നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസുകളും ചില നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും അവരുടെ മൊത്തം വാർഷികവിറ്റുവരവ് 2017-18 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിൽ വിറ്റുവരവിൽ എട്ടു ശതമാനം / ആറു ശതമാനം തുക വരുമാനം ആയി കണക്കാക്കി അതിന്റെ നികുതി അനുമാനനികുതി എന്ന പേരിൽ ആദായനികുതിയായി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽനിന്നും അവർക്ക് ഒഴിവ് നേടാം. ആദായനികുതി നിയമം 44 എബി അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷികവിറ്റുവരവുള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. എന്നാൽ 44 എഡി അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്ന നികുതിദായകർക്ക് രണ്ടു കോടി രൂപ വരെയുള്ള വിറ്റുവരവ് ഓഡിറ്റിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
എന്താണ് അനുമാനനികുതി?
ആദായനികുതിനിയമം അനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യണം. എന്നാൽ, ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇതൊക്കെ ഭാരിച്ച പണികളായി തോന്നിയേക്കാം. അങ്ങനെയുള്ള ചെറുകിട ബിസിനസുകാർക്ക് വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം വരുമാനമായി കണക്കാക്കി ആദായനികുതി അടയ്ക്കുകയാണെങ്കിൽ ബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽനിന്നും ഒഴിവുനല്കുന്ന വകുപ്പാണ് 44 എഡി. 2015 -16 സാന്പത്തികവർഷം വരെ ഈ നിശ്ചിത തുക ഒരു കോടി രൂപയായിരുന്നത് 2016-17 വർഷത്തിലേക്ക് രണ്ടു കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. വരുമാനത്തിന്റെ നിരക്ക് ചുരുങ്ങിയത് എട്ടു ശതമാനം/ആറു ശതമാനം ആണ്.
ഏതൊക്കെ ബിസിനസുകാർക്കാണ് ഇത് അനുവദനീയമല്ലാത്തത്
ട്രാൻസ്പോർട്ടേഷൻ ബിസിനസ് നടത്തുന്നവർക്കും ഏജൻസി ബിസിനസുകാർക്കും വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടയ്ക്കാൻ സാധിക്കില്ല. ഈ സ്കീമിൽപ്പെടുത്തി അനുമാനനികുതി അടയ്ക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ (ഇൻഡിവിഡ്വൽ) ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകൾ അനുവദനീയമല്ല. കൂടാതെ ഈ മൂന്നു തരം നികുതിദായകരും റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവരും ആയിരിക്കണം.
2015-16 വരെ പ്രൊഫഷണലുകൾക്ക് അനുമാനനികുതി അടയ്ക്കുന്ന വ്യവസ്ഥ നികുതിനിയമത്തിൽ ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല 25 ലക്ഷം രൂപയ്ക്കു മുകളിൽ ആകെ വരുമാനമുള്ള പ്രഫഷണലുകൾ ഓഡിറ്റിംഗിന് വിധേയമാവുകയും ചെയ്യണമായിരുന്നു. എന്നാൽ, 2016-17 സാന്പത്തികവർഷം മുതൽ 50 ലക്ഷം രൂപ വരെ ആകെ വരവുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും ഓഡിറ്റിംഗിന് വിധേയമാകുന്നതിൽനിന്നും ഒഴിവ് നേടാവുന്നതാണ്. ആദായനികുതി നിയമം 44 എഡിഎ വകുപ്പനുസരിച്ചാണിത്. (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി.) ഇതും വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബാംഗങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും മാത്രമാണ് ബാധകം. എല്ലാവരും റെസിഡന്റ് ആയിരിക്കണം.
44 എഡി അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നവർ വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനം വരുമാനമായി കാണിക്കണം. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിനും ചെറുകിട വ്യാപാരികൾ ഡിജിറ്റൽ ഇടപാടുകളിലേക്ക് തിരിയുന്നതിനും 2017 ഏപ്രിൽ ഒന്നു മുതൽ വിറ്റുവരവ് ഡിജിറ്റൽ ഇടപാടുകളിലൂടെയോ അക്കൗണ്ട് പേയി ചെക്കുകളിലൂടെയോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിലൂടെയോ നടത്തുന്നവർക്ക് വിറ്റുവരവിന്റെ ആറു ശതമാനം മാത്രം വരുമാനമായി കണക്കുകൂട്ടി നികുതി അടയ്ക്കാൻ സാധിക്കും. ഇനി ഭാഗികമായി മുകളിൽ സൂചിപ്പിച്ച ഡിജിറ്റൽ ഇടപാടുകളായും ഇലക്ട്രോണിക് മാർഗത്തിലൂടെയും അക്കൗണ്ട് പെയി ചെക്കുകളിലൂടെയും ഭാഗികമായി കാഷ് ആയും നടത്തുന്ന ഇടപാടുകൾക്ക് വിറ്റുവരവിന്റെ അനുപാതത്തിൽ ആറു ശതമാനം വരുമാനവും എട്ടു ശതമാനം വരുമാനവും കണക്കുകൂട്ടാം. കാഷ് ഇടപാടുകൾക്ക് ചുരുങ്ങിയത് എട്ടു ശതമാനമാണ് വരുമാനമായി നിശ്ചയിക്കേണ്ടത്.
