തിരുവനന്തപുരം: ഉത്സവാന്തരീക്ഷത്തിൽ ബൈപാസിലെ ഈഞ്ചക്കലിൽ മാൾ ഓഫ് ട്രാവൻകൂർ പ്രവർത്തനം തുടങ്ങി. മന്ത്രിമാർ, എംഎൽഎമാർ, മലബാർ ഗ്രൂപ്പ് ഡയറക്ടർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാൾ ഓഫ് ട്രാവൻകൂർ ഉദ്ഘാടനം ചെയ്തു.തുടക്കമെന്ന നിലയിൽ വലിയ താല്പര്യപൂർവമാണ് മാൾ ഓഫ് ട്രാവൻകൂറിനെ നഗരവാസികൾ നോക്കിക്കാണുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
40 മാസംകൊണ്ടാണ് മാളിന്റെ നിർമാണം പുർത്തിയാക്കിയതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. മുഹമ്മദ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ഏഴേക്കറിൽ മൂന്നുനിലകളിലായി ആറര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ പ്രവർത്തനം ആരംഭിച്ചത്. 160 സ്റ്റോറുകളിലായി 300 ലേറെ ബ്രാൻഡുകൾ വില്പനയ്ക്കെത്തും. ഇപ്പോൾ 50 ശതമാനം ഷോറൂമുകളാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടുമാസത്തിനകം എല്ലാ ഷോറൂമുകളും പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ, കെ. രാജു, മേയർ വി.കെ. പ്രശാന്ത്, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എംഎൽഎമാരായ എം.കെ. മുനീർ, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, വികെസി മമ്മത് കോയ, എ. പ്രതീപ്കുമാർ, എം.ഷംസീർ, അബ്ദുറബ്, പി.ടി.എ. റഹിം എന്നിവരും കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജോർജ് തരകൻ, ആസാദ് മൂപ്പൻ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ഗോവിന്ദൻ തുടങ്ങിയവരും പ്രസംഗിച്ചു.
സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി ഒരു കോടിയുടെ ലാഭവിഹിതം ഭവനനിർമാണത്തിനായി ചടങ്ങിൽ വിതരണം ചെയ്തു.
കഴക്കൂട്ടം- കാരോട് ബൈപാസിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് മാൾ സ്ഥിതിചെയ്യുന്നത്. രാവിലെ 10 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. 400 കോടി രൂപ ചെലവിൽ ഏഴേക്കറിലാണ് മാൾ ആരംഭിച്ചത്. മലബാർ ഗ്രൂപ്പിന്റെ സ്ഥാപനമാണ് മാൾ ഓഫ് ട്രാവൻകൂർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.