ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരി സൂചികകൾ അഞ്ചാം വാരവും തിളക്കം നിലനിർത്താനുള്ള ശ്രമത്തിലാണ്. വിദേശഫണ്ടുകൾ വില്പനയിൽ ശ്രദ്ധയൂന്നിയെങ്കിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരായി രംഗത്തുണ്ട്. ബോംബെ സെൻസെക്സ് 178 പോയിന്റും നിഫ്റ്റി 50 പോയിന്റും പിന്നിട്ടവാരം ഉയർന്നു. ഈ വാരം വീയെന്നയിൽ ചേരുന്ന യോഗത്തിൽ ക്രൂഡ് ഓയിൽ ഉത്പാദനം ഉയർത്തുന്ന കാര്യത്തിൽ ഒപെക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
ഒന്നര വർഷത്തോളം ക്രൂഡ് ഓയിൽ ഉത്പാദനം നിയന്ത്രിച്ചശേഷം ഉത്പാദനം ഉയർത്താനുള്ള തയാറെടുപ്പിലാണ് റഷ്യയെന്ന് ഉൗർജമന്ത്രി അലക്സാണ്ടർ നോവാക്ക് വ്യക്തമാക്കി. ഈ നീക്കത്തിന് സൗദി അറേബ്യയുടെ പിന്തുണയുണ്ട്. അതേസമയം, യുദ്ധാന്തരീക്ഷം തുടരുന്നതിനാൽ ലിബിയയിൽനിന്നുള്ള ക്രൂഡ് കയറ്റുമതിയിലെ മരവിപ്പ് തുടരുന്നു. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ ബാരലിന് 64.38 ഡോളറിലാണ്. രണ്ടു ദിവസത്തിനിടെ എണ്ണവില ബാരലിന് മൂന്ന് ഡോളർ താഴ്ന്നു. പുതിയ സാഹചര്യത്തിൽ എണ്ണവിപണിയിലെ ചൂട് താത്കാലികമായി കുറയുമെങ്കിലും ഏഷ്യൻ ഓഹരി വിപണികൾ അല്പം പിരിമുറുക്കത്തിലാണ്. അമേരിക്ക ഇറക്കുമതി ഡ്യൂട്ടിയിൽ വരുത്തിയ മാറ്റങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതികൾക്കു തിരിച്ചടിയാവും.
സാന്പത്തികരംഗത്തെ പുതിയ ചലനങ്ങൾക്കിടെ വിദേശധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 5,294 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ 4014.25 കോടി രൂപയുടെ നിക്ഷേപം പോയവാരം നടത്തി.
വിദേശനിക്ഷേപം പിൻവലിച്ചത് ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ വിനിമയനിരക്കിൽ വിള്ളലുളവാക്കി. 67.51ൽ ഇടപാടുകൾക്കു തുടക്കംകുറിച്ച രൂപയുടെ മൂല്യം വാരാവസാനം 68.05ലേക്ക് ഇടിഞ്ഞു. രൂപയുടെ ഇപ്പോഴത്തെ നില വിലയിരുത്തിയാൽ 67.80-68.40 റേഞ്ചിൽ നീങ്ങാം. അമേരിക്കൻ ഫെഡ് റിസർവ് പലിശനിരക്കിൽ വരുത്തിയ ഭേദഗതികളും ഇറക്കുമതിത്തീരുവയിൽ വരുത്തിയ മാറ്റങ്ങളും രൂപയ്ക്കുമേൽ സമ്മർദമുളവാക്കാം.
ബോംബെ സെൻസെക്സ് 35,443ൽനിന്ന് ഒരു വേള 35,867 പോയിന്റ് വരെ ഉയർന്നു. ഈ അവസരത്തിലെ ലാഭമെടുപ്പിൽ അല്പം തളർന്ന് 35,419 വരെ താഴ്ന്നെങ്കിലും വാരാന്ത്യം സൂചിക 35,622 പോയിന്റിലാണ്. ഇന്ന് ഇടപാടുകളുടെ ആദ്യ പകുതിയിൽ 35,729ലെ തടസം മറികടക്കാൻ വിപണി ക്ലേശിച്ചാൽ 35,477 വരെ സൂചിക തളരാമെങ്കിലും ഈ റേഞ്ചിൽ കരുത്ത് തിരിച്ചുപിടിക്കാൻ ശ്രമം നടക്കാം. ഈ വാരം ആദ്യ പ്രതിരോധം 35,853ലാണ്. ഈ തടസം ഭേദിക്കാനായാൽ 35,084-36,301 വരെ ഉയരാൻ മാസാവസാനം സെൻസെക്സ് ശ്രമിക്കാം. അതേസമയം, പ്രതികൂല വാർത്തകൾ ഫണ്ടുകളെ വില്പനയ്ക്ക് പ്രേരിപ്പിച്ചാൽ 35,404-35,188ൽ സപ്പോർട്ടുണ്ട്. ഇത് നഷ്ടപ്പെട്ടാൽ സൂചിക 34,957 പോയിന്റ് വരെ തിരുത്തൽ കാഴ്ചവയ്ക്കാം.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ 14, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ട് മേഖലയിലാണ് നീങ്ങുന്നത്.
നിഫ്റ്റി 10,755-10,890 റേഞ്ചിലാണ് പോയവാരം സഞ്ചരിച്ചത്. വാരാന്ത്യം 10,817 പോയിന്റിലാണ്. സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ തുടങ്ങിയവ ബുള്ളിഷ് ട്രൻഡിൽ നീങ്ങുന്നതിനാൽ മികവ് തുടരാം. ഈ വാരം 10,751 ലെ സപ്പോർട്ട് നിലനിർത്തിയാൽ 10,886-10,955 വരെ ഉയരാൻ കരുത്തുണ്ടാകും. ഈ തടസം മറികടന്നാൽ ലക്ഷ്യം 11,021ലേക്കു തിരിയാം. എന്നാൽ, ആദ്യ സപ്പോർട്ട് നഷ്ടമായാൽ 10,685-10,616 വരെ പരീക്ഷണങ്ങൾ നടത്താം.
ആഗോളവിപണിയിൽ സ്വർണത്തിന് 1300 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടു. ഡോളർ സൂചിക മികവ് കാണിച്ചതോടെ ഓപ്പറേറ്റർമാർ വില്പനയ്ക്കു കാണിച്ച തിടുക്കം മൂലം 200 ദിവസത്തെ ശരാശരിയായ 1280 ഡോളറിലെ നിർണായക താങ്ങ് നഷ്ടപ്പെട്ട് സ്വർണം ക്ലോസിംഗിൽ 1279 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.