എട്ടു ശതമാനം/ആറു ശതമാനം എന്നത് മിനിമം റേറ്റ് ആണ്. നികുതിദായകന് അതിൽ കൂടുതൽ റേറ്റിലും വരുമാനം നിശ്ചയിക്കാവുന്നതാണ്. ബിസിനസിനുണ്ടാകുന്ന ഒരുവിധ ചെലവുകളും ഇതിൽനിന്നു കിഴിവായി അനുവദിക്കില്ല. സ്ഥാവരസ്വത്തുക്കളുടെ തേയ്മാനച്ചെലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കി വരുന്ന വരുമാനമാണ് വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനം ആയി അംഗീകരിക്കേണ്ടത്. വരുമാനം എട്ടു ശതമാനത്തിൽ/ആറു ശതമാനത്തിൽ കൂടുതലുണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസമില്ല. ചുരുങ്ങിയ തുകയാണ് എട്ടു ശതമാനം/ആറു ശതമാനം ആയി നിജപ്പെടുത്തിയിരിക്കുന്നത്.
മുൻകൂർ ആദായനികുതി
അനുമാനനികുതി അടയ്ക്കാൻ തീരുമാനിക്കുന്നവർ മുഴുവൻ നികുതിയും മാർച്ച് 15ന് മുന്‍പായി മുൻകൂർ അടയ്ക്കണം.
അനുമാനനികുതി തുടർച്ചയായി അഞ്ചു വർഷത്തേക്ക് തുടരണം
ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് വാർഷിക വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനം എങ്കിലും വരുമാനമായി അനുമാനിക്കുകയും അതിന്റെ നികുതി നിശ്ചയിച്ച് റിട്ടേണ്‍ കൊടുക്കയും ചെയ്താൽ തുടങ്ങുന്ന വർഷം മുതൽ അഞ്ചു വർഷത്തേക്ക് ഈ രീതി തന്നെ അനുവർത്തിക്കണം. ഇടയ്ക്കുവച്ച് മുടക്കം വരുത്തിയാൽ അടുത്ത അഞ്ചു വർഷത്തേക്ക് അനുമാനവരുമാനം നിശ്ചയിക്കാനും നികുതി അടയ്ക്കാനും 44 എഡി വകുപ്പനുസരിച്ച് സാധിക്കില്ല. ഉദാഹരണസഹിതം വ്യക്തമാക്കാം. 2017-18 സാന്പത്തികവർഷം ഒരു കോടി രൂപ വാർഷിക വിറ്റുവരവുള്ള നികുതിദായകൻ ബിസിനസിൽനിന്നും വരുമാനം എട്ടു ലക്ഷം രൂപയായി നിശ്ചയിച്ച് അനുമാനനികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്നു. 2018-19ലും 2019-20ലും അദ്ദേഹം ഈ രീതി തന്നെ അനുവർത്തിച്ചു. പക്ഷേ, 2020-21 സാന്പത്തികവർഷം ഒരു കോടി വിറ്റുവരവ് ഉണ്ടായിട്ടും നാലു ലക്ഷം രൂപ മാത്രമേ വരുമാനം ലഭിച്ചിട്ടുള്ളൂ. അതനുസരിച്ച് കണക്കുകൾ ഓഡിറ്റ് ചെയ്ത് പ്രസ്തുത തുക വരുമാനമായി കാണിച്ച് അദ്ദേഹം റിട്ടേണ്‍ ഫയൽ ചെയ്തു എന്നും വിചാരിക്കുക. അദ്ദേഹം അഞ്ചു വർഷം തുടർച്ചയായി പ്രസ്തുത സ്കീം സ്വീകരിക്കാത്തതിനാൽ അടുത്ത അഞ്ചു വർഷത്തേക്ക് അദ്ദേഹത്തിന് 44 എഡി വകുപ്പ് പ്രകാരം അനുമാനനികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിക്കില്ല.
