ബാഴ്സയ്ക്കും റയലിനും ജയം
Monday, November 19, 2012 10:12 PM IST
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്സ റയല്‍ സരഗോസയെ 3-1നും റയല്‍ മാഡ്രിഡ്, അത്ലറ്റികോ ബില്‍ബാവോയെ 5-1നും കീഴ്പ്പെടുത്തി. സരഗോസക്കെതിരായി മെസി രണ്ടു ഗോളടിച്ചപ്പോള്‍ ബാഴ്സലോണ സ്പാനിഷ് ലീഗില്‍ തോല്‍വിയറിയാതെ ഒന്നാമതായി മുന്നേറുന്നു. സരഗോസയ്ക്കെതിരെ രണ്ടു ഗോളുകള്‍ നേടിയതോടെ സ്പാനിഷ് ലീഗിലെ ഈ സീസണില്‍ മെസിയുടെ ഗോള്‍ വേട്ട 17ആയി. സീസണില്‍ ആകെ 22 ഗോളുകളാണ് മെസി സ്വന്തം പേരില്‍ക്കുറിച്ചിരിക്കുന്നത്. 16-ാം മിനിറ്റിലാണ് മെസി ഗോള്‍ വേട്ട ആരംഭിച്ചത്. ജോര്‍ഡി ആല്‍ബിയില്‍നിന്ന് ബോക്സിന്റെ നടുവില്‍നിന്നു സ്വീകരിച്ച മെസി ഇടംകാലന്‍ ഷോട്ട് വലയുടെ ഇടതുമൂലയിലെത്തിച്ചു. എന്നാല്‍, ഫ്രാന്‍സിസ്കോ മോന്റാണസിലൂടെ സരഗോസ തിരിച്ചടിച്ചു. അലക്സ് സോംഗ് (28) കറ്റാലന്‍മാരുടെ ലീഡ് ഉയര്‍ത്തി. ഇതിനുശേഷം ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും മെസി വിജയിച്ചു. പക്ഷേ ഗോള്‍ നേടുന്നതില്‍ സഹതാരങ്ങള്‍ പരാജയപ്പെട്ടു. കളിയുടെ 60-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്ന മെസിയെത്തേടി മാര്‍ട്ടിന്‍ മോണ്‍ടോയയുടെ പന്ത് എത്തി അര്‍ജന്റൈന്‍ താരത്തിന്റെ ഇടംകാലന്‍ അടി പന്ത് വലയിലെത്തിച്ചു.


സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന മത്സരത്തില്‍ ബില്‍ബാവോയ്ക്കെതിരായ റയലിന്റെ വിജയം തികച്ചും ഏകപക്ഷീയമായിരുന്നു. വളരെക്കാലങ്ങള്‍ക്കുശേഷം ക്രിസ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടാത്ത മത്സരത്തില്‍ 12-ാം മിനിറ്റില്‍ ജോന്‍ ഓര്‍ട്ടനെറ്റ്സെയുടെ സല്‍ഫ് ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. സെര്‍ജിയോ റാമോസ്(30), കരിം ബന്‍സേമ(32), മെസ്യൂട്ട് ഓസില്‍(56), സാമി ഖെദീര(72) എന്നിവര്‍ റയലിനുവേണ്ടി ഗോളുകള്‍ നേടി. 12 മത്സരങ്ങളില്‍നിന്ന് ഒരു തോല്‍വി പോലുമില്ലാത്ത ബാഴ്സലോണ 34 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 11 മത്സരങ്ങളില്‍നിന്ന് 28 പോയിന്റുണ്ട്. 12 മത്സരങ്ങളില്‍നിന്ന് 26 പോയിന്റുള്ള റയല്‍ മൂന്നാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.