ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചിക തുടർച്ചയായ ആറാം വാരവും മികവിൽ നീങ്ങിയത് ഓപ്പറേറ്റർമാരെ പുതിയ നിക്ഷേപങ്ങൾക്കു പ്രേരിപ്പിച്ചു. വാരാന്ത്യം മാർക്കറ്റ് റിക്കാർഡ് ക്ലോസിംഗിലാണ്. ബോംബെ സെൻസെക്സ് 438 പോയിന്റും നിഫ്റ്റി 122 പോയിന്റും പ്രതിവാരനേട്ടം കൈവരിച്ചു. സെൻസെക്സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 34,638ലേക്കും നിഫ്റ്റി 10,690 ലേക്കും സഞ്ചരിച്ചു. ബോംബെ സെൻസെക്സ് കഴിഞ്ഞ അഞ്ചാഴ്ചകളിൽ അഞ്ചു ശതമാനം വർധിച്ചതിനൊപ്പം 1681 പോയിന്റ് വാരിക്കൂട്ടി.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 965.16 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറിയപ്പോൾ വിപണിക്ക് ശക്തമായ പിന്തുണമായി ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ രംഗത്തു നിലയുറപ്പിച്ച് 2,383.11 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശനിക്ഷേപകർ പണം തിരിച്ചുപിടിച്ചത് ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ അല്പം തളർച്ചയുളവാക്കി. വിനിമയനിരക്ക് മുൻവാരത്തിലെ 63.37ൽനിന്ന് 26 പൈസ താഴ്ന്ന് വാരാന്ത്യം 63.67ലാണ്. ഇതിനിടെ സാന്പത്തികവികസനത്തിന് കൂടുതൽ ഇളവുകൾക്ക് കേന്ദ്രമന്ത്രിസഭ പോയവാരം അനുമതി നല്കി. എയർ ഇന്ത്യയുടെ മുന്നേറ്റത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചതിനൊപ്പം ഓട്ടോമാറ്റിക് റൂട്ട് വഴി ഒറ്റ ബ്രാൻഡ് റീട്ടെയിൽ, നിർമാണവികസനം എന്നിവയിൽ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ചതുമെല്ലാം കാര്യമായ മാറ്റങ്ങൾക്കു വഴിതെളിക്കും.
ബോംബെ സൂചിക 34,153ൽനിന്ന് നിത്യേന ഉയർന്നെങ്കിലും വാരാവസാനം ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗ് നടത്തിയത് ശക്തമായ തിരുത്തലിനു വഴിതെളിച്ചു. എന്നാൽ, ഈ അവസരത്തിൽ ബയറർമാരുടെ വരവ് സൂചികയ്ക്ക് ഉൗർജം പകർന്നു. വെള്ളിയാഴ്ച റിക്കാർഡായ 34,632ൽനിന്ന് 34,357ലേക്ക് പെട്ടെന്നു താഴ്ന്ന വിപണി അതേ വേഗത്തിൽ തിരിച്ചുകയറി ക്ലോസിംഗിൽ 34,592ലാണ്. ഈ വാരം 34,410ലെ സപ്പോർട്ട് നിലനിർത്തിയാൽ 34,706-34,820ലേക്ക് ഉയരാനാവും ആദ്യശ്രമം. ഇതു വിജയിച്ചാൽ 35,002 പോയിന്റ് വരെ സെൻസെക്സ് മുന്നേറാം. അതേസമയം, ആദ്യസപ്പോർട്ട് നഷ്ടമായാൽ 34,228ലേക്കും തുടർന്ന് 34,114ലേക്കും സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം.
സൂചിക അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിയേക്കാൾ മുകളിലാണിപ്പോൾ. സെൻസെക്സിന്റെ മറ്റു സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷ് ട്രൻഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ടാണ്. അതായത്, വാരാന്ത്യത്തിൽ അനുഭവപ്പെട്ട രീതിയിൽ വീണ്ടും ഒരു സാങ്കേതിക തിരുത്തലിനു ശ്രമിക്കാം.
നിഫ്റ്റി സൂചിക 10,597-10,690 റേഞ്ചിൽ സഞ്ചരിച്ച് റിക്കാർഡ് സ്ഥാപിച്ച ശേഷം ക്ലോസിംഗിൽ 10,681ലാണ്. 10,715ൽ ഈ വാരം ആദ്യ തടസം നിലവിലുണ്ട്. ഇതു മറികടന്നാൽ 10,749-10,808 വരെ ഉയരാനാവുമെങ്കിലും തൊട്ടടുത്ത വാരം ഈ വർഷത്തെ ആദ്യ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ സെറ്റിൽമെന്റ് നടക്കുന്നതിനാൽ ഓപ്പറേറ്റർമാരുടെ നീക്കങ്ങൾ നിർണായകമാവും. ഈ വാരം 10,622ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 10,563-10,529ലേക്കു തിരിയാം.
റിയാലിറ്റി, ടെക്നോളജി, ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഹെൽത്ത്കെയർ, എഫ്എംസിജി, സ്റ്റീൽ, കണ്സ്യൂമർ ഗുഡ്സ് വിഭാഗങ്ങളിൽ നിക്ഷേപതാത്പര്യം ദൃശ്യമായപ്പോൾ പവർ, ഓട്ടോമൊബൈൽ വിഭാഗങ്ങളിൽ ലാഭമെടുപ്പു നടന്നു. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ ഈ വാരം വിപണിയെ സ്വാധീനിക്കാം.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ യൂറോ മികവു കാണിച്ചത് ഏഷ്യൻ മാർക്കറ്റുകളിൽ നിക്ഷേപതാത്പര്യം ഉയർത്തി. ജപ്പാനിൽ നിക്കീ തളർന്നെങ്കിലും ചൈന, കൊറിയ, ഹോങ്കോംഗ് വിപണികൾ നേട്ടത്തിലാണ്. യൂറോപ്യൻ ഇൻഡക്സുകളും മികവു കാണിച്ചു. അമേരിക്കൻ വിപണികൾ ഒരിക്കൽകൂടി തിളങ്ങി. പതിനഞ്ച് വർഷത്തിനിടെ ആദ്യമായി തുടർച്ചയായി പത്തു ദിവസം മുന്നേറിയ എസ് ആൻഡ് പി 500 ഇൻഡക്സ് രണ്ടാഴ്ചകളിൽ നാലു ശതമാനം ഉയർന്നു. ഡൗ ജോണ്സ് സൂചിക റിക്കാർഡായ 25,803ലേക്കു കയറി. നാസ്ഡാകും മികവിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.