ന്യൂഡൽഹി: ഡിസംബറിൽ വാഹനങ്ങൾക്കു വിലക്കിഴിവ് പ്രഖ്യാപിച്ചതിനു പിന്നാലെ ജനുവരി മുതൽ വാഹനങ്ങൾക്കു വില ഉയരുമെന്ന് വാഹനനിർമാതാക്കൾ. ടൊയോട്ട കിർലോസ്കർ, ഹോണ്ട, മഹീന്ദ്ര, സ്കോഡ തുടങ്ങിയ കമ്പനികളാണ് വാഹനങ്ങൾക്കു വില ഉയരുമെന്നു പ്രഖ്യാപിച്ചത്. നിർമാണച്ചെലവ്, കടത്തു കൂലി തുടങ്ങിയവയിൽ ഉണ്ടായ വർധനയാണ് വിലയുയർത്താൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
2018 മുതൽ കാറുകൾക്കു വില കൂടുമെന്ന് നവംബർ അവസാനവാരം സ്കോഡ പ്രഖ്യാപിച്ചിരുന്നു. രണ്ടു മുതൽ മൂന്നു ശതമാനം വരെയാണ് സ്കോഡയുടെ വാഹനങ്ങൾക്കു വില ഉയരുന്നത്.
ഇസൂസു മോട്ടോർ ഇന്ത്യയുടെ വാഹനങ്ങൾക്ക് 3-4 ശതമാനം വില ഉയരും. കമ്പനിയുടെ ജനപ്രിയ മോഡലായ ഡി-മാക്സിന് 15,000 രൂപ ഉയരും. കൂടാതെ പ്രീമിയം എസ്യുവിയായ എംയു-എക്സിന് ഒരു ലക്ഷം രൂപ വരെയാണ് വില ഉയരുന്നത്.ഹോണ്ടയുടെ എല്ലാ മോഡലുകൾക്കും 1-2 ശതമാനം വില ഉയരും.
ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വിലവർധനയാണ് ഉണ്ടാകുക. വിലവർധനയ്ക്കു മുന്നോടിയായി "റിമെംബർ ഡിസംബർ' കാന്പയിനിലൂടെ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനവിലയുടെ 100 ശതമാനം വായ്പാസൗകര്യം, 4.99 ശതമാനം പലിശയിലുള്ള വാഹനവായ്പകൾ തുടങ്ങിയവ ഈ കാലയളവിൽ ലഭ്യമാകും. വിവിധ മോഡലുകൾക്ക് 40,000-90,000 രൂപയുടെ ആനുകൂല്യങ്ങളുമുണ്ട്. എല്ലാ ഓഫറുകളും ഈ മാസം 31 വരെ മാത്രമായിരിക്കുമെന്ന് ടൊയോട്ട കിർലോസ്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മോഡലുകളനുസരിച്ച് മീഹന്ദ്ര ആൻഡ് മഹീന്ദ്രയുടെ വാഹനങ്ങൾക്ക് 7,000-30,000 രൂപ വില ഉയരും.അതേസമയം മാരുതി സുസുകി, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്, മെഴ്സിഡസ് ബെൻസ്, ജാഗ്വാർ ലാൻഡ് റോവർ, ഒൗഡി തുടങ്ങിയ കമ്പനികൾ വിലവർധനയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഫോക്സ്വാഗണും വിലവർധന പരിഗണിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.