എംഎ കോളജും അസംപ്ഷനും ജേതാക്കള്‍
എംഎ കോളജും അസംപ്ഷനും ജേതാക്കള്‍
Sunday, January 6, 2013 9:45 PM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ സമാപിച്ച എംജി സര്‍വകലാശാല അത്ലറ്റിക്സ് മീറ്റില്‍ പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളജും വനിതാവിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും ജേതാക്കളായി. പുരുഷവിഭാഗത്തില്‍ മറ്റു കോളജുകളില്‍നിന്നും കാര്യമായ വെല്ലുവിളി നേരിടാതെയാണ് 102 പോയിന്റോടെ എംഎ കോളജ് ജേതാക്കളായത്. പാലാ സെന്റ് തോമസ് കോളജ് (50) രണ്ടും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് മൂന്നും സ്ഥാനങ്ങള്‍ നേടി.

എന്നാല്‍ അവസാന നിമിഷംവരെ പാലാ അല്‍ഫോന്‍സ കോളജില്‍നിന്നു ശക്തമായ മത്സരം നേരിടേണ്ടിവന്ന അസംപ്ഷന്‍ കോളജ് 85.5 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ 72.5 പോയിന്റോടെ അല്‍ഫോന്‍സ കോളജ് തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്തു. പുരുഷവിഭാഗത്തില്‍ പാലാ സെന്റ് തോമസിന്റെ വിപിന്‍ ഫ്രാന്‍സിസിനെയും വനിതാവിഭാഗത്തില്‍ എം.വി ഷീനയെയും മികച്ച താരങ്ങളായി തിരഞ്ഞെടുത്തു.

ഇന്നലെ വനിതാവിഭാഗം ട്രിപ്പിള്‍ ജംപില്‍ എംഎ കോളജിന്റെ എം.വി. ഷീന പുതിയ മീറ്റ് റിക്കാര്‍ഡ് കുറിച്ചതൊഴിച്ചാല്‍ ശ്രദ്ധേയ പ്രകടനങ്ങളൊന്നുമുണ്ടായില്ല. 2002ല്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ഷഹനാസ് സുലൈമാന്‍(12.51) സ്ഥാപിച്ച റിക്കാര്‍ഡാണ് ഷീന മറികടന്നത്. രണ്ടാം സ്ഥാനത്തെത്തിയ എംഎ കോളജിന്റെ ശില്‍പ്പ ചക്കോ(12.69)യും നിലവിലുണ്ടായിരുന്ന മീറ്റ് റിക്കാര്‍ഡിനേക്കാള്‍ കൂടുതല്‍ ദൂരം താണ്ടി. ഇതോടെ ഇത്തവണ പിറന്ന നാലുമീറ്റു റിക്കാര്‍ഡുകളുടെ അവകാശികള്‍ എംഎ കോളജായി മാറി.


വനിതവിഭാഗം 200 മീറ്ററില്‍ എംഎ കോളജിന്റെ അനില്‍ഡ തോമസ് സ്വര്‍ണം നേടി. ഇന്നലെ 400 മീറ്ററില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 800 മീറ്ററില്‍ അസംപ്ഷന്‍ കോളജിന്റെ കെ. സിന്‍ഷ ഒന്നാമതെത്തിയപ്പോള്‍ എം.സോണിയ (സിഎംഎസ് കോട്ടയം) വെള്ളിക്ക് അവകാശിയായി. എംഎ കോളജിന്റെ അനുരൂപ് ജോണ്‍ പുരുഷന്‍മാരുടെ 200 മീറ്ററില്‍ എതിരാളികളെ ബഹുദൂരം പിന്തള്ളി മീറ്റില്‍ തന്റെ സ്വര്‍ണസമ്പാദ്യം മൂന്നാക്കി ഉയര്‍ത്തി.

സമയം 22.06 സെക്കന്‍ഡ്. മീറ്റിന്റെ വേഗമേറിയ താരമായതും അനുരൂപാണ്. ഈ വിഭാഗത്തില്‍ വെള്ളി ആതിഥേയരായ മഹാരാജാസിന്റെ ജെറിന്‍ ജോസിനാണ്.

വനിതകളുടെ 4-100 റിലേയില്‍ അല്‍ഫോന്‍സ കോളജ് ഒന്നാമതെത്തിയപ്പോള്‍ 4-400 മീറ്ററില്‍ അസംപ്ഷന്‍ കോളജ് സ്വര്‍ണം സ്വന്തമാക്കി. സമാപനചടങ്ങില്‍ കേരള സ്പോര്‍ട്സ് കൌണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് ഇ എസ് ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.