ഓഹരി അവലോകനം / സോണിയ ഭാനു
ദീപാവലിക്കു മുന്നോടിയായുള്ള വെടിക്കെട്ടിൽ നിഫ്റ്റി സൂചിക 10,192ലേക്ക് ഉയർന്നു. 10,000ലെ നിർണായക പ്രതിരോധം വിപണി മറികടന്നാൽ പുതിയ നിക്ഷേപകർ രംഗത്തിറങ്ങുമെന്ന് മുൻവാരം ഇതേ കോളത്തിൽ ദീപിക വ്യക്തമാക്കിയിരുന്നു. വിപണിക്ക് 10,193ൽ തടസം നേരിടുമെന്ന വിലയിരുത്തൽ നൂറു ശതമാനം ശരിവച്ചുകൊണ്ട് 188 പോയിന്റ് പ്രതിവാര നേട്ടമാണ് വിപണി സ്വന്തമാക്കിയത്. 618 പോയിന്റ് വർധിച്ച് ബോംബെ സെൻസെക്സ് 32,433 ലെത്തി.
ജൂലൈയിലെ റിക്കാർഡാണ് ബോംബെ സൂചിക തിരുത്തിയത്.
നിഫ്റ്റി തിരുത്തിയത് സെപ്റ്റംബർ മധ്യത്തിൽ രേഖപ്പെടുത്തിയ 10,153 പോയിന്റിലെ റിക്കാർഡും. ഈ വർഷം സെൻസെക്സ് 22 ശതമാനവും നിഫ്റ്റി സൂചിക 24 ശതമാനവും മുന്നേറി. ബിഎസ്ഇ മെറ്റൽ ഇൻഡക്സ് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. മെറ്റൽ ഇൻഡക്സ് 14,414 വരെ പോയവാരം ഉയർന്നു. 2011 ജൂലൈ 28ന് ശേഷം സൂചിക ആദ്യമായാണ് ഈ റേഞ്ചിൽ എത്തുന്നത്. ഈ വർഷം മെറ്റൽ ഇൻഡക്സ് 42 ശതമാനം ഉയർന്നപ്പോൾ സെൻസെക്സിന്റെ ഉയർച്ച ഇതിന്റെ പകുതി മാത്രം.
ഏപ്രിലിനു ശേഷം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിയുടെ കുതിപ്പിനു ശക്തമായ പിന്തുണ നല്കി. കഴിഞ്ഞ ആറു മാസക്കാലയളവിൽ ആഭ്യന്തര ഫണ്ടുകൾ 1600 കോടി ഡോളറിനു തുല്യമായ സംഖ്യ നിക്ഷേപിച്ചു. അതായത് 80,357 കോടി രൂപ. തൊട്ടു മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നിക്ഷേപത്തിൽ മൂന്നിരട്ടി വർധന. 2016ൽ നിക്ഷേപം 22,233 കോടി രൂപയായിരുന്നു. അതേസമയം കഴിഞ്ഞമാസം മാത്രം വിദേശ ധനകാര്യസ്ഥാപനങ്ങൾ 160 കോടി ഡോളറിന്റെ നിക്ഷേപം പിൻവലിച്ചു. രണ്ടു മാസങ്ങളിൽ അവരുടെ മൊത്തം വില്പന 330 കോടി ഡോളറാണ്.
പിന്നിട്ട വാരം വിദേശഫണ്ടുകൾ 3,454.51 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. വിദേശ ഓപ്പറേറ്റർമാരുടെ വില്പനയ്ക്ക് ഇടയിലും റിക്കാർഡ് പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ മാർക്കറ്റിനായി. ആഭ്യന്തര ഫണ്ടുകൾ കഴിഞ്ഞ വാരം 3154.04 കോടി രൂപനിക്ഷേപിച്ചു.
