് ഗ്യാസ് ഇൻഡക്സുകളും തിളങ്ങി.
വിപണിയിൽ ഇടപാടുകളുടെ വ്യാപ്തിയിൽ പോയ വാരം വർധന രേഖപ്പെടുത്തി. ബിഎസ്ഇയിൽ 18,901.77 കോടി രൂപയുടെയും എൻഎസ്ഇയിൽ 1,45,714.27 കോടി രൂപയുടെയും ഇടപാടുകൾ നടന്നു.
ഏഷ്യയിൽ ജപ്പാൻ, ഹോങ്കോംഗ്, കൊറിയൻ വിപണികൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ ചൈനയിൽ ഷാങ്ഹായ് സൂചികയ്ക്കു വാരാന്ത്യം തിരിച്ചടി നേരിട്ടു. യൂറോപ്യൻ മാർക്കറ്റുകൾ എല്ലാംതന്നെ വാരാവസാനം വില്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു. അതേസമയം അമേരിക്കയിൽ ഡൗ ജോണ്സ് സൂചിക 470 പോയിന്റ് പ്രതിവാരനേട്ടത്തിൽ 22,268 വരെ ഉയർന്നതിന്റെ പിൻബലത്തിൽ നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകളും തിളങ്ങി. സിബിഒഇ വോളാറ്റിലിറ്റി ഇൻഡക്സ് വാരാന്ത്യം 10.17ലേക്കു താഴ്ന്നു. ഈവാരം വോളാറ്റിലിറ്റി സൂചിക 10.2 വരെ താഴാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.