വിപണി വിശേഷം / കെ.ബി. ഉദയഭാനു
നാളികേരോത്പന്നങ്ങളുടെ വിലത്തകർച്ച ഉത്പാദകരെ സമ്മർദത്തിലാക്കി. കനത്ത മഴ കുരുമുളക്, ഏലം കൃഷികളെ ബാധിച്ചു, അടുത്ത സീസണിൽ ഉത്പാദനം ചുരുങ്ങുമെന്ന് സൂചന. പ്രതികൂല കാലാവസ്ഥ റബർ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കു തിരിച്ചടിയായി. എട്ടാം ദിവസവും പവൻ 22,000 രൂപയിൽ മാറ്റമില്ലാതെ വിപണനം നടന്നു.
നാളികേരം
നാളികേര കർഷകർ സമ്മർദത്തിലാണ്. ഓണം അടുത്തിട്ടും വെളിച്ചെണ്ണവിപണി ചൂടുപിടിക്കാഞ്ഞത് മില്ലുകാരെയും കർഷകരെയും സമ്മർദത്തിലാക്കി. ഗ്രാമീണമേഖലകളിലെ കൊപ്ര ഉത്പാദകർ ഇതുമൂലം സാമ്പത്തികപ്രതിസന്ധിലാണ്.
തമിഴ്നാട്ടിലെ വൻകിട മില്ലുകൾ സ്റ്റോക്ക് എത്രയും വേഗത്തിൽ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. കാങ്കയത്ത് ഉടലെടുത്ത വില്പനസമ്മർദം മൂലം രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ വെളിച്ചെണ്ണവില ക്വിന്റലിന് 1325 രൂപ ഇടിഞ്ഞു. ശനിയാഴ്ച അവിടെ വെളിച്ചെണ്ണ 15,175 രൂപയിലാണ്. ഇതിനിടെ, കേരളത്തിലെ ചെറുകിട വ്യവസായികളും എണ്ണ വിറ്റുമാറാൻ നീക്കം നടത്തി. കൊച്ചിയിൽ 16,600 രൂപയിൽനിന്ന് വെളിച്ചെണ്ണ വാരാന്ത്യം 16,200 രൂപയായി.
ചിങ്ങം അടുക്കുമ്പോൾ സാധാരണ വെളിച്ചെണ്ണവിലയിൽ ശ്രദ്ധേയമായ മുന്നേറ്റം അനുഭവപ്പെട്ട ചരിത്രമാണ് വിപണിക്കുള്ളത്. എന്നാൽ, ഇക്കുറി വിപണിക്കു നേരിട്ട തളർച്ച കാർഷികമേഖലയുടെ സാന്പത്തികനിലയിൽ വിള്ളലുണ്ടാക്കാൻ ഇടയുണ്ട്.
ഏലം
കനത്ത മഴ ഏലത്തോട്ടങ്ങളിൽ വൻ നാശനഷ്ടം ഉളവാക്കിയെന്നാണ് ആദ്യസൂചന. എന്നാൽ, എത്രമാത്രം ബാധിച്ചുവെന്ന കാര്യം ഇനിയും വ്യക്തമല്ല. പ്രതികൂല കാലാവസ്ഥ ഏലച്ചെടികളുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉളവാക്കിയെന്നാണ് ഉത്പാദകരുടെ ആദ്യ വിലയിരുത്തൽ. മഴ അല്പം ശമിച്ചാൽ മാത്രമേ തോട്ടങ്ങളിലിറങ്ങി സ്ഥിതിഗതികൾ വിലയിരുത്താനാവൂ. അടുത്ത സീസണിൽ ഉത്പാദനം 35 മുതൽ 45 ശതമാനം വരെ ഇടിയുമെന്ന സൂചനയാണ് ഇതു നല്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ കൃത്രത പുറത്തുവരാൻ അല്പം കാത്തിരിക്കണം.
ആഭ്യന്തര-വിദേശ വിപണികളിൽനിന്ന് ഏലത്തിന് ഡിമാൻഡുണ്ട്. ഉത്പാദനം ചുരുങ്ങിയാൽ കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലത്തിൽ പിടിമുറുക്കും. വാരാവസാനം വണ്ടന്മേട്ടിൽ ലേലത്തിനു വന്ന ഏലക്ക പൂർണമായി വിറ്റഴിഞ്ഞതു കണക്കിലെടുത്താൽ നിരക്ക് പുതിയ ഉയരങ്ങൾ കീഴടക്കാം. മികച്ചയിനങ്ങൾ കിലോ ഗ്രാമിന് 1318 രൂപ.
കുരുമുളക്
പ്രതികൂല കാലാവസ്ഥ ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ കുരുമുളക് കൃഷിയെ ബാധിച്ചതായാണ് വിവരം. കുരുമുളകുകൊടികളെ എത്രമാത്രം ബാധിച്ചതായി കണക്കാക്കിയിട്ടില്ല. പിന്നിട്ടവാരം വിലയുയർത്തി കുരുമുളക് സംഭരിക്കാൻ അന്തർസംസ്ഥാന വ്യാപാരികൾ ഉത്സാഹിച്ചു.
പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദകമേഖലകളിൽനിന്ന് വിപണിയിലേക്കുള്ള മുളകുനീക്കം തടസപ്പെട്ടത് വാങ്ങലുകാരെ നിരക്ക് വർധിപ്പിക്കാൻ പ്രേരിപ്പിച്ചു. കനത്ത മഴ മൂലം കൊടികളിൽ കുരുമുളകുമണികൾ അടർന്നു വീഴുന്നുണ്ടെന്നാണ് കർഷകർ നല്കുന്ന വിവരം. പല തോട്ടങ്ങളിലും തിരികൾ അടർന്നുവീണതു കണക്കിലെടുത്താൽ അടുത്ത വർഷം ഉത്പാദനം ചുരുങ്ങും. അൺഗാർബിൾഡ് വില 36,200ൽനിന്ന് 37,000 രൂപയായി.
രാജ്യാന്തര വിപണിയിൽ മലബാർ മുളകുവില ടണ്ണിന് 5500 ഡോളറാണ്. അന്താരാഷ്ട്ര വിപണിയിൽ ടണ്ണിന് 2500 ഡോളറിന് വിയറ്റ്നാം മുളകു കൈമാറി. ഇന്തോനേഷ്യ പുതിയ മുളക് 2700 ഡോളറിനു വാഗ്ദാനം ചെയ്തു. വിളവെടുപ്പിനൊരുങ്ങുന്ന ബ്രസീലിൽനിന്ന് 2600 ഡോളറിന് ഓഫറുകൾ വന്നു.
ജാതിക്ക
വ്യവസായികളും ആഭ്യന്തര ഇടപാടുകാരും ജാതിക്ക, ജാതിപത്രി എന്നിവ ശേഖരിച്ചങ്കിലും വിലയിൽ മാറ്റമില്ല. മഴ കനത്തതിനാൽ തോട്ടങ്ങളിൽ കായകൾ പൊഴിഞ്ഞുവീണു. ഇത് അടുത്ത സീസണിൽ ഉത്പാദനം കുറയ്ക്കും. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോ 180-200 രൂപയിലും ജാതിക്ക തൊണ്ടില്ലാത്ത് 350-385 രൂപയിലും ജാതിപത്രി 475-600 രൂപയിലും വ്യാപാരം നടന്നു.
ചുക്ക്
ആഭ്യന്തര ആവശ്യം ഉയർന്നാൽ ചുക്കുവില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കാർഷികമേഖല. കയറ്റുമതിക്കാരും ചരക്കു ശേഖരിച്ചു. കൊച്ചിയിൽ മീഡിയം ചുക്ക് 14,000 രൂപയിലും ബെസ്റ്റ് ചുക്ക് 15000 രൂപയിലുമാണ്.
റബർ
റബർ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാധ്യതകൾക്കു തിരിച്ചടി. കനത്ത മഴയെത്തുടർന്ന് തോട്ടങ്ങളിലേക്ക് തിരിയാനാവാതെ ഉത്പാദകർ മാറിനിന്നതിനാൽ മുഖ്യവിപണികളിൽ ഷീറ്റ് ക്ഷാമം തലയുയർത്തി. വിദേശത്ത് റബർവില നേരിയ റേഞ്ചിൽ നീങ്ങിയതിനാൽ ആഭ്യന്തരനിരക്ക് ഉയർത്താൻ ടയർ ലോബി തയാറായില്ല. നിരക്കുയർത്താതെ പല അവസരത്തിലും അവർ ഷീറ്റ് സംഭരിച്ചു. ടാപ്പിംഗ് നിലച്ചിട്ട് മാസങ്ങൾ പലതു കഴിഞ്ഞതിനാൽ കാർഷികമേഖലകളിൽ സ്റ്റോക്ക് നാമമാത്രമാണ്. നാലാം ഗ്രേഡ് റബർവില ക്വിന്റലിന് 13,150 രൂപയിലും അഞ്ചാം ഗ്രേഡ് 13,000 രൂപയിലുമാണ്.
റബർ അവധി നിരക്കുകളിൽ കാര്യമായ ചാഞ്ചാട്ടം ദൃശ്യമായില്ല. മാസത്തിന്റെ രണ്ടാം പകുതിയിൽ ടാപ്പിംഗ് പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകരിപ്പോൾ. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞതിനാൽ വിദേശ റബർ ഇറക്കുമതി കുറഞ്ഞു.
സ്വർണം
കേരളത്തിൽ സ്വർണവില എട്ടാം ദിവസവും പവന് 22,000 രൂപയിൽ വിപണനം നടന്നു. ആഭരണകേന്ദ്രങ്ങളിൽ ഒരു ഗ്രാം സ്വർണത്തിന് 2750 രൂപയാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1211 ഡോളറിൽ ക്ലോസിംഗ് നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.