വാരാവസാനം 10,167ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ആദ്യ തടസം 10,254 പോയിന്റിലാണ്. ഇത് ഭേദിക്കാനായാൽ സൂചിക 10,341ലേക്കും അവിടെനിന്ന് 10,491ലേക്കും ഉയരാം. അതേസമയം ഉത്സവാഘോഷങ്ങൾക്കിടയിലെ ലാഭമെടുപ്പ് വില്പനസമ്മർദമായാൽ 10,017ൽ ആദ്യ താങ്ങുണ്ട്. ഇതു നഷ്ടപ്പെട്ടാൽ നിഫ്റ്റി 9,867-9,780 റേഞ്ചിലേക്കു തിരിയാം. സൂചികയുടെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. എന്നാൽ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഇതിനകംതന്നെ ഓവർ ബോട്ട് മേഖലയിലാണ്. ഇത് ഓപ്പറേറ്റർമാരെയും ഫണ്ടുകളെയും പ്രോഫിറ്റ് ബുക്കിംഗിനു പ്രേരിപ്പിക്കാം.
ബോംബെ സൂചിക താഴ്ന്ന നിലവാരമായ 31,769ൽനിന്ന് 32,509 വരെ ഉയർന്ന ശേഷം 32,433ൽ ക്ലോസ് ചെയ്തു. ഈ വാരം സെൻസെക്സിന് 32,705ൽ തടസം നിലനിൽക്കുന്നു. ഇത് മറികടന്നാൽ 32,977ലേക്കും തുടർന്നുള്ള ആഴ്ചകളിൽ 33,455ലേക്കും മുന്നേറാം. തിരിച്ചടി നേരിട്ടാൽ 31,965ലും 31,225ലും താങ്ങുണ്ട്.
ടെക്നോളജി, ബാങ്കിംഗ്, സ്റ്റീൽ, കണ്സ്യൂമർ ഗുഡ്സ്, കാപ്പിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഹെൽത്ത്കെയർ, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ഓട്ടോമൊബൈൽ വിഭാഗങ്ങളിൽ നിക്ഷേപ താത്പര്യം ദൃശ്യമായി.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ മൂല്യത്തിൽ 45 പൈസയുടെ മികവ്. 65.38ൽ ഇടപാടുകൾക്ക് തുടക്കംകുറിച്ച രൂപ വാരാന്ത്യം 64.93ലാണ്. മുൻനിരയിലെ പത്തു കന്പനികളിൽ ആറെണ്ണത്തിന്റെ വിപണിമൂല്യത്തിൽ മൊത്തം 76,383 കോടി രൂപയുടെ വർധന. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യത്തിൽ 25,235.21 കോടി രൂപയുടെ വർധന. ടിസിഎസ്, എച്ച്ഡിഎഫ്സി , എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎൽ, ഇൻഫോസിസ് എന്നിവയ്ക്ക് നേട്ടം.
കോർപ്പറേറ്റ് മേഖലയിൽനിന്നുള്ള രണ്ടാം ക്വാർട്ടിലെ പ്രവർത്തന റിപ്പോർട്ടുകൾ ഈ വാരം സൂചികയിൽ കാര്യമായ സ്വാധീനം ചെലുത്താം. വിപ്രോ, ബജാജ് ഓട്ടോ, എസിസി, ആക്സിസ് ബാങ്ക് എന്നിവയുടെ ത്രൈമാസ പ്രവർത്തനഫലം ചൊവ്വാഴ്ച പുറത്തുവിടും.
ഏഷ്യൻ ഓഹരിവിപണികളിൽ ഉണർവ്. കൊറിയൻ മാർക്കറ്റ് തളർന്നപ്പോൾ ജപ്പാൻ, ഹോങ്കോംഗ്, ചൈനീസ് ഓഹരി സൂചികകൾ തിളങ്ങി. ചൈനീസ് വ്യവസായമേഖലയിലെ ഉണർവ് യൂറോപ്യൻ ഓഹരി സൂചികകൾക്കും കരുത്തായി.