പോളിലെ സ്വര്‍ണം വിഷ്ണുവിന്
Friday, February 1, 2013 11:02 PM IST
ഇറ്റാവ: പ്രായം തിരുത്തി മത്സരത്തിനിറങ്ങിയ കായികതാരത്തെ ഒടുവില്‍ അധികൃതര്‍ പിടികൂടി. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ ഹരിയാന താരം സോനു സൈനിയെയാണ് പ്രായത്തട്ടിപ്പില്‍ പിടികൂടിയത്. ഇതേത്തുടര്‍ന്ന് ദേശീയ റിക്കാര്‍ഡ് മറികടന്ന (4.71 മീറ്റര്‍)പ്രകടനം നടത്തിയ ഈ കായികതാരത്തിന്റെ ഒന്നാം സ്ഥാനം നഷ്ടമായി. ഇതോടെ ഈ ഇനത്തില്‍ റിക്കാര്‍ഡും സ്വര്‍ണവും വഴിമാറി. ഈ ഇനത്തില്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനം നടത്തി വെള്ളി സ്വന്തമാക്കിയ കേരളത്തിന്റെ വിഷ്ണു ഉണ്ണിക്ക് (4.60 മീറ്റര്‍) സ്വര്‍ണം ലഭിക്കും. ഇതോടെ മൂന്നാം സ്ഥാനത്ത് വന്ന കേരളത്തിന്റെ എബിന്‍ സണ്ണി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് വെള്ളിക്ക് അര്‍ഹനായി. സോനുവിന്റെ പ്രായം സംബന്ധിച്ച് വിവിധ മീറ്റുകളില്‍ സമര്‍പ്പിച്ച രേഖകളിലെ വ്യത്യാസം കാണിച്ച് കേരള സംഘം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. 2009-ല്‍ കൊച്ചി നാഷണല്‍ മീറ്റില്‍ പങ്കെടുത്തപ്പോള്‍ നല്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം 1994 ഒക്ടോബര്‍ പത്ത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇറ്റാവയില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ നല്കിയ രേഖയില്‍ ജനനത്തീയതി 1996 ജൂലൈ 19 എന്നും. ഇതു കണ്െടത്തിയ ദേശീയ സ്കൂള്‍ സ്പോര്‍ട്സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി രേഖകള്‍ പരിശോധിച്ച ശേഷമാണ് സോനുവിനെ അയോഗ്യനാണെന്ന് കണ്െടത്തിയത്.


സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ വെള്ളി നേടിയ ത്രിപുരയുടെ സിമിത് മീനാട്ടി സിന്‍ഹയെയും പ്രായത്തട്ടിപ്പിന്റെ പേരില്‍ അയോഗ്യയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.