കോട്ടയം: ഇന്ത്യയിലെ റബർ ഉപയോഗത്തിൽ കഴിഞ്ഞ സാന്പത്തികവർഷം 6.4 ശതമാനം വർധനയുണ്ടായതായി റബർബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. എം.കെ. ഷൺമുഖ സുന്ദരം പറഞ്ഞു. എറണാകുളത്തു നടന്ന 176-ാമത് റബർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-17 സാന്പത്തികവർഷം 1044,075 ടൺ ആയിരുന്ന പ്രകൃതിദത്ത റബറിന്റെ ഉപയോഗം 2017-18 ൽ 1110,660 ടണ്ണായി വർധിച്ചു.
ലഭ്യമായ കണക്കുകളനുസരിച്ച് പ്രകൃതിദത്ത റബറിന്റെ 2017-18 സാന്പത്തികവർഷത്തെ ഉത്പാദനം 6,94,000 ടണ്ണാണ്. മുൻ സാന്പത്തികവർഷത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ വർധനയാണ് റബർ ഉത്പാദനത്തിൽ ഉണ്ടായിട്ടുള്ളത്. റബറുത്പാദനം 2016-17-ൽ 23 ശതമാനം വർധിച്ച് 691,000 ടണ്ണിലെത്തിയിരുന്നു. അതനുസരിച്ച് 2017-18-ലെ ആകെ ഉത്പാദനം 8,00,000 ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഏപ്രിൽ-ഡിസംബർ കാലയളവിലെ ഉത്പാദനം പ്രതീക്ഷിച്ചിരുന്നതിലും കുറവായിരുന്നു. ഇക്കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.4 ശതമാനം വളർച്ച മാത്രമാണുണ്ടായത്.
റബറിന് വിലകുറയുകയും ഇടവിട്ട് മഴപെയ്യുകയും ചെയ്തതിനാൽ 2018 ജനുവരി മുതൽ മാർച്ചു വരെയുള്ള കാലയളവിലെ റബറുത്പാദനത്തിലും പത്തു ശതമാനം കുറവുണ്ടായി. എങ്കിലും 2018-19 സാന്പത്തികവർഷം 5.2 ശതമാനം വർധിച്ച് 730,000 ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ കുറഞ്ഞ വിലയും തോട്ടങ്ങൾ പലതും ടാപ്പുചെയ്യാതെ കിടക്കുന്നതും പരിഗണിച്ച്് യഥാർഥത്തിൽ നേടാവുന്നതിലും കുറഞ്ഞ പ്രതീക്ഷിത ഉത്പാദനമാണ് കണക്കാക്കിയിരിക്കുന്നത്. റബറുപഭോഗം 2018-19-ൽ എട്ടു ശതമാനം വർധിച്ച് 12 ലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
പ്രകൃതിദത്തറബറിന്റെ ഇറക്കുമതിയിൽ 2008-09 മുതൽ 2017-18 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 2016-17 ഒഴികെ ബാക്കി എല്ലാ സാന്പത്തികവർഷങ്ങളിലും സ്ഥിരമായ വർധനയാണുണ്ടായിരുന്നത്. എന്നാൽ, 2017-18-ൽ ഇറക്കുമതി വർധിച്ച് 469,433 ടണ്ണിലെത്തി. ഇറക്കുമതിയിൽ 2016-17 സാന്പത്തികവർഷത്തെ അപേക്ഷിച്ച് 10.1 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. ഇതിൽ 70 ശതമാനവും ഡ്യൂട്ടി പെയ്ഡ് ചാനൽ വഴിയായിരുന്നു.
റബറിന്റ വിലയുമായി ബന്ധപ്പെട്ട് ഉണ്ടായ സാഹചര്യങ്ങൾ, ഉപഭോഗത്തിലുണ്ടായ വർധന, ഉത്പാദനത്തിലുണ്ടായ കുറവ് എന്നിവയാണ് ഇറക്കുമതിയിൽ അസാധാരണമായ വർധനയ്ക്കു കാരണമായ ഘടകങ്ങൾ. റബറിന്റെ ഇറക്കുമതി 2018-19 സാന്പത്തികവർഷം 450,000 ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2017-18 അവസാനം കൂടുതൽ റബ്ബർ സ്റ്റോക്കുള്ളതിനാൽ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വ്യത്യാസത്തേക്കാൾ കുറവായിരിക്കും 2018-19-ൽ യഥാർഥത്തിൽ ഇറക്കുമതി ചെയ്യപ്പെടുക എന്നാണ് കരുതുന്നത്. 2017-18-ലെ റബ്ബർകയറ്റുമതി 5069 ടണ്ണായിരുന്നു.
കഴിഞ്ഞ സാന്പത്തികവർഷം അവസാനം 292,000 ടണ് റബർ സ്റ്റോക്കുള്ളതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നതെന്നും ചെയർമാൻ യോഗത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.