ഓഹരി അവലോകനം / സോണിയ ഭാനു
സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലെ ചലനങ്ങളും കോർപറേറ്റ് മേഖലയിലെ ഉണർവും ഓഹരിസൂചികയിൽ വീണ്ടും റിക്കാർഡ് കുതിപ്പ് സൃഷ്ടിച്ചു. സാങ്കേതികമായി വിപണി ഓവർ ബോട്ടെങ്കിലും അനുകൂല വാർത്തകളുടെ ചുവടുപിടിച്ച് സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കി. ചരിത്രത്തിലാദ്യമായി സെൻസെക്സ് 38,000ലേക്കു പ്രവേശിച്ചത് നിക്ഷേപകരെ ആവേശംകൊള്ളിച്ചു.
വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ ഉണർവ് നിലനിൽക്കാനുള്ള സാധ്യതകൾ തുടരുകയാണെങ്കിലും വാരമധ്യം സ്വാതന്ത്ര്യദിന അവധിക്കുശേഷം വിപണിയുടെ ദിശയിൽ മാറ്റത്തിനിടയുണ്ട്. ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുമെന്നത് ലാഭമെടുപ്പിന് ഒരു വിഭാഗം ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം.
വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ വീണ്ടും നിക്ഷേപത്തിന് ഉത്സാഹിച്ചു. കഴിഞ്ഞ എട്ട് പ്രവൃത്തിദിനങ്ങളിൽ അവർ 8,500 കോടി രൂപയുടെ നിക്ഷേപം നടത്തി. ഈ മാസം ആദ്യ പത്തു ദിവസങ്ങളിലായി 2373 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരിവിപണിയിൽ മാത്രം നടത്തിയത്.
പിന്നിട്ട വാരം വിദേശനിക്ഷേപകർ 992.1 കോടി രൂപയുടെ ഓഹരി വാങ്ങി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ അവസരത്തിൽ 301.4 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഓഹരിവിപണി നേട്ടം കൈവരിക്കുന്നതിനൊപ്പം വിനിമയവിപണിയിൽ രൂപയുടെ നിരക്ക് ശക്തിപ്രാപിച്ചു. ഫോറെക്സ് മാർക്കറ്റിൽ 68.83ൽ നീങ്ങിയ രൂപ പിന്നീട് 68.61ലേക്കു കയറി.
ബോംബെ സെൻസെക്സ് 313 പോയിന്റും നിഫ്റ്റി 68 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. മുൻവാരം നിഫ്റ്റിക്ക് സൂചിപ്പിച്ച 11,402-11,443 തടസം വിപണി ഭേദിച്ചെങ്കിലും മുൻവാരം റെസിസ്റ്റൻസായി സൂചിപ്പിച്ച 11,538 മറികടക്കാനുള്ള കരുത്ത് സ്വരൂപിക്കാനായില്ല. റിക്കാർഡായ 11,495ൽനിന്നുള്ള സാങ്കേതിക തിരുത്തലിനിടെ വാരാന്ത്യം സൂചിക 11,429ലേക്കു താഴ്ന്നു. ഈ വാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 11,489 ലാണ്. ഇതു മറികടക്കാനായില്ലെങ്കിൽ സൂചിക 11,373-11,318ലേക്കു പരീക്ഷണങ്ങൾക്കു മുതിരാം.
വിപണിയുടെ മറ്റു സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടാണ്. ആർഎസ്ഐ 14 ന്യൂട്ടറൽ റേഞ്ചിലാണ്.
ബോംബെ സെൻസെക്സ് 37,556 പോയിന്റിൽനിന്ന് ചരിത്രത്തിൽ ആദ്യമായി 38,000 ലെ നിർണായക കടമ്പ തകർത്ത് എക്കാലത്തെയും ഉയർന്ന നിലവാരമായ 38,076 വരെ കയറി. ഇതിനിടെ മുൻവാരം സൂചിപ്പിച്ച 38,048ലെ പ്രതിരോധം ഭേദിച്ചെങ്കിലും വാരാന്ത്യം സൂചിക 37,869ലാണ്. ഇന്ന് സെൻസെക്സിന് 37,611ലെ താങ്ങ് നിലനിർത്താനായാൽ 38,101-38,333നെ ലക്ഷ്യമാക്കി മുന്നേറും. അതേസമയം, ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ 37,353-36,863ലേക്കു സൂചിക തളരാം.
മുൻനിരയിലെ പത്തു കമ്പനികളിൽ എഴെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 47,498.74 കോടി രൂപയുടെ വർധന. ആർഐഎൽ ആണ് വൻനേട്ടം കൈവരിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ഇൻഫോസിസ്, എസ്ബിഐ എന്നിവയ്ക്കും നേട്ടം.
ഏഷ്യൻ മാർക്കറ്റുകൾ പലതും നഷ്ടത്തിലാണ് വാരാന്ത്യം. യുഎസ്-ചൈന വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്കു നീങ്ങുമെന്ന സൂചന ഫണ്ടുകളെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ചൈനീസ് മാർക്കറ്റായ ഷാങ്ഹായ് നേട്ടത്തിലാണെങ്കിലും ജപ്പാൻ, കൊറിയ, ഹോങ്കോംഗ് സൂചികകൾ തളർന്നു. പുതിയ നികുതിഘടനയ്ക്ക് ഏതിരേ പ്രതികാര നടപടികൾക്ക് ബെയ്ജിംഗ് നീക്കം നടത്തുമെന്ന സൂചനകൾ വില്പനയ്ക്ക് ഇടയാക്കി.
ഡോളറിനു മുന്നിൽ യൂറോയുടെ മൂല്യത്തിലുണ്ടായ ഇടിവ് യൂറോപ്യൻ മാർക്കറ്റുകളിൽ ആശങ്ക പരത്തി. ടർക്കിയിലെ പുതിയ സംഭവവികാസങ്ങൾ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 സൂചികകളെയും ബാധിച്ചു.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായ ആറാം വാരത്തിലും നഷ്ടത്തിലാണ്. 2015 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് എണ്ണയ്ക്കു തുടർച്ചയായി തിരിച്ചടി നേരിടുന്നത്. ബാരലിന് 67.63 ഡോളറാണ് എണ്ണവില.
ടർക്കിഷ് കറൻസിക്ക് നേരിട്ട തിരിച്ചടി പക്ഷേ അന്താരാഷ്ട്ര സ്വർണവിപണിയിൽ കാര്യമായ ചലനമുളവാക്കിയില്ല. ന്യൂയോർക്കിൽ മഞ്ഞലോഹം ട്രോയ് ഔൺസിന് 1211 ഡോളറിലാണ്. 1200 ഡോളറിലെ താങ്ങ് സ്വർണം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അതേസമയം, ഈ താങ്ങ് നഷ്ടപ്പെട്ടാൽ 1180ലേക്കുള്ള പരീക്ഷണങ്ങൾ സ്വർണത്തിൽ പ്രതീക്ഷിക്കാം. തുർക്കി നാണയമായ ലാറയ്ക്ക് ഡോളറിനു മുന്നിൽ പിടിച്ചുനിൽക്കാനാകുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.