മുംബൈ: പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവ 15 നിഷ്ക്രിയ ആസ്തികൾ വില്ക്കുന്നു. ഇവയ്ക്ക് 1063 കോടി രൂപ മൂല്യം വരും. ഈ മാസം 20ന് ഇ-ഓക്ഷൻ വഴിയാണ് വില്പനയെന്ന് ഇരു ബാങ്കുകളും അറിയിച്ചു.
848 കോടി രൂപ മൂല്യം വരുന്ന 12 സ്വത്തുക്കൾ എസ്ബിഐയും 214 കോടി രൂപ മൂല്യം വരുന്ന മൂന്നു സ്വത്തുക്കൾ പിഎൻബിയും ലേലത്തിനു വയ്ക്കും. സൂറത്ത് ആസ്ഥാനമായുള്ള ഗാർഡൻ സിൽക്ക് മിൽസ് (225 കോടി രൂപ), കോർബ വെസ്റ്റ് പവർ കമ്പനി (ഗുഡ്ഗാവ്, 124 കോടി രൂപ), മോഡേൺ സ്റ്റീൽസ് (ചണ്ഡിഗഡ്, 122 കോടി രൂപ), എൻഎൽഎസ് സ്റ്റാർച്ച് (സെക്കന്തരാബാദ്, 66.8 കോടി രൂപ), ലെയ്റ്റ്വിൻഡ് ശ്രീറാം മാനുഫാക്ചറിംഗ് (64.95 കോടി രൂപ), യൂണിജ്യൂൾസ് ലൈഫ് സയൻസസ് (59.25 കോടി രൂപ), സ്കാനിയ സ്റ്റീൽസ് ആൻഡ് പവർ (42.42 കോടി രൂപ), കെഎസ്എം സ്പിന്നിംഗ് മിൽസ് (40.42 കോടി രൂപ), മോഡേൺ ഡയറീസ് (39.93 കോടി രൂപ), അസ്മിത പേപ്പേഴ്സ് (37.23 കോടി രൂപ), ഫോറെൽ ലാബ്സ് (22.86 കോടി രൂപ), ജയ്പുർ മെറ്റൽ ആൻഡ് ഇലക്ട്രിക്കൽസ് (2.16 കോടി രൂപ) എന്നിവയുടെ സ്വത്തുക്കളാണ് എസ്ബിഐ ലേലത്തിനു വയ്ക്കുന്നത്.
ശ്രീ സിദ്ധബാലി ഇസ്പത് (മീററ്റ്, 165 കോടി രൂപ), ശ്രീ ഗുരുപ്രഭ പവർ (ചെന്നൈ, 31.52 കോടി രൂപ), ധരംനാഥ് ഇൻവെസ്റ്റ്മെന്റ് (മുംബൈ, 17.63 കോടി രൂപ) എന്നീ സ്വത്തുക്കൾ പിഎൻബി ലേലത്തിനു വയ്ക്കും.
2017 ഡിസംബർ 31 വരെ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾക്ക് ആകെ 7.33 ലക്ഷം കോടി രൂപ കിട്ടാക്കടമുണ്ട്. ഇതിൽ 2.01 ലക്ഷം കോടി രൂപ എസ്ബിഐയുടേതാണ്. പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്ക് 55,200 കോടി രൂപ, ഐഡിബിഐ ബാങ്ക് 44,500 കോടി രൂപ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 38,000 കോടി രൂപ തുടങ്ങിയ ബാങ്കുകളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.