എസ്.എല്‍. നാരായണന്‍ ആനന്ദിനും മുമ്പേ ഇന്റര്‍നാഷണല്‍ മാസ്റര്‍
എസ്.എല്‍. നാരായണന്‍  ആനന്ദിനും മുമ്പേ ഇന്റര്‍നാഷണല്‍ മാസ്റര്‍
Tuesday, January 22, 2013 11:38 PM IST
തിരുവനന്തപുരം: പതിനഞ്ചാം വയസില്‍ ഇന്റര്‍നാഷണല്‍ മാസ്റര്‍(ഐഎം) പദവി കരസ്ഥമാക്കി എസ്.എല്‍.നാരായണന്‍ പുതിയ ചരിത്രം കുറിച്ചു. ഇതോടെ ഇന്റര്‍നാഷണല്‍ മാസ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും എസ്.എല്‍. നാരായണന്‍ സ്വന്തം പേരിലാക്കി. വിശ്വനാഥന്‍ ആനന്ദും പതിനഞ്ചാം വയസില്‍ ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് മാസ്ററായെങ്കില്‍ മാസ ഇളപ്പം നാരായണനാണ്. 1969ല്‍ ജനിച്ച ആനന്ദ് 1984ലാണ് ഐഎം ആകുന്നത്. നാരായണനാകട്ടെ, ഈ മാസം 10നാണ് 15 വയസ് തികഞ്ഞത്. ഇന്റര്‍നാഷണല്‍ മാസ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാളിയാളിയാണ് ഈ കൊച്ചുമിടുക്കന്‍. ജി.എന്‍. ഗോപാലനും രത്നാകരനുമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈപ്പിടിയില്‍ ഒതുക്കിയവര്‍.

ഇപ്പോള്‍ ചെന്നൈയില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ഗ്രാന്‍ഡ് മാസ്റര്‍ ചെസ് ടൂര്‍ണമെന്റിലാണു നാരായണന്‍ ഇന്റര്‍നാഷണല്‍ മാസ്റര്‍ പദവിയിലേക്കെത്തിയത്. 2011 ല്‍ ചെന്നൈയില്‍ വച്ചു നടന്ന വേള്‍ഡ് ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍വച്ചു നാരായണന്‍ ആദ്യ നോം പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ നടന്ന ചെന്നൈ കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് രണ്ടാമത്തെ നോം പിന്നിടാന്‍ കഴിഞ്ഞത്. പതിനൊന്നു റൌണ്ടുകളുള്ള ചെന്നൈ സൂപ്പര്‍കിംഗ്സ് ഗ്രാന്‍ഡ് മാസ്റര്‍ ചെസ് ടൂര്‍ണമെന്റില്‍ ഒമ്പതു റൌണ്ടു പൂര്‍ത്തിയായപ്പോള്‍ തന്നെ നാരായണന്‍ ചരിത്ര നേട്ടത്തിനാവശ്യമായ 2400 പോയിന്റു കരസ്ഥമാക്കുകയായിരുന്നു.


ഇനി രണ്ടു റൌണ്ടു മത്സരങ്ങളുംകൂടി പൂര്‍ത്തിയാകാനുണ്ട്. ലോകോത്തര താരങ്ങളായ ഹംഗറിയുടെ റസ്റ്റഡ് ആക്ടലിയെയും ചൈനയുടെ താരത്തെയും പരാജയപ്പെടുത്തിയാണ് പട്ടം സെന്റ് മേരീസിലെ ഈ ഒമ്പതാം ക്ളാസുകരാന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം നടന്ന അണ്ടര്‍-16 ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടനായിരുന്ന നാരായണന്‍ അന്നു വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.

ഈ സീസണില്‍ മികച്ച ഫോമിലുള്ള നാരായണന് ഗ്രാന്‍ഡ് മാസ്റര്‍ കിരീടം നേടുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോഴുള്ളു. മൂന്ന് ഗ്രാന്‍ഡ്മാസ്റര്‍ ടൂര്‍ണമെന്റുകളില്‍ 2500 പോയിന്റിലേറെ നേടിയാല്‍ മാത്രമേ ഗ്രാന്‍ഡ്മാസ്ററാകാന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2425 പോയിന്റുള്ള നാരായണന് ഇവിടെ 2500 പോയിന്റ് നേടുക ശ്രമകരമാണ്. ഈ വര്‍ഷം ഇനി രണ്ട് ഗ്രാന്‍ഡ്മാസ്റര്‍ ടൂര്‍ണമെന്റുകൂടി നടക്കാനുണ്ട്.

ഇന്റര്‍നാഷണല്‍ മാസ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി എന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായിട്ടാണു നാരായണന്‍ കരുതുന്നത്. തിരുവനന്തപുരം മണ്ണന്തല സൌപര്‍ണികയില്‍ സുനില്‍ ദത്തിന്റെയും ലൈനയുടെയും മകനാണ് നാരായണന്‍. സഹോദരി പാര്‍വതി മണ്ണന്തല സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.