ചരക്കു ഗതാഗതം
44 എഇ അനുസരിച്ച് ട്രാൻസ്പോർട്ടേഷൻ ബിസിനസ് നടത്തുന്നവർക്കും അനുമാനവരുമാനം നിശ്ചയിക്കുകയും നികുതി അടയ്ക്കുകയും ചെയ്യാം. പത്തോ അതിൽ താഴെയോ വാഹനം സ്വന്തമായുള്ള ട്രാൻസ്പോർട്ടേഷൻ ബിസിനസ് ചെയ്യുന്നവർക്ക് ഈ സ്കീം അനുസരിച്ച് അനുമാനനികുതി അടയ്ക്കാൻ സാധിക്കും. ഇവിടെയുള്ള ഒരു പ്രധാന ഘടകം വർഷത്തിൽ ഒരു സമയത്തും നികുതിദായകന് പത്തിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടാകാൻ പാടില്ല. ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് പ്രതിമാസം ടണ്‍ ഒന്നിന് (വാഹനത്തിന്റെ ഗ്രോസ് വെയിറ്റിന്) 1000 രൂപ നിരക്കിൽ അടയ്ക്കണം. ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് ചുരുങ്ങിയത് 12,000 കിലോഗ്രാം ആണ് ഗ്രോസ് ടണ്‍ വെയിറ്റ്. അതനുസരിച്ച് ചുരുങ്ങിയത് പ്രതിമാസം പ്രസ്തുത വാഹനങ്ങൾക്ക് 12,000 രൂപ വരുമാനം ഉള്ളതായി കണക്കുകൂട്ടേണ്ടി വരും. ഗ്രോസ് ടണ്‍ വെയിറ്റ് കൂടുതലുള്ള വാഹനങ്ങൾ കൂടിയ നിരക്കിൽ തന്നെ വരുമാനം എസ്റ്റിമേറ്റ് ചെയ്യണം.
മറ്റു ചരക്ക് വാഹനങ്ങൾക്ക് പ്രതിമാസം 7,500 രൂപ എന്ന നിരക്കിൽ വരുമാനം നിശ്ചയിച്ച് ആകെ വാഹനങ്ങളുടെ വരുമാനം ഒരു വർഷത്തേക്ക് കണ്ടുപിടിച്ച് നികുതി നിശ്ചയിക്കാവുന്നതാണ്. 44 എഇ അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നതിന് പ്രസ്തുത ബിസിനസ് ചെയ്യുന്ന എല്ലാ നികുതിദായകർക്കും സാധിക്കും. അതായത് വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബം, പാർട്ണർഷിപ്പ് ഫേമുകൾ, കന്പനികൾ മുതലായവ. പക്ഷേ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും 10 ൽ കൂടുതൽ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ളവർക്ക് ഈ വകുപ്പനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നതിനോ ആ വിധത്തിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനോ സാധിക്കില്ല. അതുപോലെ തന്നെ മാസത്തിൽ ഒരു ഭാഗം മാത്രമേ ഉപയോഗിച്ചുള്ളൂ എങ്കിലും അതു മുഴുവൻ മാസമായി കണക്കിലെടുക്കും.
പ്രതിമാസം 7,500 രൂപ എന്നത് ചുരുങ്ങിയ വരുമാനമാണ്. അതിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിൽ കൂടുതലായ തുക വെളിപ്പെടുത്തി നികുതി അടയ്ക്കാവുന്നതാണ്. 44 എഇ അനുസരിച്ച് അനുമാനനികുതി അടയ്ക്കുന്നവർക്കും കണക്കുബുക്കുകൾ സൂക്ഷിക്കണം എന്ന വ്യവസ്ഥ ബാധകമല്ല.
വാഹനങ്ങളുടെ എല്ലാ ചെലവുകളും തേയ്മാനച്ചെലവും കഴിഞ്ഞുള്ള വരുമാനമായിട്ടാണ് പ്രസ്തുത തുകകൾ ഒരു മാസത്തേക്ക് എന്ന രീതിയിൽ കണക്കുകൂട്ടുന്നത്. 44 എഇ പ്രകാരം അനുമാനനികുതി അടയ്ക്കുന്ന നികുതിദായകൻ മുൻകൂർ നികുതി നാലു തവണകളായി സാധാരണ രീതിയിൽ തന്നെ ജൂണ്‍ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നീ തീയതികൾക്കു മുന്‍പായി അടയ്ക്കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.